literature

പ്രൊഫ. കവിയൂർ ശിവപ്രസാദ്

കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി.

ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ !

മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി.

ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു… അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

റ്റിജി തോമസ്

പുറത്ത് മഴ കനക്കുകയാണ്. തുലാവർഷവും കാലവർഷവും അല്ല. ന്യൂനമർദ്ദ മഴയാണ് . പ്രതീക്ഷിക്കാത്ത സമയത്ത് വന്ന വിരുന്നുകാരനെ പോലെ അയാൾ മഴയിലേയ്ക്ക് നോക്കി.

ഈ ഓണക്കാലം മഴ കുളമാക്കുമോ ? വളരെ കാലത്തിന് ശേഷമാണ് ഓണത്തിന് നാട്ടിലെത്തുന്നത്. പരിചയക്കാരെയെല്ലാം ഒന്നു കാണണം. അതിനു പറ്റിയ സമയം ഓണക്കാലമാണല്ലോ? പക്ഷേ മനസ്സിൽ ഒരു സങ്കടം അവശേഷിക്കുന്നു. ഇസ്പേഡ് എന്ന് വിളിപ്പേരുള്ള പാപ്പൻ ഇനിയില്ല. പാപ്പന് ഇസ്പേഡ് എന്ന വിളിപ്പേര് വന്നത് അവൻറെ അപ്പന്റെ പേരിൽ നിന്നായിരുന്നു. ഇസ്പേഡ് കുഞ്ഞൂഞ്ഞ് എന്നായിരുന്നു പാപ്പൻ്റെ അപ്പൻറെ വിളിപ്പേര്. പ്രത്യേകിച്ച് വീട്ടുപേരും മേൽവിലാസവും ഇല്ലാത്തവർ ആരെങ്കിലും കൊടുക്കുന്ന വിളിപ്പേരിൽ അറിയപ്പെടുന്നതു പോലെ ഇസ്പേഡ് പാപ്പൻ എന്ന പേര് നാടിൻറെ മനസ്സിൽ നാളുകളായി വേരുറച്ചു.

തന്റെ പേരിൻറെ പിന്നിലെ കാരണത്തെ കുറിച്ച് പാപ്പന് അറിയില്ല എന്ന് എനിക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻറെ ജീവിത കാലത്ത് ഒരിക്കലും ഞാൻ അതെ കുറിച്ച് ഒന്നും ചോദിച്ചിട്ടുമില്ല. പക്ഷേ അവൻറെ മരണശേഷം ഇസ്പേഡിൻ്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് സ്ഥലത്തെ മുതിർന്ന സ്ത്രീകളെ തേടിപ്പിടിച്ച് ഞാൻ ചോദിച്ചു. ആണുങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല . അവർ വായിൽ തോന്നുന്നത് പോലെ പേരുകൾ ഇടുകയുള്ളൂ. അത് തന്നെയല്ല ഇത്തരം പഴം പുരാണങ്ങൾ പറയുന്നതിൽ അവർക്ക് ഒട്ടു താത്പര്യവും ഇല്ല . എന്നാൽ അവർ ഒരു കാരണവുമില്ലാതെ കുടിയാന്മാർക്ക് ഇത്തരം പേരുകൾ ആവർത്തിച്ചു വിളിച്ച് സ്വന്തമായി ആത്മ സംതൃപ്തി അടയും. സ്വയം പൊട്ടിച്ചിരിക്കും.

ഞാൻ സംസാരിച്ച ആർക്കും ഇസ്പേഡ് എന്ന പേരിന്റെ പിന്നിലെ കാരണം അറിയില്ലായിരുന്നു……
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനും റബർ വെട്ടുകാരനുമായിരുന്നു. അങ്ങനെ എങ്ങനെയോ വീണുകിട്ടിയ പേരാണ് ജോസിനും…

ഞാൻ സംസാരിച്ചവർക്ക്‌ ആർക്കും ഇതിലപ്പുറം ഒന്നും പറയാനില്ലായിരുന്നു.

എന്തോ അവൻ ജീവിച്ചിരുന്നപ്പോൾ പ്രത്യേക സ്വഭാവമുള്ള അവൻറെ വിളിപ്പേരിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ എനിക്ക് ഒന്നും തോന്നിയിട്ടുമില്ല.

ചിലരൊക്കെ മരിച്ച് കഴിയുമ്പോൾ നമ്മൾക്ക് അവരോട് ഒരു പ്രത്യക അടുപ്പം തോന്നുമല്ലോ.. പത്രത്തിലെ മരണപേജിലെ ഫോട്ടോകളൊക്കെ തനിക്ക് എവിടെയോ കണ്ടു പരിചയമുള്ളവരാണ് എന്ന് തോന്നുന്നതുപോലെ..
പക്ഷെ ഇസ്പേഡ് പാപ്പൻ എനിക്ക് അങ്ങനെ ആയിരുന്നില്ല. അവൻ എന്റെ കളികൂട്ടുകാരനായിരുന്നു …

വർഷങ്ങൾക്കു മുൻപ് …
നാട്ടിൽ കടന്നു ചെല്ലാൻ പേടിയുള്ള സ്ഥലങ്ങളിൽ എന്റെ ധൈര്യം പാപ്പൻ ആയിരുന്നു. പേടിപ്പിക്കുന്ന കഥകൾ കിനാക്കളായി ഉറക്കം കളയുന്ന രാത്രികളിൽ അവൻറെ ധൈര്യം എന്നെ പാപ്പൻ്റെ ആരാധകനാക്കിയിരുന്നു.

സ്കൂളുകളിൽ നിന്ന് എല്ലാ കുട്ടികളെയും സിനിമയ്ക്ക് കൊണ്ടുപോകുന്ന സമയം. വഞ്ചിപ്പാറ കയറി സിനിമ തിയേറ്ററുള്ള സ്ഥലത്തേയ്ക്ക് നടക്കണം. ഇടയ്ക്ക് വഴിതെറ്റിയ എനിക്ക് രക്ഷകനായത് പാപ്പനായിരുന്നു.

എന്നെക്കാളും വളരെ പ്രായം കൂടിയ പാപ്പൻ മൂന്നിലോ നാലിലോ ആണ് എന്റെയൊപ്പം ചേർന്നത്. തോറ്റ് തുന്നംപാടി എന്ന് ആളുകൾ കളിയാക്കുമ്പോൾ പാപ്പൻ ചിരിച്ചു.

പാപ്പൻ്റെ സ്ഥായിയായ ഭാവം ചിരിയായിരുന്നു.

ദരിദ്രനായി ജനിച്ച് ചിരിച്ചു കൊണ്ട് ജീവിച്ച പാപ്പൻ ദരിദ്രനായി തന്നെ മരിച്ചു.

ഇസ്പേഡ് കുഞ്ഞൂഞ്ഞിന്റെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ഞാൻ അധികം പോയിട്ടില്ല.
പാപ്പനോട് എനിക്ക് ഒരു കടം വീട്ടുവാനുണ്ടായിരുന്നു. നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ കടം . എൻറെ പുസ്തകം കാണാതെ പോയപ്പോൾ ഞാൻ ആശ്രയിച്ചത് പാപ്പനെയാണ്. ചേച്ചിക്കൊപ്പം ഞാൻ അവന്റെ വീട്ടിലെത്തി. മേൽക്കൂര മാത്രമല്ല ഭിത്തിയും ഓലകൊണ്ട് മറച്ചിരിക്കുന്നു.
പാപ്പൻ എനിക്ക് പുസ്തകം തന്നു. പുത്തൻ പോലുള്ള പുസ്തകം. ക്ലാസുകൾ തുടങ്ങി മൂന്ന് നാല് മാസം കഴിഞ്ഞിട്ടും പുത്തൻ മണം മാറാത്ത പുസ്തകവുമായി വീട്ടിൽ ചെന്നപ്പോൾ എനിക്ക് കിട്ടിയ വഴക്കിന് കൈയും കണക്കുമില്ല.
എല്ലാവരും പാപ്പനെ പ്രശംസിച്ചു. എല്ലാവരുടെ മുന്നിലും പാപ്പൻ ഹീറോയായി. ചെളി പുരളാത്ത പുത്തൻ പോലെ പുസ്തകം സൂക്ഷിക്കുന്ന പാപ്പൻ എൻറെയും ആരാധനപാത്രമായി. പരീക്ഷ കഴിഞ്ഞ് പുസ്തകം തിരിച്ചു നൽകിയപ്പോൾ പാപ്പൻ മേടിച്ചില്ല .

കുഞ്ഞ് അതു മുഴുവൻ പഠിച്ച് നല്ല മാർക്ക് മേടിക്കണം.
പാപ്പൻ സ്നേഹം കൂടുമ്പോൾ എന്നെ വിളിച്ചിരുന്നത് അതായിരുന്നു കുഞ്ഞേ…

പുറം പോക്കിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പാപ്പൻ ഒന്നും പഠിച്ചില്ല. പുസ്തകം തുറന്നു പോലുമില്ല. പക്ഷേ അവയെല്ലാം പുത്തൻ മണം മാറാത്ത പുസ്തകമായി അവശേഷിച്ചു. ഇടയ്ക്കൊക്കെ അവയൊക്കെ തുറന്ന് താളു നിവർത്തി പുത്തൻ മണം ആസ്വദിച്ചു.

