പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. ചെന്നൈ തൊണ്ടിയാര്‍പേട്ടിലെ ഒരു വീടിന്റെ മേല്‍ക്കൂരയിലാണ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ 23കാരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മരിച്ച നവജാതശിശു.

വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തി വീടിന്റെ മേല്‍ക്കുരയില്‍ ഉപേക്ഷിച്ചത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടി മാസം തികയാതെ ബാത്ത്‌റൂമില്‍ പ്രസവിക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. മെയ് 28നാണ് പെണ്‍കുട്ടി പ്രസവിച്ചത്. രവി എന്ന ലോറി ഡ്രൈവറുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്ത തൊണ്ടിയാര്‍പേട്ട് പോലീസ് രവിയെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.