നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജിനെതിരെ ബൈജുവിന്റെ പ്രതികരണം.
ശ്രീ പിസി ജോര്‍ജിന് ഒരു മറുപടി. ഇന്ന് ചാനലില്‍ വന്ന പിസി ജോര്‍ജിന്റെ അഭിമുഖം കണ്ടു. അതില്‍ എന്നെ വ്യക്തിപരമായി, മോശമായി അധിക്ഷേപിച്ചിരിക്കുന്നു. കേരളാ ഹൈക്കോടതി ജഡ്ജിമാരെ, കേരളാ പോലീസിനെ, അതിലെല്ലാമുപരി പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരെ. മി. ജോര്‍ജ് നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആണോ അതോ ഗുണ്ടകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണ്ടാ നേതാവോ?. ആരുടെയെങ്കിലും കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ നിങ്ങളാര്? താങ്കള്‍ പൂഞ്ഞാറിന്റെ മാത്രം എംഎല്‍എയാണ് കേരളത്തിന്റെ മുഴുവനല്ലാ. എന്റെ വീടിന്റെ മുന്‍പിലോ നിയമ സഭയുടെ മുന്നിലോ സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വന്നിട്ടില്ല.
ഇതിന്റെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രമതി ഗൗരിയമ്മയ്ക്ക് പ്രായമായതുകൊണ്ട് ഓര്‍മ്മ കാണില്ല എന്നു പറഞ്ഞതും ഞാനല്ല. ജീവിക്കാന്‍ വേണ്ടി ഹോട്ടലില്‍ എച്ചിലെടുക്കുന്ന പയ്യന്റെ മുഖത്തടിച്ചതും ഞാനല്ല. സ്വന്തം അച്ഛനെ കാണാന്‍ വേദിക്കരികിലെത്തിയ ജഗതി ശ്രീകുമാറിന്റെ മകളെ തടഞ്ഞു നിര്‍ത്തിയതും ഞാനല്ല. ശ്രീ ലക്ഷ്മിയുടെ വീട്ടില്‍ ഗുണ്ടകളെ വിട്ടതാര്?.
സ്വന്തം വോട്ടര്‍മാരായ പാവം തൊഴിലാളികളുടെ നേര്‍ക്ക് തോക്ക് എടുത്തതാര്? നമ്പി നാരായണന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് ചാനലില്‍ നാറിയതാര്? കൂടുതലായി ഒന്നും പറയിക്കരുത് മിസ്റ്റര്‍ ജോര്‍ജ്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ താങ്കള്‍ എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്. കാറിലാണ് ആക്രമണം നടന്നതെന്നതിന് എന്ത് തെളിവ്? മിണ്ടാതെ ഇരുന്ന് എല്ലാം അനുവദിച്ചു കൊടുത്തു? പിന്നീട് അഭിനയിക്കാന്‍ പോയി?. ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കും സാധിക്കില്ല. നരാധമന്‍ ആണ് നിങ്ങള്‍. നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അബദ്ധം പറ്റി. ഇനി അവര്‍ ചിന്തിക്കട്ടെ. നിങ്ങള്‍ രൂപം നല്‍കിയ പാര്‍ട്ടി ജനപക്ഷമല്ല മൃഗപക്ഷമാണെന്ന് ബൈജു ആഞ്ഞടിച്ചു.