താന്നിക്കുഴിയും കടന്ന് വെള്ളപ്പാറമുറി കടവും നായ്ക്കൻ കടവും കടന്ന് കുട്ടൻ കടവിൽ എത്തുമ്പോൾ തോടിന് വീതി കൂടുതലാണ്. അലക്കാനുള്ള മിനുസമുള്ള കല്ലുകളിൽ നിന്ന് ഞങ്ങൾ പുഴയിലേയ്ക്ക് ചാടി മുങ്ങാംകുഴിയിട്ടു. തോട്ടിൽ കിടക്കുന്ന ചുള്ളി കമ്പുകൾ പാമ്പാണെന്ന് പേടിച്ച് കരയ്ക്കിരുന്ന ഞങ്ങളുടെ പേടി മാറ്റാൻ പാപ്പൻ വെള്ളത്തിലിറങ്ങി അവയെ എടുത്ത് പൊക്കി കാണിച്ചു .

പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനായിരുന്നു. കുഞ്ഞൂഞ്ഞ് പണിക്ക് നിന്നിരുന്ന വീട്ടിലെ അടുക്കള പണിക്കാരിയായ സരോജിനിയുമായി ഇഷ്‌ടത്തിലായി കല്യാണം കഴിക്കുകയായിരുന്നു.

പ്രണയിക്കുന്ന സമയത്തൊന്നും മനസിലാക്കാത്ത ഒരു കാര്യം പീന്നീട് കുഞ്ഞൂഞ്ഞു കണ്ടെത്തി.

തന്റെ കെട്ട്യോള് തന്നെ സംസാരിക്കുന്നു… ചിരിക്കുന്നു….

നാട്ടിൽ അതൊരു വാർത്തയായി.

കുഞ്ഞൂഞ്ഞിന്റെ കെട്ട്യോൾ സരോജിനി കിറുക്കിയാണ്….

പിന്നീട് നാട്ടിലാകെ സരോജിനി എന്ന പേരുതന്നെ അലിഞ്ഞലിഞ്ഞു ഇല്ലാതായി . പകരം കിറുക്കി എന്ന ഒറ്റവാക്ക് സരോജിനിയുടെ പര്യായമായി മാറി…

കിറുക്കി സരോജിനി മരിച്ചു കഴിഞ്ഞപ്പോൾ പാപ്പന്റെ ഒറ്റയ്ക്കുള്ള നടപ്പും തന്നെയുള്ള വർത്തമാനങ്ങളും കൂടി…

അവസാനം പാപ്പനെ കണ്ടപ്പോൾ അവന്റെ ചിരിക്ക് ഒരു പ്രവാചക സ്വരം കൈ വന്നിരുന്നു. എന്തൊക്കെയോ പുലമ്പികൊണ്ട് അവൻ ഉറക്കെ ചിരിച്ചു. അരയിൽ തിരികിയ മദ്യ കുപ്പി കാണിച്ച് അവൻ എന്നെ ക്ഷണിച്ചു . ഞാൻ ഒഴിഞ്ഞുമാറി. ആരും കയറാൻ മടിക്കുന്ന മാവിന്റേയും പ്ലാവിന്റെയും ഉച്ചിയിലെ ഫലസമൃദ്ധി മറ്റുള്ളവർക്കായി അവൻ താഴെയെത്തിച്ചു…

മഴ ചെറുതായി ശമിച്ചു . വെറുതെ പുറത്തേക്കു നടന്നു. പരിചയക്കാരെ കണ്ട് സംസാരിച്ച് നടന്നു . അറിയാതെ ചെന്നെത്തിയത് നാലുകൂടുന്ന കവലയിലാണ്.

എല്ലാം പഴയതുപോലെതന്നെ. ചായകടയും പോസ്റ്റ് ഓഫീസും പിന്നെ പുതിയ ഒരു സ്റ്റേഷനറി കടയും. കട നടത്തുന്നത് ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച രാജുവാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ പരിചയമുള്ളവരെ കുറിച്ച് അവൻ ഒരു ചെറു വിവരണം നൽകി. ഒട്ടുമിക്കവരും സ്ഥലത്തില്ല. പണ്ടൊക്കെ ഇവിടെ നിന്ന് കിഴക്കൻ മേഖലയിലേയ്ക്കാക്കും മലബാറിലേയ്ക്കും ആയിരുന്നു ആൾക്കാർ കുടിയേറിയിരുന്നെങ്കിൽ ഇന്ന് യുകെയിലേയ്ക്കും കാനഡയിലേയ്ക്കും മറ്റുമാ …

സാധനങ്ങൾ ഒഴിഞ്ഞ മിഠായി ഭരണിയിലേയ്ക്ക് നിരാശയോടെ നോക്കിയാണ് അവനത് പറഞ്ഞത്. കവലയിൽ നിന്ന് ഇരുന്നൂറു മീറ്റർ പോലുമില്ല സ്കൂളിലേയ്ക്ക്. ഉച്ചയ്ക്ക് കിട്ടുന്ന ഇടവേളകളിൽ ഓടിവന്ന് 5 പൈസ മുട്ടായി മേടിക്കുമ്പോൾ കണ്ണുരുട്ടുന്ന കുഞ്ഞപ്പൻ സാറും ദേവസ്യ സാറും എവിടെയായിരിക്കും…

അവരൊക്കെ നേരത്തെ കടന്നുപോയി… സ്കൂൾ പഴയതുപോലെതന്നെ. വർഷങ്ങൾക്ക് അപ്പുറം ഒരു മാറ്റമില്ലാതെ സ്കൂളിനടുത്തുള്ള പാറയിൽ വരച്ച ഇന്ത്യയുടെ ഭൂപടം മങ്ങി മങ്ങി ഇല്ലാതായിരിക്കുന്നു. തൊട്ടപ്പുറത്ത് പ്രൗഢി ചോരാതെ പുലിക്കല്ല്. ഒരു ചെറിയ മാറ്റം മാത്രം തോന്നുന്നുണ്ട് . പൊക്കം ഇത്തിരി കുറഞ്ഞോ?
ആ ഭാഗത്തേയ്ക്ക് പോകരുതെന്ന് പറഞ്ഞ കുഞ്ഞപ്പൻ സാറിനെ ഓർത്തു. മഴക്കാലത്തെ പായല് പിടിച്ചു വഴക്കലുള്ള പുലിക്കല്ലിൽ കയറുക ദുഷ്കരമാണ്. നീണ്ട് തലയെടുപ്പോടെ നിൽക്കുന്ന കല്ലിനടിയിലെ വലിയ പൊത്തുകളുണ്ട്.

പണ്ട് അവിടെ പുലികൾ ഉണ്ടായിരുന്നത്രേ. അങ്ങനെ പാറയ്ക്ക് വന്ന പേരാണ് പുലിക്കല്ല്…പിന്നെ അത് ആ നാടിൻറെ വിളിപ്പേരായി..

മാഷുമാരുടെ ഉഗ്രശാസനയെ മറികടന്ന് അവിടെ പോയിരുന്നവർക്ക് നല്ലതല്ലു കിട്ടിയിരുന്നു.

പുലിക്കല്ലിൻറെ മുകളിൽ കയറിയാൽ ഒട്ടേറെ കാഴ്ചകൾ കാണാം. കുഞ്ഞിലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിന് പാപ്പന്റെ മറുപടി അതായിരുന്നു
-പുലിക്കല്ല്

പുലിക്കല്ലിന്റെ മുകളിലേക്ക് ഒന്ന് കയറിയാലോ ? ഒന്നു രണ്ടു പ്രാവശ്യം പാപ്പനൊപ്പം ഉച്ചിയിൽ കയറിയിട്ടുണ്ട്. അവിടെനിന്ന് നോക്കിയാൽ അങ്ങ് ദൂരെ പൂജ രാജാക്കന്മാരുടെ പള്ളിയും …. പിന്നെ മണിമലയാറും കാണാം.

പുലിക്കല്ല് കണ്ടപ്പോൾ വന്ന കാര്യം മറന്നു. പാപ്പനെ അടക്കിയത് ഇവിടെ എവിടെയോ ആണെന്നാണ് രാജു പറഞ്ഞത്. അവന് തന്നെ ഒരു ഉറപ്പുമില്ല. പേരറിയാത്ത ഒത്തിരി പേരുടെ ഒപ്പം ഇസ്പേഡ് പാപ്പന്റെ ശവകുടീരത്തിൽ ഏതെങ്കിലും ഒരു കാട്ടുപൂവെങ്കിലും സമർപ്പിക്കണമെന്ന എൻറെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. കാടുകയറിയ ശ്മശാനത്തിന്റെ തിരിച്ചറിവിൻറെ അടയാളങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.

തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി കേട്ടു ..
കുഞ്ഞേ ..
പാപ്പൻ വിളിക്കുന്ന അതെ വിളി…

ഞെട്ടി തിരിഞ്ഞു നോക്കി . ആദ്യം തിരിച്ചറിഞ്ഞില്ലങ്കിലും പിന്നെ മനസിലായി. യോശുവ മൂപ്പനാണ്.

എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു.
ഇവിടെയാ പാപ്പനെ അടക്കിയത്. ഒരു അടയാളപ്പെടുത്തലുമില്ലാത്ത മൺകൂന. ഒരു പക്ഷെ വേറെ അവകാശികളും ഉണ്ടായിരിക്കാം.

അയാൾ തുടർന്നു..
ഇവിടെയാ ഏലി , അവിടെ സാറ അപ്പുറം മാറി ശാമുവേൽ …

യോശുവ മൂപ്പന് ഒരു അടയാളം പോലുമില്ലാതെ എല്ലാവരുടെയും ശവകുടിരങ്ങൾ തിട്ടമാണ് .
അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ ഇത് വരെ ശ്രദ്ധിക്കാത്ത ഒരുകാര്യം ആയിരുന്നു.

മൂപ്പൻ പറഞ്ഞ പേരുകളിൽ ഒട്ടുമിക്കതിനും ഒരു സാമ്യം ഉണ്ടായിരുന്നു.
അവയിൽ പലതും പഴയ നിയമത്തിലേതായിരുന്നു…

റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ആതിര മഹേഷ്‌

ഇലയിട്ടതിലിടതുവശത്തിമ്മിണി ഉപ്പ്..
വിശക്കുന്നവനിലയില്ലെങ്കിലും അവനുമുണ്ട്
കഷ്ടപ്പാടിൻ കണ്ണീരുപ്പ്..
അവനില്ലൊരോണവും ഓണസദ്യയും

ഇലയിടത്തൊരു വട്ടമതിനുള്ളിൽ
പല വട്ടവുമായി പപ്പടം..
നിവരാവട്ടമായ് പൊട്ടിപ്പൊടിഞ്ഞ ജീവിതങ്ങൾക്കില്ലൊരോണവും ഓണസദ്യയും

തൊട്ടരികിൽ ഉപ്പേരി..
എണ്ണയിൽ പൊള്ളിച്ചിരിച്ച മഞ്ഞപ്പടയെ
കറുമുറകടിച്ചെടുത്തടുത്തയിലയിൽ കയ്യിടുമ്പോൾ…
പൊള്ളും വെയിലിൽ ചിരിയില്ലാതെ പണിയെടുക്കുന്നവനില്ലൊരോണവും ഓണസദ്യയും

നാവിൽ തൊടുകറികളുടെ എരി പുളി മധുരം നുണയുമ്പോൾ
രസനയിൽ തേനും വയമ്പുമിറ്റിക്കാത്തവനില്ലൊരോണവും ഓണ സദ്യയും

അവിയലൊരുക്കും ഏകത്വം
അകത്താക്കുന്നവനുള്ളിൽ ബഹുത്വം
മാറേണമിതൊക്കെയുമെങ്കിൽ
ഒരുമവേണമതിനൊക്കെയും

ഇല നിറച്ച ശുഭ്രതപോലെ
പായസ മധുരം പോലെ
ഉള്ളവനില്ലാത്തവനൂ ട്ടുന്നൊരോണക്കാലം
ഉണ്ടാവണമിനി എക്കാലവും

ഇലമടക്കാം അഭിമുഖമായ്
അണി നിരക്കാം മുന്നോട്ട്
ഇനി നമുക്കീ ലോകത്തെ
സമൃദ്ധിപൂക്കുന്നിടമാക്കാം..

ആതിര എം. കുമാർ :

1999 മെയ്‌ 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി,ജീവിത പങ്കാളി ഗോകുൽ രാജ്.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും മലയാളം അധ്യാപിക ആയിരുന്നു. നിലവിൽ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കവിതകൾ :

സഹജീവിതം
പൊതുദർശനം
വിവാഹമാർക്കറ്റ്

ശബ്ന രവി

കനലെരിയുന്നൊരെൻ കരളിലെയഴലുകൾ
കാണാതിരിക്കാനാവുമോ കണ്ണന്?
കണ്ഠമിടറി ഞാൻ കേണുവിളിക്കുമ്പോൾ
കേൾക്കാതിരിക്കാനാവുമോ കണ്ണന്?

ജന്മാന്തരങ്ങളിൽ നിന്നെയുപാസിച്ച
ജീവാത്‌മാവാം രാധയെപ്പോലെ ഞാൻ
ഏഴയാമെന്നിലാ കരുണാ കടാക്ഷങ്ങൾ
ചൊരിയാതിരിക്കാനാവുമോ കണ്ണന്?

കണ്ണുനീർപുക്കൾ ഞാൻ നിത്യവുമർച്ചിച്ചു
കരുണാമയനായ് കീർത്തനമാലപിച്ചു
അറിയാതെചെയ്തൊരാ അപരാധമൊക്കെയും
പൊറുക്കാതിരിക്കാനാവുമോ കണ്ണന്?

കദനമുരുക്കിയൊരുക്കിയ കാഴ്ചയുമായ്
ഉത്രാടനാളിൽ
ഞാൻ വന്നിടുമ്പോൾ
പുഞ്ചിരി തൂകി അനുഗ്രഹമാവോളം ചൊരിയാതിരിക്കാനാവുമോ കണ്ണന്?

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]

സതീഷ് ബാലകൃഷ്ണൻ

കഥ എഴുതുവാൻ അയാൾ പേനയും പേപ്പറുമായി ഏറെനേരം ഇരുന്നു.. കഥയ്ക്കും കഥാപാത്രത്തിനും എന്ത് പേരിടുമെന്ന് ചിന്തയോടെ..
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് എങ്കിലും.. വർത്തമാനകാലത്തിൽ ഒരു പേരിടണമെങ്കിൽ ഭയക്കണം പലരുടെയും അനുവാദം വാങ്ങണം…
തന്റെ സൃഷ്ടിക്ക് അഗ്രഹാരത്തിലെ കഴുത എന്ന പേരിട്ട ജോൺ എബ്രഹാമിന്റെയും നിർമാല്യം എഴുതിയ എംഡിയുടെയും ധൈര്യം ഇല്ലാത്തതിനാൽ..
ചരിത്രം പേര് നഷ്ടപ്പെട്ടവരുടെയും പേരില്ലാത്തവരുടെയും കൂടിയാണെന്ന് സ്വയം ബോധ്യത്തോടെ പേരില്ലാത്ത കഥാപാത്രവുമായി അയാൾ കഥ എഴുതിത്തുടങ്ങി…

ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ മനുഷ്യന്റെ കഥ…
ഭാര്യയും മൂന്ന് പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരൻ. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം പണി ലഭിക്കുന്നയാൾ…
നാട്ടിലെ പ്രമുഖന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരിയുടെ നഗരത്തോട് ചേർന്നുള്ള വലിയ വീടിനു ചുറ്റുമുള്ള പറമ്പിലെ പണികൾക്കായി അയാൾ നിയോഗിക്കപ്പെട്ടു. മക്കൾ എല്ലാം വിദേശത്തുള്ള റിട്ടിയർഡ് അധ്യാപികയായ ഒരു സ്ത്രീയും അവധിക്ക് മാത്രം വീട്ടിൽ വരുന്ന അവസാനവർഷ മെഡിക്കൽ വിദ്യാർത്തിയായ ചെറുമകളും മാത്രമാണ് ആ വലിയ വീട്ടിലെ തമാസക്കാർ… ഇവർക്ക് കൂട്ടായി നിറയെ വെളുത്ത രോമങ്ങൾ ഉള്ള ഒരു സുന്ദരി പൂച്ചയും…

ആ വീട്ടിൽ പണിക്കെത്തിയ അയാൾ പണിയാരംഭിച്ചു… ചുറ്റുപാടുകൾ മുഴുവൻ കാടുകയറി കിടക്കുന്നു ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ല എങ്കിലും അയാൾ പണി ആരംഭിച്ചു… കുറഞ്ഞത് ഒരാഴ്ച എങ്കിലും വേണ്ടിവരും.. അത്രയും നാൾ പണി ഉണ്ടാകുമല്ലോ എന്ന സന്തോഷത്തോടെ അയാൾ ഉത്സാഹത്തോടെ പണി തുടർന്നു… സുന്ദരിപൂച്ച അയാൾക്ക് അടുത്ത ചെന്ന് അപരിചിത ഭാവത്തോടെ നോക്കി നിന്നു…

