പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ അപമാനിച്ചെന്ന വിവാദത്തിൽ നടന് പിന്തുണയുമായി നിർമ്മാതാവ് സന്ദിപ് സേനൻ. അനിൽ രാധാകൃഷ്ണ മേനോന്റെ നില്‍പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അദ്ദേഹമെന്നും രൂക്ഷമായ ഭാഷയിൽ സേനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ, ബിനീഷിന്റെ ആ ഇരിപ്പിൽ തന്നെ എല്ലാമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ എന്ന് വ്യക്തമാക്കുന്നു. തന്റെ അടുത്ത സിനിമയിൽ ബിനീഷ് ബാസ്റ്റിനെ ഉൾപ്പെടുത്തുമെന്നും സേനൻ കുറിപ്പിൽ വാഗ്ദാനം നൽകുന്നുണ്ട്.

ഇതിന് പുറമെ കോളേജിലെ പ്രിൻസിപ്പാളിനെയും നിർമ്മാതാവ് വിമർശിക്കുന്നുണ്ട്. ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നും പഠക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.

പോസ്റ്റിന്റെ പുർണരൂപം-

ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.

ബിനീഷ്… നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .

എന്നും ബിനീഷ് ബാസ്റ്റിനൊപ്പം