പഠിക്കാന്‍ മിടുക്കിയായ കൂട്ടുകാരിയോട് പകരം വീട്ടാന്‍ അവള്‍ കുളിക്കുന്ന രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച പെണ്‍കുട്ടി പിടിയില്‍. ഈ ഹീനകൃത്യം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത് കേവലം പഠനസംബന്ധമായ തര്‍ക്കങ്ങള്‍ മാത്രമാണെന്നതു കേട്ട് അന്വേഷണഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. വളര്‍ന്നു വരുന്ന തലമുറ സ്വന്തം നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഒരു ഉദാഹരണം മാത്രമാണ് ബാംഗ്ലൂരില്‍ നടന്ന ഈ സംഭവം. അതിങ്ങനെ:

പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പ്രതികാരമായാണ് പെണ്‍കുട്ടി സഹപാഠിയും തൃശ്ശൂര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ബാംഗ്ലൂര്‍ യലഹങ്കയിലെ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. രണ്ടാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു തൃശൂര്‍, പാലക്കാട് സ്വദേശികളായ മലയാളി വിദ്യാര്‍ഥിനികള്‍. ഇരുവരും കോളജ് ഹോസ്റ്റലിലെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്.

പഠനത്തില്‍ മിടുക്കിയായിരുന്നു തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി. പാലക്കാട് സ്വദേശിയാകട്ടെ പഠനത്തില്‍ അല്‍പം പിന്നിലും. ഇരുവരും സുഹൃത്തുക്കളാണെങ്കിലും പഠനത്തില്‍ മുന്നിലായ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പാലക്കാട് സ്വദേശിയും സുഹൃത്തുക്കളും നിരന്തരം കളിയാക്കുമായിരുന്നു. എന്നാല്‍  സെമസ്റ്റര്‍ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴേയ്ക്കും തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി മികച്ച വിജയം നേടി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിക്കാകട്ടെ ശരാശരിയിലും താഴെ മാര്‍ക്കാണ് ലഭിച്ചത്.

ഇതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കം ആരംഭിച്ചത്. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ തൃശൂര്‍ സ്വദേശിനിയെ മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരോപണവിധേയയായ കുട്ടി കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു. ഇതില്‍ പെണ്‍കുട്ടി മൂന്നു ദിവസം കുളിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ചു മാനസികമായി തളര്‍ത്തുകയായിരുന്നു ലക്ഷ്യം.

ഇതിനിടെ ഈ ഫോണ്‍ അറ്റകുറ്റപണികള്‍ക്കായി ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കടയില്‍ നല്‍കി എന്ന് പറയപ്പെടുന്നു. ഈ കടയില്‍ നിന്നാണ് യുവതിയുടെ ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിച്ചത്. ഇതോടെ പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നു കോളജ് അധികൃതര്‍ക്കും  പോലീസിനും  ഇരയാക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.