ഉച്ചയായപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചോറുണ്ണാൻ ആയി അയാൾ ഒരു മരത്തിന്റെ തണലിൽ ചെന്നിരുന്നു..
പൂച്ചയും തൊട്ടടുത്തായി ചെന്നിരുന്നു..
അയാൾ ചോറുണ്ണുന്നത് നോക്കിയിരുന്നു… തനിക്ക് കിട്ടാത്തതുകൊണ്ടാണോ എന്തോ പൂച്ച അയാളെ നോക്കി ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നു…
തലേദിവസം 170 രൂപയ്ക്ക് വാങ്ങിയ അരക്കിലോ മത്തിയുടെ രണ്ട് ചെറിയ തലക്കഷണവും കുറച്ചു ചാറും മാത്രമാണ് അയാൾക്ക് ചോറുണ്ണുവാൻ കറി ആയിട്ടുള്ളത്… മത്തിയുടെ വിലയോർത്തപ്പോൾ കഷണം പൂച്ചക്ക് കൊടുക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. എന്നാൽ ബാക്കി വന്ന ചോറും മീനിന്റെ മുള്ളും കുറച്ചു ചാറും ഇളക്കിയ ചോറ് അയാൾ പൂച്ചയ്ക്ക് ഇട്ടുകൊടുത്തു. കുറച്ചുനേരം മണത്തു നോക്കിയിട്ട് ആ പൂച്ച തിരിഞ്ഞു നടന്നു പോയി.. ഇത് കണ്ട് ടീച്ചറെന്നോട് പറഞ്ഞു അത് മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയാണ്. ജനിച്ചപ്പോൾ മുതൽ പാലും ചോറും അവിയലും ഒക്കെയേ കഴിക്കുകയുള്ളു എന്ന്.
അയാൾക്ക് അത്ഭുതമായി മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയോ.
പശുവിൽ നിന്നും ലഭിക്കുന്ന പാൽ എങ്ങനെ വെജിറ്റേറിയൻ ആയെന്ന് അയാൾ ചിന്തിച്ചു. അതും വെജിറ്റേറിയൻ ആയിരിക്കും അയാൾ സ്വയം ഉത്തരം കണ്ടെത്തി ആശ്വസിച്ചു..

രണ്ടുദിവസം കൂടി അയാൾ പണിയുന്നതിന്റെ ഇടയിൽ ആ പൂച്ച അവനോടൊപ്പം കൂട്ടായി ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പണികൾക്കിടയിൽ പൂച്ച അവന്റെ അടുത്തേക്ക് എത്തിയില്ല.
അവൻ ടീച്ചറിനോട് പൂച്ചയുടെ കാര്യം അന്വേഷിച്ചു.
” ചെറുമകൾ പരീക്ഷ കഴിഞ്ഞ് എത്തിയിട്ടുണ്ട് അവളോടൊപ്പം ആണ് പൂച്ച… ”
“അവൾക്കേറെ ഇഷ്ടമാണ് അതിനെ..”
അവൾ അതിനെ താഴെ വച്ചിട്ട് വേണ്ടേ നിന്റെ അടുത്തേക്ക് വരാൻ…..”

ഒരാഴ്ചത്തെ പണികഴിഞ്ഞ് അയാൾ കൂലിയും വാങ്ങി വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ ഒരിക്കൽ കൂടി പൂച്ചയെ കണ്ണൻ ആഗ്രഹം ഉണ്ടെന്ന് ടീച്ചറിനോട് പറഞ്ഞു..
ചെറുമകൾ പൂച്ചയുമായി അവന്റെ അടുത്തെത്തി…
രണ്ടു മൂന്നു ദിവസത്തെ പരിചയമേ ഉള്ളൂ എങ്കിലും…
അവനെ കണ്ടപ്പോൾ സ്നേഹത്തോടെ അവളുടെ കയ്യിലിരുന്ന് എന്ന നോക്കി ശബ്ദം ഉണ്ടാക്കി…

അയാൾ തിരിഞ്ഞു നടന്നു…
ഒന്നു നിന്നെ..
ടീച്ചറെ വിളി കേട്ടയാൾ തിരിഞ്ഞു നിന്നു.

ഞങ്ങൾ ഈ മാസം അവസാനം മക്കളുടെ അടുത്തേക്ക് പോവുകയാണ്.
നീ ആഴ്ചയിൽ ഒരിക്കൽ വന്ന് ഈ ചെടികളൊക്കെ നനക്കുകയും പറമ്പിൽ കാടുകയറാതെ നോക്കുകയും വേണം.
പിന്നെ… വീടിന്റെ താക്കോൽ ഞാൻ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ചേക്കാം. വരുമ്പോൾ വീടു കൂടി തുറന്നു വൃത്തിയാക്കണം.
മാറാല ഒന്നും കയറാതെ വൃത്തിയായി സൂക്ഷിക്കണം.
നിനക്കുള്ള കൂലി ഞാൻ സഹോദരനെ ഏൽപ്പിച്ചു കൊള്ളാം അവിടെ നിന്ന് എല്ലാ മാസവും വാങ്ങിക്കൊള്ളണം.
..
ആഴ്ചയിലൊരിക്കൽ പണിയായല്ലോ എന്ന് സന്തോഷത്തോടെ അവൻ മടങ്ങി…

ടീച്ചറും ചെറുമകളും വിദേശത്തേക്ക് പോയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് അയാൾ ചെടികൾ നനയ്ക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനും ആയി തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് താക്കോലും വാങ്ങി ആ വലിയ വീട്ടിലേക്ക് ചെന്നു.

ചെടികൾ നനച്ച് പറമ്പ് വൃത്തിയാക്കിയതിനു ശേഷം വീടിനകം വൃത്തിയാക്കാനായി വീട് തുറന്ന് അകത്തോട്ട് കയറിയപ്പോൾ…

വീട്ടുകാർ പോയതിനുശേഷം ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വീട് പുറത്തുനിന്ന് കൂട്ടിയതിനാൽ പുറത്തേക്ക് പോലും ഇറങ്ങുവാൻ കഴിയാതെ അവസ്ഥയായിൽ സുന്ദരി പൂച്ച നിലത്ത് തളർന്നു കിടക്കുന്നു..

അയാൾ ഓടിച്ചെന്ന് വാരിയെടുത്തു അയാളുടെ കയ്യിൽ നിന്ന് വിശപ്പുകൊണ്ട് തളർന്ന വിറയാർന്ന ശബ്ദത്തിൽ അയാളെ നോക്കി കരഞ്ഞുകൊണ്ടിരുന്നു..
പൂച്ചയെ നിലത്ത് കിടത്തി അയാൾ പുറത്തേക്കോടി… തൊട്ടടുത്തുള്ള ഒരു ചായക്കടയിൽ നിന്ന് ഒരു പാലും വാങ്ങി അയാൾ തിരിച്ചെത്തി തിരിച്ചെത്തി. അത് തണുപ്പിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് പൂച്ചയുടെ മുന്നിലേക്ക് വെച്ചുകൊടുത്തു. നിവർന്ന് നിന്ന് കുടിക്കാൻ പോലും ശേഷിയിലിരുന്ന പൂച്ചയെ മടിയിൽ കിടത്തി അയാൾ കുറേശ്ശെ വായിലേക്ക് വെച്ചുകൊടുത്തു ആർത്തിയോടെ അത് ആ പാൽ കുടിച്ചു..

വൈകിട്ട് അയാൾ മകൾക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച സൈക്കിളിന്റെ മുന്നിലെ ബാസ്ക്കറ്റിൽ പൂച്ചയെയും വെച്ചുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

മടങ്ങും വഴി കടയിൽനിന്ന് പൂച്ചയ്ക്കായി ഒരു കവർ പാലും വാങ്ങിയാണ് അയാൾ വീട്ടിലെത്തിയത്..

പൂച്ചയെ കണ്ടപ്പോൾ ഭാര്യക്ക് ദേഷ്യമായി…
കവർ പാൽ കണ്ടപ്പോൾ ഭാര്യക്കുണ്ടായ സന്തോഷം… അത് പൂച്ചക്ക് ആണെന്ന് അയാൾ പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി…
“മനുഷ്യനിവിടെ കട്ടൻ ചായപോലും ഇല്ല.. ”
അപ്പോഴാണ് പൂച്ചക്ക് പാൽ…

കോപത്തോടെ അവൾ പാലുമായി വീടിനുള്ളിലേക്ക് ചവിട്ടി തുള്ളി കേറിപ്പോയി.
എന്നാൽ മക്കൾക്ക് പൂച്ചയെ ഇഷ്ടമായി..
അവർ പൊട്ടിപ്പോഴാ മുത്തുമാലയിലെ മുത്തുകൾ കോർത്തു മാലയുണ്ടാക്കി അതിനിട്ടു..
“എന്റേതാണ്…. എനിക്കുവേണം…”
മൂന്നുപേരും അവകാശവാദം ഉന്നയിച്ചു…

അയാൾ തർക്കത്തിൽ ഇടപെട്ടു പറഞ്ഞു…
നിങ്ങൾ മൂന്നു പേരുടേതും ആണിവൾ..

അവർ തർക്കം തൽക്കാലത്തേക്ക് നിർത്തി..

അപ്പോൾ ഭാര്യ കുറച്ചു പാലെടുത്ത് അതിലേറെ വെള്ളമോഴിച്ചു പൂച്ചക്കായി മാറ്റിവെച്ചു..
ബാക്കി പാലുകൊണ്ട് അവൾ ചായയിട്ടു…
“നമ്മൾ കുടിച്ചിട്ടു മതി പൂച്ചയ്ക്കൊക്കെ” എന്നുപറഞ്ഞുകൊണ്ട് ഒരു ചെറിയ ക്ലാസിൽ കുറച്ചു ചായയുമായി ഭർത്താവിന്റെ അടുക്കലെത്തി.. അയാൾക്ക് നൽകി.
അയാൾ പതിയെ ആ ചായ കുടിച്ചു.
പാല് കുറവായതു കൊണ്ടോ… പൂച്ചക്കായി മാത്രം വാങ്ങിയ പാലുകൊണ്ട് ഉണ്ടാക്കിയതിനാലോ… അയാൾക്ക് ആ ചായ രുചികരമായി തോന്നിയില്ല… എന്നാൽ ബാക്കിയെല്ലാവരും രുചിയോടെ ആസ്വദിച്ചു അത് കുടിച്ചു…

കുട്ടികൾ മത്സരിച്ചു പൂച്ചയ്ക്ക് പാലുകൊടുത്തു.

കുറച്ചുദിവസം ആഹാരം കഴിക്കാതിരുന്ന ക്ഷീണം മാറി പൂച്ച ഉന്മേഷവതിയി കുട്ടികളോടൊത്തു കളിക്കുവാൻ തുടങ്ങി..
പിന്നീടുള്ള ദിവസങ്ങളിൽ പണി കുറവായിരുന്നതിനാൽ അയാൾക്ക് പാലു വാങ്ങുവാൻ സാധിച്ചിരുന്നില്ല.
പണി അന്വേഷിച്ചു പോകുന്ന അയാൾ പലപ്പോഴും വൈകുന്നേരമാണ് തിരിച്ചുവന്നുകൊണ്ടിരുന്നത്. പൂച്ചയുടെ കാര്യം അയാൾ മറന്നു പോയി…

പണിയിലാത്ത ഒരുദിവസം ഉച്ചക്ക് വീട്ടിലെത്തിയ അയാൾ ഉച്ചവെയിലേറ്റ ക്ഷീണം മാറാൻ വരാന്തയിൽ പൊട്ടിയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു മയങ്ങാൻ തുടങ്ങിയപ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു ഉണർന്നു..
അപ്പോൾ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി…

പാലും ചോറും ഉൾപ്പെടെ സസ്യ ഭക്ഷണം മാത്രം കഴിച്ചിരുന്നു പൂച്ച…
ഉണക്കമീനും കൂട്ടി ചോറ് തിന്നുന്നു….
പൂച്ച നോൺ വെജിറ്ററിയൻ ആയിരിക്കുന്നു….

ഒരു പൂച്ചയെ മാറ്റിയെടുത്ത അതിന്റെ സ്വത്വം തിരിച്ചറിയപ്പെടാൻ കാരണം താനാണെന്ന ഗൂഡസ്മിതത്തോടെ അയാൾ കസേരയിലേക്ക് ചാഞ്ഞു….
പതിയെ മയക്കത്തിലേക്ക് വഴുതി വീണു…

“ആഗ്രഹരത്തിലെ കഴുത” എന്നു തന്റെ സിനിമക്ക് പേരിട്ട സമീപ നാട്ടുകാരനായ ജോൺ എബ്രഹാമിന്റെ ധീരതയെ മനസിൽ ഓർത്തുകൊണ്ട്…
ഒട്ടും ധീരനല്ലാത്ത കഥാകൃത്ത്…
തന്റെ കഥക്ക് ശീർഷകം കുറിച്ചു…

“വെജിറ്ററിയൻ പൂച്ച”

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ

ഞങ്ങളങ്ങനെയാണ് പോവുക പതിവ്. ഞാനും അൻവറും ജോണും. നാലിന്റെ കൂട്ടാണി മുഴങ്ങിയാൽ പിന്നെ സ്റ്റാഫ് റൂമിൽ അല്പ‌നേരം പോലും നില്ക്കാറില്ല. അല്ലെങ്കിൽ പിന്നെ സ്റ്റാഫ് മീറ്റിംഗ് വയ്ക്കുന്ന ദിവസമെ താമസിക്കൂ. കുട്ടികളുടെ സൈക്കിളുകളുടെയും പ്രൈവറ്റ് ടെമ്പോകളുടെയും, മറ്റ് വാഹനങ്ങളുടെയും ഇടിയൽ കൂടി അവയെ മറികടന്ന് ജംഗ്ഷനിലേയ്ക്ക് വെച്ചുപിടിക്കുകയാണ് പതിവ്. ഞങ്ങളുടെ സ്‌പീഡ് കണ്ട് പലരും പറയാറുണ്ട് ‘ഇവന്മാർക്ക് ചായ മോന്താൻ എന്തേ ഇത്ര തിടുക്കം’ ചായകുടിയല്ല പ്രശ്ന‌ം 4.15ന് ചായ കുടിച്ച് 4.30ന് തന്നെ പിരിഞ്ഞെങ്കിലെ എനിക്കും അൻവറിനും 15 മിനിറ്റ് ബസിലിരുന്ന് റെയിൽവെ സ്റ്റേഷനിൽ എത്താനാവുകയുള്ളൂ.

അതുകൊണ്ട് 4 മണി കഴിഞ്ഞുള്ള ഓരോ മിനിറ്റും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. നഗരത്തിൽ നിന്നും ഒരു കി.മീ. അകലെയാണ് ഞങ്ങൾ ജോലി ചെയ്യുന്ന സ്‌കൂൾ

പേരുകേട്ട സ്പോർട്‌സ് താരങ്ങളേയും, കലാപ്രതിഭകളേയും കലാതിലകങ്ങളെയും വാർത്തെടുക്കുന്ന പേരെടുത്ത സ്കൂൾ വിജയശതമാനത്തിൻ്റെ കാര്യത്തിലും മുന്നിൽത്തന്നെ.

അന്ന് അൻവർ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. എന്തുപറ്റിയതാണാവോ? ലീവാകുന്നതിന്റെ തലേദിവസം പറയാറുള്ളതാണ്, വല്ല അർജൻ്റ് കാര്യവും വന്നുപെട്ടതായിരിക്കും. ഫോൺ ചെയ്യുന്ന കാര്യത്തിൽ അവൻ പിശുക്ക് കാണിക്കാറില്ല. ഇതേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ പതിവ് സ് പീഡിൽ ജംഗ്ഷനിമലയ്ക്ക് പോന്നത്.

ഇനി ഞങ്ങളുടെ ചായകുടി ആസ്ഥാനത്തേയ്ക്ക് പറഞ്ഞില്ലല്ലോ. ‘രാമേട്ടൻസ് ഫൈവ് സ്റ്റാർ’ എന്നാണ് ഞങ്ങളതിന് ഓമനപ്പേരിട്ടിരിക്കുന്നത്.

ഒരു ഗ്രാമീണ ചായക്കട, നല്ല വെടിപ്പും വൃത്തിയും…… തേച്ചുമിനുക്കിയ ചെമ്പുപാത്രങ്ങൾ, ഓടിൻ്റെ ചായ അടിക്കുന്ന പാത്രം. വൃത്തിയുള്ള ചായത്തട്ട്, തിളയ്ക്കുമ്പോൾ നാണയം കിലുങ്ങുന്ന സമോവർ, എല്ലാ ദൈവങ്ങളുടെയും ചില്ലിട്ടലങ്കരിക്കുന്ന വിശാലമായ ഹാൾ ഡയ്ക്കും ബഞ്ചും ഭംഗിയായി ക്രമീകരി ച്ചിരിക്കുന്നു. രാമേട്ടൻ്റെ മുത്തശ്ശനും അച്ഛനും ഈ ചായപീടിക നടത്തിപ്പോന്നിരുന്നതാണ്. പല പ്രാദേശിക വാർത്തകളും ഞങ്ങൾക്ക് അവിടെ നിന്നും ലഭിക്കാറുണ്ട്.

ഒരു ദിവസം യാദൃശ്‌ഛികമായി കടയിൽ ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ രാമേട്ടൻ അതുവഴി വരുന്നവരോട്’ തിരക്കും. ‘ഇന്നലെ മാഷുമ്മാരെ കണ്ടില്ലല്ലോ… സ്‌കൂൾ മുടക്കമായിരുന്നോ? ഇത്യാദി ചോദ്യങ്ങൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

വേറെ ഒന്നു രണ്ടു കടകൾ ഉണ്ടെങ്കിലും രാമേട്ടൻ്റെ കട ഞങ്ങൾക്ക് അവിഭാജ്യഘടകമായിട്ടുണ്ട്. പത്തുമിനിറ്റുകൊണ്ട്’ ചായകുടി അവസാനിപ്പിച്ച് അവിടെ നിൽക്കുമ്പോൾ ‘ഗുരുവായൂരപ്പൻ’ ബസ്’ കടയുടെ മുമ്പിൽ ചവിട്ടിനിർത്തും.. കാരണം ഞങ്ങൾ പതിവു യാത്രക്കാരാണല്ലോ… കൂടുതൽ സമയം അവിടെ നിന്നാൽ കുടയിൽ സ്ഥിരം കണ്ടുമുട്ടുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കും. രാമേട്ടൻ്റെ ബഡായികൾക്കും കാതുകൊടുക്കണം.

പെട്ടെന്നാണ് എടുത്തൊഴിക്കുന്നതുപോലെ ഒരു കനത്ത മഴ പുറത്ത് ശക്തിയായി ചെയ്തത്. ഒട്ടും പ്രതീക്ഷിക്കാതെ… അല്ലെങ്കിലും അങ്ങനെയാണല്ലോ… പ്രതീക്ഷിക്കാത്ത പലതുമാണ് മനുഷ്യന് നേരിടേണ്ടി വരുന്നത്. “ഹോ നാശം പിടിച്ച മഴ’ മനസ്സിൽ ഓർക്കുമ്പോൾ “ഹാവൂ കുറെ നേരം നന്നായി പെയ്‌താൽ മതിയായിരുന്നു. ചൂടു കാരണം കിടന്നുറങ്ങാൻ വയ്യാണ്ടായിരിക്കുന്നു’ ബീഡിപ്പുക ആഞ്ഞുവലിച്ചുകൊണ്ട് തേങ്ങാ പൊതിക്കുന്ന അവുതയുടെ കമൻ്റ് ആകസ്‌മികമായി ചെയ്‌ത മഴയെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ തട്ടിവിടുന്ന ഗ്രാമീണർ… ഞങ്ങൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ജനാക്കിയിരുന്നു.

“ഹോ ഞാനതു മറന്നു. നാളെ ടീച്ചിംഗ് നോട്ട് വയ്ക്കേണ്ട ദിവസമാണല്ലോ’ എതോ ഉൻവിളി പോലെ ജോൺ ബെഞ്ചിൽ നിന്നും ചാടിയെഴുന്നേറ്റു. ടെക്സ്റ്റ്ബുക്കുകൾ എടുത്തുവച്ചതാണ്. അത് എടുത്തിട്ടേ പോവാൻ പറ്റുകയുള്ളൂ. അല്ലായെങ്കിൽ എച്ച്.എം.ൻ്റെ വീർത്ത മുഖം കൂടുതൽ രൗദ്രമായി കാണേണ്ടിവരും. ഞങ്ങൾ തട്ടിത്തടഞ്ഞെഴുന്നേൽക്കുന്നത് രാമേട്ടൻ ശ്രദ്ധിച്ചു.

‘മാഷുമ്മാർക്ക്’ കുടയില്ലെന്ന് തോന്നുന്നു’ പലഹാരം നിറഞ്ഞ കണ്ണാടി അലമാരയ്ക്ക് മുകളിൽ നിന്നും ഒരു പഴയ കുട പൊടിതട്ടി ഞങ്ങളുടെ നേരെ നീട്ടി.

“എന്നാൽ ഞാൻ വേഗം പോയി പുസ്‌തകമെടുത്ത് വരാം. കുട ഏറ്റുവാങ്ങുമ്പോൾ ജോൺ പറഞ്ഞു

ജോൺ പാൻ്റിൻ്റെ അടിഭാഗം തെറുത്തുകയറ്റി കഴിഞ്ഞപ്പോൾ ഞാൻ ജോണിൻ്റെ ചുമലിൽ കൈവച്ചുപറഞ്ഞു. ‘ഞാൻ കൂടെ വരാം. ഇപ്പോൾ മഴയുടെ ശക്തിയ്ക്ക് കുറവ് വന്നിട്ടുണ്ട്. ഞങ്ങൾ സ് കുളിൻ്റെ ഗെയ്റ്റിന്റെ്റെ അടുത്തേയ്ക്ക് എത്തുമ്പോഴാണ് ആ കാഴ്‌ച കണ്ടത് എൽ.കെ.ജി ക്ലാസ്സിലെ കുട്ടിയാണെന്നു തോന്നുന്നു മഴ നനഞ്ഞ് തണുത്ത് വിറച്ച് ഒരു കോഴിക്കുഞ്ഞിനെപ്പോലെ വിളർത്ത് വിങ്ങിപ്പൊട്ടി നില്ക്കുന്നു. ആ കുരുന്ന് ഞങ്ങളെ ദയനീയമായി നോക്കി ആ കാഴ്‌ച ഇടനെഞ്ചുപിളർക്കുന്നതായിരുന്നു. ആ കുഞ്ഞിൻ്റെ ബാഗിൽ നിന്നും ജോൺ ഒരു കുഞ്ഞി കുട തപ്പിയെടുത്തു അവളെ പുടിച്ചു. എൻ്റെ കയ്യിലെ കർച്ചീഫ് എടുത്ത് തല തുവർത്തിക്കൊടുത്തു. മഴനനഞ്ഞതുകൊണ്ടാവാം വിക്കി വിക്കി ചുമയ്ക്കുന്നുണ്ട്. ആകെ ഒരു ജലദോഷം പിടിപെട്ടതുപോലെ. മിക്കവാറും സ്‌കൂളിമലയ്ക്ക് വന്നുപോകുന്ന വാഹനങ്ങൾ ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.

മഴനനഞ്ഞ് ആവേശത്തോടെ ഫുട്‌ബോൾ കളിക്കുന്ന കുറെ കുട്ടികളെ മാത്രം ഗ്രൗണ്ടിൽ കാണുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറയുവാൻ പ്രയാസപ്പെട്ടു. ഞാനും ഷജാണും മാറിമാറി ആശ്വസിപ്പിച്ചപ്പോൾ പതിയെ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു സ്‌കൂൾ തുറന്ന് രണ്ടാം ദിവസമല്ലെ ആയുള്ളൂ. വാനിൻ്റെ ഡ്രൈവർക്ക് എല്ലാ കുട്ടികളേയും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മുൻപ് പഠിച്ചിരുന്ന സ്കൂ‌ളിൽ നിന്നും ഈ സ്‌കൂളിലേയ്ക്ക് പുതുതായി വന്നുചേർന്നതുകൊണ്ട് കൂട്ടുകാരയും നല്ല വശമില്ല. അച്ഛന് ട്രാൻസ്‌ഫർ കിട്ടിയതുകൊണ്ടാണ് ഈ സ്‌കൂളിൽ വന്നുചേചർന്നിരിക്കുന്നത് അമ്മയ്ക്കു സുഖമില്ലാത്തതിനാൽ സ്‌കൂളിലേയ്ക്കു വരുവാനും സാധിച്ചില്ല. അവൾ ബാഗും കുടയുമായി ഇറങ്ങി വന്നപ്പോഴേയ്ക്കും വാൻ വിട്ടുപേപായിരുന്നു

ഞാനും ജോണും കൂടി കുട്ടിയെ സ്‌കൂളിൻ്റെ വരാന്തയിലേയ്ക്ക് മാറ്റി നിർത്തി ബാഗിൽ നിന്നും സ “കൂൾ ഡയര തപ്പിയെടുത്തു ഭാഗ്യം വീട്ടിലെ നമ്പർ കിട്ടി കുട്ടിയുടെ അമ്മ ആകെപ്പാടെ ആധി പിടിച്ചിരിക്കുകയായിരുന്നു. കാലം വല്ലാത്ത ണല്ലോ. അവളിവിടെ സുരക്ഷിതയാണെന്നറിഞ്ഞപ്പോൾ അവർക്കു സമാധാനമായി

മഴ കുറെ നനഞ്ഞതുകൊണ്ടാവാം അവളെ തുമ്മുവാൻ തുടങ്ങി. നിർത്താതെയുള്ള തുമ്മൽ പെട്ടെന്നു ഞാൻ രാവിലെ പോരാനിറങ്ങിയപ്പോൾ വിമല പറഞ്ഞ കാര്യം ഓർത്തു മോളെ രാത്രി മുഴുവൻ നന്നായി പനിച്ചിരുന്നു. ‘നന്ദെട്ടൻ സ്‌കൂളിൽ നിന്നു നേരത്തെ വരണം. മോളെ ഡോക്‌ടറെ കാണിക്കണം.’ ഇനി എപ്പോഴാണ് വീട്ടിൽ എത്തിച്ചേരുക… നന്ദൻ്റെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുട്ടിയെ വേണ്ടപ്പെട്ടവരെ എൽപ്പിക്കാതെ എങ്ങനെ വീട്ടിൽ പോകും. തൻ്റെ കുട്ടിയുടെ പ്രായമെ കഷ്‌ടിച്ചുള്ളൂ. അവൾ വിദൂരതയിൽ കണ്ണും നട്ട് വാൻ ഡ്രൈവറെ പ്രതീക്ഷിക്കുന്ന മട്ടിൽ നിന്നു.

ഭാഗ്യം! പോയ വാൻ തിരികെ വന്നു. നന്ദന് ആശ്വാസമായി ജോണിനും പെരുത്ത സന്തോഷം. കുട്ടിയെ ശ്രദ്ധിക്കാതെ പോയ വാൻ ഡ്രൈവറെ നന്ദൻ വായിൽവന്നതൊക്കെ പറഞ്ഞു. അയാൾ കുറ്റമറ്റ മട്ടിൽ അധോമുഖനായി നിൽക്കുമ്പോൾ വിമലയുടെ ഫോണിൻ്റെ റിംങ്ങ്‌ടോണി കാതിൽ വന്നലച്ചു.

സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ :- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരുപ്പറമ്പിൽ അപ്പച്ചൻ്റെയും ത്രേസ്യാമ്മയുടെയും മകൻ. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ എ.പി.ആർട്‌സ് കോളജിൽ ചിത്രകലാ പഠനം. 27 വർഷത്തെ അധ്യാ പക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ചു. ഹാസ്യ കഥക്കുള്ള ഉത്തര മേഖലാ കമ്മറ്റി അവാർഡ്, അധ്യാപക കഥവേദി പുരസ്‌കാരം. സ്‌കൂൾ മേളകൾക്ക് ലോനോകൾ രൂപകല്‌പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ്.എം. റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വരയും എഴുത്തും സജീവമായി നടക്കുന്നു. പരസ്‌പരം ഓൺലൈൻ കഥാ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു. വയ്യാവേലി, പലവക, അന്തോണിചരിതം: ന്യൂജെൻ കഥകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ ലിസമ്മ (റിട്ട. അധ്യാപിക), മക്കൾ ലിസ്‌ന (അധ്യാപിക), അജയ്’ (അധ്യാപകൻ), ഫോൺ: 9447993744, 8075413963

സുരേഷ് തെക്കീട്ടിൽ

എന്തെന്നില്ലാത്തചന്തമാണോണം
ചന്തത്തിൽവിരിയുന്നചിന്തയാണോണം
ഒരുമതൻകഥപറയുംപെരുമയാണോണം
ഓടിയെത്തുന്നൊരുഓർമയാണോണം

(എന്തെന്നില്ലാത്ത ……)

നല്ലകാലങ്ങളിൽനാടാകെ പെയ്യുന്ന
നന്മകൾക്കുനാംപേരൊന്നു നൽകി
പൊന്നിൻ്റെനിറമുള്ളസ്വപ്നങ്ങളെല്ലാം
പൊന്നോണമായിനാംചേർത്തുവെച്ചു

( എന്തെന്നില്ലാത്ത ……)

പുണ്യങ്ങൾപൂക്കുന്നപൂക്കാലമോണം
പൂക്കളെതഴുകുന്നപൂനിലാവോണം
മധുവുള്ളമലർപോലെമധുരമായോണം
ഒരുപാട്സ്നേഹത്തിനൊറ്റവാക്കോണം.

(എന്തെന്നില്ലാത്ത …..)

സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.

ജേക്കബ് പ്ലാക്കൻ

കണിപ്പൂ നിറമുള്ള മണിപ്പൂവേ….!
വെണ്മണിയഴകുള്ള തുമ്പപ്പൂവേ..!
പത്തോണത്തിരുമുറ്റത്താവണിപൂക്കളമിടാൻ വായോ..നീ വായോ..!

പുലർമഞ്ഞിൻ മുഖപടത്താൽമുഖം മറച്ച് …
പൊൻവെയിലാൽ ഓണ ണപ്പുടവയുടുത്തു വായോ …..!
പുതുപ്പെണ്ണിൻ നാണമോടെ ..പൂവേ..വാ. .യെൻ പൂവോണ തിരുമുറ്റത്ത് …നീ വായോ..!

ശലഭങ്ങൾ നൃത്തമാടും പൂമണ്ഡപങ്ങളിൽ മൂളിപ്പാട്ട് മൂളാൻ നീയും വായോ കാറ്റേ …।ഓണ കാറ്റേ …!
നീലഭങ്ങൾ ചിത്രമെഴുതും
ആകാശതിരുമുറ്റത്ത് മഴവില്ലിൻ ഊഞ്ഞാലാടൻ വായോ..തെളിവെയിലേ..!
ചിങ്ങം വന്നത് അറിഞ്ഞീലെ ..? ചെങ്ങാതിതിമിർപ്പ് കേട്ടില്ലേ..!
ചെങ്ങാലി…പ്രാവേ …പോകണ്ടേ..?
പൂങ്കതിർ
കൊയ്യാൻ പോകേണ്ട ..?
തെങ്ങോല പീലികൾക്കിടയിൽ മുക്കണ്ണിൻ പൂക്കുല ചൂടും നിറപറമനസ്സ് കാണേണ്ട..? എങ്ങും കാണേണ്ട…?
തേങ്ങാപൂളിൻ ചന്ദ്രികപോലെ ഓളപ്പരപ്പിൽ കളിയാടും കളിയോടങ്ങൾതൻ ആർപ്പുവിളികൾ കേൾക്കേണ്ടേ ..?
തൂശനില തുമ്പ് മടക്കേണ്ടേ ..?
തുമ്പപ്പൂചോറ് വിളമ്പണ്ടേ…? ഓണ തുമ്പി തുള്ളി കളിക്കേണ്ടേ ..?
ഓണത്തപ്പനെ കാണേണ്ടേ..?

ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

പിങ്കി എസ്

ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ഓടി വരിക സമത്വ സുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ്. മാവേലി നാടു വാണീടും കാലം… എന്നു തുടങ്ങുന്ന ഓണപ്പാട്ട് കുട്ടിക്കാലത്ത് എൻ്റെ മനസിനെ വളരെയധികം സ്വാധീനിച്ച ഒന്നാണ്. അതിൻ്റെ രചയിതാവ് ആരെന്ന ചോദ്യം കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു നിൽക്കുന്നു. സഹോദരൻ അയ്യപ്പൻ സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി എഴുതിയതാണെന്നു ഒരു വിഭാഗവും അതിനു മുമ്പ് തന്നെ ഓണപ്പാട്ടായി തലമുറകൾ കൈമാറി വന്നതാണെന്നും വാദമുണ്ട്. 1921 ൽ സഹോദരൻ എന്ന മാസികയിൽ അയ്യപ്പൻ ഈ പാട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. പലവരികളും പിന്നീട് മുറിച്ചു മാറ്റുകയും കൂട്ടി ചേർക്കുകയും ചെയ്തതാണെന്ന വാദവും നിലനിൽക്കുന്നു.

പ്രൈമറി പഠന കാലത്ത് സ്കൂളിൽ ടീച്ചർ ഈ പാട്ട് ചൊല്ലി കേൾപ്പിക്കുമ്പോൾ അത്ഭുതത്തോടെ ടീച്ചറിനെ നോക്കുന്ന ഒരു പാട് പേരുടെ മുഖം ഇന്നും മനസിൽ ഉണ്ട്. വൈകിട്ട് സ്കൂൾ വിട്ടു വന്ന് ഇങ്ങനെയൊരു ലോകം ഉണ്ടായിരുന്നുവോ എന്ന് അമ്മൂമ്മയോട് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു കുട്ടി എൻ്റെ ഓർമ്മചിത്രത്തിലുണ്ട്.

മാവേലിത്തമ്പുരാൻ്റെ നാടിനെക്കുറിച്ചുള്ള കഥകളും ഭരണവും സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും ഒടുവിൽ വാമനൻ ചവിട്ടി താഴ്ത്തിയതിനെക്കുറിച്ചുമൊക്കെ അമ്മൂമ്മ വാചാലയാകും. അതുപോലെ കർക്കിടക മാസത്തിൻ്റെ അവസാന ദിവസം വീടും പരിസരവും വൃത്തിയാക്കി മുഴുവൻ മാലിന്യവും തെക്കേ മൂലയിൽ കൊണ്ടു കളയും . മൂധേവി പോ,പോ… ശ്രീദേവി വാ, വാ…എന്ന് എന്നെക്കൊണ്ട് അമ്മൂമ്മ വിളിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. ദൗർഭാഗ്യങ്ങൾ ഒക്കെ പോയി ഐശ്വര്യം വരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് എനിക്കു പറഞ്ഞ് തന്നിരുന്നത്.

അത്തം തുടങ്ങി പത്ത് നാളും പൂക്കളം അമ്മൂമ്മക്ക് നിർബന്ധമാണ്. അയൽക്കാരി പങ്കയമ്മൂമ്മയുടെ വീട്ടിൽ നിന്നു എടുത്തു കൊണ്ടു വരുന്ന ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കുക. അതിരാവിലെ ഞാനും കൂട്ടുകാരി ഫിജിയും വേലിയരികിലും വീടുകളിലും നിൽക്കുന്ന പൂക്കൾ പറിക്കാൻ പോകുന്നതും സുഖമുള്ള ഒരോർമ്മ തന്നെ.

മിക്കവാറും എല്ലാ വീടുകളിൽ ഊഞ്ഞാലിടും. ഊഞ്ഞാലിലെ തണ്ടു വലി, കാഞ്ഞിൽ പിടിത്തം ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ മത്സരയിനങ്ങൾ ആണ്. ഏറ്റവും പൊക്കത്തിൽ ഊഞ്ഞാൽ ആടുന്നതും ആട്ടുന്നതും വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു.

തിരുവോണ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇലയിട്ട് ഉണ്ണുന്ന പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ്. എല്ലാ ബന്ധുക്കളും ഉള്ളത് കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ഒരുമിച്ച് വിളയാനും സന്തോഷിക്കാനും സാഹസക്കളികളിൽ ഏർപ്പെടാനും പറ്റിയ അവസരം.ഓണത്തിന് മാത്രം തൂശനിലയിൽ വിളമ്പുന്ന ചില സ്പെഷ്യൽ കറികളുടെ രുചിക്കൂട്ടുണ്ട്. വിളക്ക് കത്തിച്ച് മാവേലിയെ സങ്കൽപ്പിച്ച് ഇല ഇടുന്ന പതിവുണ്ട്.

അന്ന് ഇന്നത്തെ പോലെ റസ്റ്റോറൻ്റ് ഓണം വ്യാപകമല്ലാതിരുന്നതിന്നാലും, കടകളിൽ കിട്ടുന്ന വിഭവങ്ങൾക്ക് പരിമിതി ഉള്ളതിനാലും, ഓണസദ്യ ഞങ്ങളെ ഹരം കൊള്ളിച്ചിരുന്നു. കുട്ടിക്കാലത്തെ രസമുള്ള ഓണയോർമ്മകൾ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമാണ്. അന്ന് ടെലിവിഷൻ വ്യാപകമല്ലാതിരുന്നതിനാൽ, മുതിർന്ന സ്ത്രീകൾക്ക് അടുക്കള പരസ്പര സഹകരണത്തിൻ്റെയും ആശയ കൈമാറ്റത്തിൻ്റേയും നാട്ടുവിശേഷങ്ങളുടേയും ഇടമായിരുന്നു.ഇന്ന് ചാനലുകൾ വിളമ്പുന്ന ഡിജിറ്റൽ ഓണത്തിലും ഓർഡർ കൊടുത്താൽ വീട്ടിൽ എത്തുന്ന സദ്യയിലേക്കും അണുകുടുംബങ്ങളുടെ ഓണാഘോഷം ചുരുങ്ങിയിരിക്കുന്നു.

ഹൈന്ദവമായതെല്ലാം മഹത്തരം എന്ന തരത്തിലേക്ക് ഭൂരിപക്ഷത്തിൻ്റെ ചിന്ത മാറുന്ന ഇക്കാലത്ത് എല്ലാ മനുഷ്യരേയും തുല്യരായി കാണുന്ന , കള്ളമില്ലാത്ത ചതിയില്ലാത്ത പൊളിവചനങ്ങൾ ഇല്ലാത്ത ഓണ സങ്കൽപ്പത്തിന് ഏറെ പ്രസക്തിയുണ്ട്. ഐതിഹ്യങ്ങളുടേയും മിത്തുകളുടേയും ബാലപാഠങ്ങൾ മനസിൽ കോറിയിട്ടു തന്ന കഥകളിലൂടെ, സാമൂഹിക ചുറ്റുപാടുകൾ വിവരിച്ചു തന്ന പാട്ടുകളിലൂടെ, ഗണിതത്തിലേക്ക് വഴി പിടിച്ചു നടത്തിയ, എല്ലാ ജീവ ജാലങ്ങളേയും സ്നേഹിക്കാൻ പഠിപ്പിച്ച, എൻ്റെ അച്ഛൻ്റെ അമ്മക്ക് എൻ്റെ ഓണയോർമ്മകൾ ഞാൻ സഹർഷം സമർപ്പിക്കുന്നു.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.

കെ . ആർ.മോഹൻദാസ്

“വരാതിരിക്കില്ല”. ഈ ഒരു വാക്കില്ലാതെ ഇന്നുവരെ ഒരാളും മഞ്ഞിനെക്കുറിച്ച് പറഞ്ഞിട്ടൊ എഴുതിയിട്ടോ ഉണ്ടാവില്ല.

മലയാളികളുടെ മനസ്സിലേക്കാണ് മഞ്ഞ് പെയ്തിറങ്ങിയത്. കാലമൊരുപാട് പെയ്തു പോയിട്ടും മനസ്സിൽ മഞ്ഞുപെയ്യുന്ന ഒരനുഭവം നല്കാൻ ഇതുപോലെ മറ്റൊരു കഥയില്ല. അതാണ് എംടിയുടെ മഞ്ഞ്.

1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ്. എം.ടി. യുടെ പതിവ് പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്‍റെ പശ്ചാത്തലം.

മഞ്ഞ് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വരും. അത് പ്രമീളാനായരുടെ മുഖമാണ്.
പ്രമീള നായർ എംടിയുടെ ആദ്യ ഭാര്യയായിരുന്നു, മാത്രമല്ല അവർ നല്ല എഴുത്തുകാരിയുമായിരുന്നു. മഞ്ഞ് ഇംഗ്ലീഷിലേക്ക് (MIST) വിവർത്തനം ചെയ്തത് പ്രമീള നായരായിരുന്നു.

എംടിയുമായി പിരിഞ്ഞുജീവിക്കുമ്പോള്‍ അവസാനകാലത്ത് രോഗാതുരയായികഴിയുമ്പോള്‍ എംടിയെ ഒന്നു കാണാനായി പ്രമീള നായർ ആഗ്രഹിച്ചിരുന്നുെവന്ന് കേട്ടിട്ടുണ്ട്. സഫലമാവാതെ പോയ കാത്തിരിപ്പ്.

ഏകാന്തതകളുടെയും സംഘർഷം നിറഞ്ഞ മനസ്സുകളുടെയും അഭയകേന്ദ്രമാണ് ‘മഞ്ഞ്’, എംടിയുടെ മറ്റെല്ലാ കൃതികളെയും അതിജീവിച്ചുനില്‍ക്കുന്ന നോവല്ലയാണ് മഞ്ഞ്. മനുഷ്യനുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന കഥ. കാത്തിരിക്കാനും സ്നേഹിക്കാനും അവന് കഴിയുന്നിടത്തോളം കാലം മങ്ങാതെ മായാതെ നിലനില്‍ക്കുന്ന കഥ.

അറിയില്ലേ വിമലയെ..?

എംടിയുടെ കാവ്യസുന്ദരമായ മഞ്ഞ് എന്ന ലഘുനോവലിലെ നായികയെ?

കാലമെത്ര കഴിഞ്ഞാലും കടലെത്ര ഒഴുകിപ്പോയാലും കാത്തിരിപ്പിന്‍റെ തീവ്രതയും ഹൃദയത്തിലെ അതിന്‍റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്നവർ എത്ര പേരുണ്ടാവും? വിമല അങ്ങനെയൊരാളാണ്. കാത്തിരിപ്തിന് അന്ത്യമില്ലെന്ന് ജീവീതം കൊണ്ട് കാണിച്ചുകൊടുത്തവൾ.

മഞ്ഞില്‍ വിമല കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് യാത്ര പറഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച മധുരമായ ആ സംഗമത്തെ, അതൊന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ അനുവദിക്കാതെ വിമല കാത്തിരിക്കുന്നു.

തന്‍റെ ഹോസ്റ്റലില്‍ നിന്നും അവധിക്കാലം ആഘോഷിക്കുവാൻ എല്ലാവരും പോകുമ്പോഴും, വിമല മാത്രം എവിടേക്കും പോകുന്നില്ല.
കുന്നിറങ്ങിപോകുന്ന ചോക്ലേറ്റ് നിറത്തിൽ കവിളുള്ള രശ്മ‌ി വാജ്പേയി എന്ന അവസാന പെൺകുട്ടിയെയും വെള്ളാരം കണ്ണുകളുള്ള അവളുടെ കാമുകനെയും നോക്കി നിൽക്കുന്ന വിമല സ്നേഹം കൊണ്ടു മുറിവേറ്റവളാണ്. സ്നേഹം തേടിയലഞ്ഞ പുഷ്പാ സർക്കാർ രാജി വെച്ച ഒഴിവിലേക്കാണ് വിമല അധ്യാപികയായി എത്തുന്നത്.

ജോലി ചെയ്യുന്ന ഹോസ്‌റ്റലിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്വന്തം വീട്ടിലേക്ക് വിമല പോകാത്തത് അവിടെ തനിക്കായി കാത്തിരിക്കാന്‍ ആരുമില്ല എന്ന അറിവിനാലാണ്.

എം.ടിയുടെ കേവലം 80 പേജുകളുള്ള ഒരു നോവല്ലയാണ് മഞ്ഞ്. കാത്തിരിപ്പ് എന്ന വിഷയം കാവ്യാത്മകയിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞ്. മഞ്ഞ് ഉരുകുംപോലെ ഒരുകിയുരുകി ഓർമ്മകളുടെ ജലാശയം താളംകെട്ടിയ പോലെ…

വരും വരാതിരിക്കില്ല….. പ്രതീക്ഷകൾ പ്രണയവും കടന്ന് ജീവിതവുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന പോലെ….

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

RECENT POSTS
Copyright © . All rights reserved