പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. നേരത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിപ്പോയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ഇന്ന് രാവിലെ അയ്യപ്പ ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കും പോലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇരുവരും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. പമ്പയിലെത്തിയ ശേഷം പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംരക്ഷണം നല്‍കിയെന്നും സുഗുമമായി തിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. ദര്‍ശനം നടത്തിയത് സ്ത്രീ വേഷത്തില്‍ തന്നെയാണെന്നും യാതൊരുവിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ പ്രതിഷേധം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചിരുന്നു. 96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയധികം ഭക്തര്‍ സന്നിധാനത്ത് ഉണ്ടായിരുന്നിട്ടും പ്രതിഷേധമുണ്ടായില്ല.