ബാർകോഴക്കേസില്‍ വൻ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായി ബിജു  പ്രമുഖ ന്യൂസിനോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പുനൽകിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. ത്രീസ്റ്റാർ വരെയുള്ള ബാറുകള്‍ തുറന്നാൽ മതിയെന്ന സർക്കാർ തീരുമാനത്തോട് പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്.

ബാർകോഴക്കേസ് ഒഴിവാക്കി കെ.എം മാണിയെ വെള്ളപൂശാൻ തയാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ്. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താൻ തന്നെ പ്രോൽസാഹിപ്പിച്ചവർ മറുവശത്ത് കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ്  പ്രമുഖ ന്യൂസ് ചാനലിനോട്  പറഞ്ഞു.

തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാർകോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രിയ പിന്തുണ കൊടുത്താൽ മാണിക്കെതിരെ തെളിവ് നൽകാൻ ബാറുടമകള്‍ തയ്യാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ സിപിഎം തയ്യാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു.