റ്റിജി തോമസ്
എന്റെ ലണ്ടൻ സന്ദർശനത്തിനിടയിലുണ്ടായ ഏറ്റവും വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ലണ്ടന്റെ ഹൃദയഭാഗമായ ബക്കിംഗ്ഹാം കൊട്ടാരത്തിനും പാർലമെൻറ് സ്ക്വയറിനും സമീപമായി പരിചയപ്പെട്ട മോസസ് വ്യോമനിക്കേയുടെ രൂപം ഏറെനാൾ എൻറെ മനസ്സിനെ വേട്ടയാടിയിരുന്നു. യുകെയിലെങ്ങുമുള്ള അഭയാർത്ഥി പ്രവാഹവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും വാർത്തകളിൽ നിറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് എത്തി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി നിൽക്കുന്ന അയാളുടെ രൂപം മനസ്സിനെ വല്ലാതെ മതിക്കുന്നതായിരുന്നു. ഒരുപക്ഷേ ജീവിത ചിലവ് വർദ്ധനവിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന ബോർഡുമായി ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച അയാളുടെ നിൽപ്പ് താൻ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ പേരുടെ ദൈന്യത ചുമലിലേറ്റിയാണെന്ന ചിന്തയാണ് എൻറെ മനസ്സിൽ ഉണ്ടായത്. നൈജീരിയക്കാരനായ മോസസ് ഒരുപക്ഷേ യുകെയിലെത്തിയ അനേകം അനധികൃത കുടിയേറ്റക്കാരിലെ പരാജയപ്പെട്ടവരുടെ പ്രതീകമാണ്.

വിരോധാഭാസം എന്ന് പറയുന്നത് നിരവധി സംരംഭങ്ങൾ ലണ്ടനിൽ നടത്തുന്ന ഞങ്ങളുടെ ഹോം സ്റ്റേ ഉടമയും ഒരു നൈജീരിയക്കാരനാണ് എന്നതാണ് . ലണ്ടനിൽ ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഉടമ ബെഞ്ചമിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
പാർലമെൻറ് സ്ക്വയറും വെസ്റ്റ് മിനിസ്റ്റർ ആബിയും സന്ദർശിച്ചതിനു ശേഷം മുന്നിലുള്ള വിശാലമായ ഗ്രൗണ്ട് ചുറ്റിക്കറങ്ങിയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നാണ് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ആൾക്കൂട്ടത്തിന് നടുക്ക് കുറെ ചെറുപ്പക്കാർ സംഗീത ഉപകരണങ്ങളും വീഡിയോ ക്യാമറയുമായി അരങ്ങു തകർക്കുകയാണ്. ഏതോ ടിവി പരിപാടിയാണെന്നാണ് പെട്ടെന്ന് കരുതിയത്.

സാക്സോഫോണുകളും അനുബന്ധ സംഗീത ഉപകരണങ്ങളും മറ്റും വിൽക്കുന്ന Sax.co. uk എന്ന യു കെ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോറിന്റെ പരസ്യാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത് . കാഴ്ചക്കാരോട് ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് സമ്മാനം കൊടുക്കുന്ന പരിപാടിയിൽ ശരിയുത്തരം പറഞ്ഞ് 5 പൗണ്ട് സമ്മാനം ലഭിച്ചു. കാണികളോട് സൗമ്യമായി തമാശരൂപേണ വ്യത്യസ്തമായി ഇടപെട്ട് തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്ന കുറെ ചെറുപ്പക്കാർ.
സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ പുതിയ ആൾക്കാരുമായി പരിചയപ്പെടുന്നതിനുള്ള അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ലണ്ടൻ സന്ദർശനത്തിനിടെ അങ്ങനെയുള്ള പരിചയപ്പെടലുകൾ കുറവായിരുന്നു . എന്നിരുന്നാലും റിക്ഷകൾ അത്ര സാധാരണമല്ലാത്ത ലണ്ടനിൽ വെച്ച് പരിചയപ്പെട്ട റിക്ഷാ ഡ്രൈവർ പവൽ ആ കൂട്ടത്തിൽ പെടുന്നയാളാണ്.

ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ സമീപത്തുള്ള വീടുകളുടെ മുകൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ചിമ്മിനികളെ എൻറെ ശ്രദ്ധയിൽ പെടുത്തിയത് ജോജി ആണ്. ഇത്തരം ചിമ്മിനികൾ ഈ നാടിൻറെ കാലാവസ്ഥയോട് അനുബന്ധിച്ച് ആദ്യകാലങ്ങളിൽ അനിവാര്യമായിരുന്നു. കൽക്കരി ഉപയോഗിച്ച് വീടിൻറെ ഉൾവശം ചൂടു നിലനിർത്തിയിരുന്ന കാലത്ത് പുക പുറത്തേയ്ക്ക് വമിക്കാനായി ആണ് ഈ ചിമ്മിനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇന്ന് സെൻട്രൽ ഹീറ്റിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ ചിമ്മിനികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. എന്നിരുന്നാലും പോയ കാലത്തിൻറെ പൈതൃകത്തിന്റെ ഭാഗമായി ലണ്ടനിലെ പല പഴയ വീടുകളും ഇപ്പോഴും ചിമ്മിനികളെ അലങ്കാരത്തിന്റെ ഭാഗമായി നിലനിർത്തുന്നുണ്ട്. ഈ ചിമ്മിനികളെ കുറിച്ച് കൂടുതൽ അനേഷിച്ചപ്പോഴാണ് ഒലിവർ ട്വിസ്റ്റ് പോലുള്ള ബ്രിട്ടീഷ് ക്ലാസിക്കുകളിൽ വരെ ചിമ്മിനികളെ കുറിച്ചുള്ള പരാമർശം ഉണ്ടെന്ന് മനസ്സിലായത്. ആദ്യകാലങ്ങളിൽ ചിമ്മിനികൾ സാമ്പത്തികമായി പുരോഗമിച്ച ഉന്നതരുടെ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16-ാം നൂറ്റാണ്ടോടെയാണ് ചിമ്മിനികൾ സാധാരണക്കാരുടെ വീടുകളിലും വ്യാപകമായത്.

ലണ്ടനിൽ ഉണ്ടായിരുന്ന മൂന്ന് ദിനരാത്രങ്ങളിൽ ഏറിയ പങ്കും ഞങ്ങൾ ഹോംസ്റ്റേയ്ക്ക് പുറത്തായിരുന്നു. ശരിക്കും ഓട്ടപ്രദക്ഷിണം. പക്ഷേ ഒന്നാം നിലയിലെ ഹോംസ്റ്റയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലും താമസവും മനോഹരമായിരുന്നു. പ്രധാനകാരണം ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് നടത്തിയ പാചകം തന്നെ . പകൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കഞ്ഞി കുടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ യാത്രകൾ പോകാറുള്ള ജോജി മതിയായ തയ്യാറെടുപ്പോടെയാണ് വന്നിരുന്നത്. കഞ്ഞി മാത്രമല്ല ഫ്രോസൺ ചെയ്ത പൊറോട്ടയും ജോജിയുടെ ഭാര്യ മിനി കൊടുത്തുവിട്ട വിവിധ കറികളും അച്ചാറും പിന്നെ ഞങ്ങളുടെ സ്വയം പാചകങ്ങളുമായി രണ്ടു രാത്രിയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു . പകൽ മുഴുവൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്ഷീണിതരായിരുന്നെങ്കിലും എല്ലാദിവസവും രാത്രി 12 മണി വരെ പാചകവും കൊച്ചു വർത്തമാനവുമായി നീണ്ട മനോഹരമായ രാത്രികൾ.
യുകെയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ ലണ്ടൻ സന്ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എൻറെ യുകെ സന്ദർശനം എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കണമെന്നും എന്നെ ലണ്ടൻ നഗരത്തിലെ ചരിത്രമുറങ്ങുന്ന സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കണമെന്നുമുള്ള ജോജിയുടെയും മിനിയുടെയും ദൃഢനിശ്ചയമാണ് അതിന് വഴിതുറന്നത്. സ്വതവേ യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന എൻറെ മനസ്സിൽ ജീവിതകാലം മുഴുവൻ തങ്ങിനിൽക്കുന്ന ഓർമ്മകളാണ് യുകെ യാത്രയും പ്രത്യേകിച്ച് ലണ്ടൻ സന്ദർശനവും സമ്മാനിച്ചത്.
യുകെയിൽ എത്തിയ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടതാണ് ജോജിയുടെ സുഹൃത്തും തൃശ്ശൂർ സ്വദേശിയായ വിജോയി വിൻസെന്റിനെ . എന്നാൽ ലണ്ടൻ യാത്രയിൽ കൂടെയുണ്ടായിരുന്ന ജോയിലിനെയും ലിറോഷിനെയും ഞാൻ ആദ്യം കാണുന്നത് യാത്രയുടെ തുടക്കത്തിൽ മാത്രമാണ്. ഒരാൾ വിജോയിയുടെ ഭാര്യ ജോസ്നയുടെ സഹോദരനും മറ്റൊരാൾ കസിനുമാണ്. രണ്ടുപേരും കാനഡയിൽ പഠിക്കുന്നു. പിന്നീട് വിജോയിയുടെ ഒരു ഫാമിലി ഫങ്ക്ഷനോട് അനുബന്ധിച്ച് ഇരുവരെയും തൃശ്ശൂരിൽ വച്ചും കാണുകയുണ്ടായി. സത്യത്തിൽ യാത്രകൾ പൂർണ്ണമാകുന്നത് അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം കൊണ്ടു കൂടിയാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങളോടൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന സൗഹൃദ നിമിഷങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

ശരിക്കും ലണ്ടൻ യാത്രയിൽ ഞങ്ങളുടെ ലീഡർ വിജോയി ആയിരുന്നു. മിക്കവാറും എല്ലാ യുകെ മലയാളികളും നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് ഒരുക്കുന്ന സ്നേഹ സമ്മാനമാണ് ലണ്ടൻ യാത്ര. ആ രീതിയിൽ പലപ്രാവശ്യം ലണ്ടൻ സന്ദർശിച്ചിട്ടുള്ള വിജോയിയുടെ അനുഭവ പരിചയം ഏറ്റവും കൂടുതൽ മുതൽ കൂട്ടായത് എനിക്കാണെന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥലങ്ങളും യാത്രാനുഭവം പകർന്ന് നല്കാൻ പ്രയത്നിച്ച ജോജിക്കും വിജോയിക്കും ഒരായിരം നന്ദി. ആഗ്രഹിച്ച സ്ഥലങ്ങളിലൂടെയെല്ലാമുള്ള യാത്രയ്ക്കും സൗഹൃദ നിമിഷങ്ങൾക്കും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ബിനോയ് എം. ജെ.
അപൂർണ്ണത ഒരു മിഥ്യ ആണോ അതോ സത്യമാണോ. നാം എല്ലായിടത്തും അപൂർണ്ണതയെ കാണുന്നു. അപൂർണ്ണതയെ അനുഭവിക്കുന്നു. അതുകൊണ്ട് അത് തന്നെയാണ് സത്യം എന്ന് പലരും വാദിച്ചേക്കാം. അതുപോലെതന്നെ പൂർണ്ണത ഒരുമിഥ്യ ആണെന്നും പലരും വാദിച്ചേക്കാം. അപൂർണ്ണത സത്യമാണെന്നും പൂർണ്ണത മിഥ്യയാണെന്നുള്ള നമ്മുടെ ചിന്താഗതിയാണ് തുടക്കം തൊട്ട് തന്നെ പിഴച്ചു പോയിരിക്കുന്നത്. മനുഷ്യ ജീവിതത്തെ കണ്ണീരിൽ ആഴ്ത്തി തുടക്കം മുതൽ നാം ഈ തെറ്റായ വിശ്വാസത്തിൽ കഴിഞ്ഞുകൂടുന്നു. അതുമൂലം രോഗങ്ങളും ദുഃഖങ്ങളും മരണവും നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. ഈശ്വരൻ നമുക്ക് അന്യമാണ്. അങ്ങനെ ഒരു പദം എല്ലാവരും ഉപയോഗിക്കുന്നു എന്നത് കവിഞ്ഞ് അതിൽ കാര്യമായി അർത്ഥം ഒന്നുമില്ല.
നാവ് കൊണ്ട് നാം ഈശ്വരനെ ആരാധിക്കുന്നു, കർമ്മം കൊണ്ട് അവിടുത്തെ നിന്ദിക്കുകയും ചെയ്യുന്നു. പൂർണ്ണത ഈശ്വരന്റെ ലക്ഷണമാണ്. അപൂർണ്ണത ലോകത്തിന്റെയും. പൂർണ്ണത എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. എല്ലാം അതിന്റെ ഉള്ളിലാണ്, അതിന് വെളിയിൽ യാതൊന്നുമില്ല. അത് സർവ്വവ്യാപിയാണ്. അങ്ങനെയാണെങ്കിൽ എവിടെയാണ് അപൂർണ്ണത കിടക്കുന്നത്? അങ്ങനെ ഒന്നിന് അവിടെ സ്ഥലമില്ല. അത് ഇല്ലാത്തതാണ്. അത് മിഥ്യയാണ്. ജഗത്ത് എന്നും പറഞ്ഞ് ഒന്ന് അവിടെ ഇല്ല. എല്ലാം ഈശ്വരനാണ്.
ആ ഈശ്വരൻ കുറവുകൾ ഇല്ലാത്തതാണ്. ആ അപരിമിതനായ ഈശ്വരന് കുറവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടോ? തീർച്ചയായും ഇല്ല.
നാം എല്ലായിടത്തും കുറവുകൾ കാണുന്നുണ്ടെങ്കിൽ നാം മിഥ്യയിലാണ് എന്ന് നിസ്സംശയം പറയാം. ബ്രഹ്മസത്യം ജഗത് മിഥ്യ. ഒരേസമയം ഈശ്വരനെയും ജഗത്തിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. ജഗത്തിനെ കാണുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനെ കാണുന്നവന് ജഗത്ത് തിരോഭവിച്ചിരിക്കുന്നു. അപൂർണ്ണതയെ കാണുവാനുള്ള വ്യഗ്രതയിൽ നാം പൂർണ്ണതയെ മറക്കുന്നു. പൂർണ്ണത പ്രകാശിക്കുന്നിടത്ത് അപൂർണ്ണതയ്ക്ക് സൗന്ദര്യമില്ല. വൈരൂപ്യത്തെ കാണുവാനുള്ള വ്യഗ്രതയിൽ നാം സൗന്ദര്യത്തെ മറക്കുന്നു.
എത്രയൊക്കെ തന്നെ ശ്രമിച്ചാലും നമുക്ക് പൂർണ്ണതയെയും സൗന്ദര്യത്തെയും ഉപേക്ഷിക്കുവാൻ കഴിയുകയില്ല. കാരണം നാം തന്നെ ആ പൂർണ്ണതയും സൗന്ദര്യവും ആകുന്നു.
അത് നമ്മുടെ സ്വരൂപം ആകുന്നു. പൂർണ്ണതയ്ക്കും സൗന്ദര്യത്തിനും വേണ്ടിയുള്ള ആ അന്വേഷണം നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്നു. നാം ഇപ്പോൾ പൂർണ്ണതയിൽ അല്ല എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ട് തൃപ്തിപ്പെടുവാൻ മനുഷ്യന് കഴിയുകയില്ല. അവൻ എല്ലായിടത്തും പൂർണ്ണതയെയും സൗന്ദര്യത്തെയും അന്വേഷിച്ചു തുടങ്ങുന്നു. “ഇപ്പോൾ കാണുന്നത് പൂർണ്ണത അല്ല അതുകൊണ്ട് നമുക്ക് പൂർണ്ണത വേണം”. ഈ അന്വേഷണം സ്ഥലകാലങ്ങളെ ജനിപ്പിക്കുന്നു. “എനിക്ക് ഭാവിയിൽ പൂർണ്ണനാകുവാൻ സാധിക്കും.” അവിടെ സമയം ജന്മം എടുക്കുന്നു. “ഞാൻ പൂർണ്ണതയെ അന്വേഷിച്ച് കണ്ടെത്തും”. അവിടെ സ്ഥലം ജനിക്കുന്നു. സ്ഥലകാലങ്ങൾ മായയുടെ ലക്ഷണമാണ്. എന്നാൽ ഈശ്വരനാകട്ടെ
സ്ഥലകാലങ്ങൾക്കും അപ്പുറമാണ്. നാം അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും അവിടുത്തെ എല്ലായിടത്തും അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈശ്വരനെ കണ്ടെത്തുവാൻ നമുക്ക് കഴിയുന്നില്ല. കാരണം നാം ഇപ്പോൾ തന്നെ ഈശ്വരനാണ്. അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് അവിടുത്തെ അനുഭവിക്കാൻ കഴിയാതെ പോകുന്നത്. ഒന്നുകിൽ പൂർണ്ണതയിൽ കഴിയുക അല്ലെങ്കിൽ അപൂർണ്ണതയിൽ കഴിയുക. നാം അപൂർണ്ണതയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ ക്ലേശങ്ങളെല്ലാം ഇവിടെയാണ് ആരംഭിക്കുന്നത്.
ഞാൻ കാണുന്നു. ഇവിടെ ഞാനും
കാണുന്ന വസ്തുവും രണ്ടാണ്. നാം ഇന്ദിരങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഒന്ന് പലതായി കാണുന്നു. അതായത് എനിക്ക് പൂർണ്ണതയെ ഇന്ദ്രിയങ്ങളിലൂടെ കാണുവാൻ കഴിയുകയില്ല. എന്നാൽ എനിക്ക് അതിനെ അനുഭവിക്കുവാൻ കഴിയും. പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന നാനാത്വത്തിൽ അധിഷ്ഠിതമായ ഈ ജഗത് മിഥ്യയാണ്. ജഗത്തിന്റെ പിറകെ ഓടാതെ ആത്മാവിൽ വസിക്കുവിൻ. നിങ്ങൾ ഇപ്പോൾ തന്നെ ആ ആത്മാവാണ്. നിങ്ങൾക്ക് ഏറ്റവും സമീപത്തുള്ളതും ആ ആത്മാവ് തന്നെ. നിങ്ങളും ഈശ്വരനും ഒന്നുതന്നെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
രാജേഷ് ജോസഫ് ലെസ്റ്റർ
ദുഃഖവെള്ളി…
വാക്കുകൾ നിശ്ശബ്ദമാകുന്ന ഒരു ദിവസം,
കാറ്റ് പോലും മന്ദമായി ശ്വാസമെടുക്കുന്ന ഒരു നിമിഷം,
ക്രൂശിന്റെ നിഴലിൽ
ദൈവസ്നേഹം രക്തമായി ഒഴുകിയ ഒരു സമയമുദ്ര.
ഗോൾഗോത്തയുടെ മലമുകളിൽ
ഒരു മൗനം പിറന്നു—
മുള്ക്കിരീടം ധരിച്ച വേദന
നക്ഷത്രങ്ങളെക്കാൾ പ്രകാശമായി
മനുഷ്യഹൃദയങ്ങളിൽ വീണു.
“അവരെ ക്ഷമിക്കേണമേ…”
ആ വാക്കുകൾ
കാലത്തിന്റെ നെഞ്ചിലൂടെ ഒഴുകുന്ന ഒരു നദി,
പാപവും വൈരവും കഴുകിക്കളയാൻ
ഇന്നും ശ്രമിക്കുന്ന ഒരു ദൈവശബ്ദം.
ഇന്നത്തെ ലോകം—
പൊട്ടിയ സ്വപ്നങ്ങളുടെ ഒരു ശവകുടീരം,
യുദ്ധത്തിന്റെ തീയിൽ കത്തുന്ന മനുഷ്യവംശം,
വിഭജനത്തിന്റെ മതിലുകളിൽ കുടുങ്ങിയ
മനുഷ്യന്റെ ഏകാന്തത.
ഓരോ ബോംബ് പൊട്ടലിലും
ഒരു ഹൃദയം തകർന്നുവീഴുന്നു,
ഓരോ വൈരവാക്കിലും
ഒരു സ്നേഹം മരിക്കുന്നു.
എന്നാൽ,
ആ ഇരുട്ടിന്റെ നടുവിൽ
ഒരു ക്രൂശ് നിൽക്കുന്നു—
അതു വെറും മരക്കഷണമല്ല,
അതൊരു പ്രാർത്ഥനയുടെ രൂപം,
ഒരു ത്യാഗത്തിന്റെ സംഗീതം,
ഒരു സ്നേഹത്തിന്റെ അനന്തത.
രക്തം ചൊരിഞ്ഞ കൈകൾ
ഇന്നും ആകാശത്തെ തൊടുന്നു,
നമ്മെ വിളിക്കുന്നു—
“സ്നേഹിക്കുക…
വേദനിച്ചാലും സ്നേഹിക്കുക…
ക്ഷമിക്കുക…
ഹൃദയം തകർന്നാലും ക്ഷമിക്കുക…”
ക്രൂശ് ചോദിക്കുന്നു—
നീ എന്തിന് ഇപ്പോഴും വൈരം പിടിക്കുന്നു?
നീ എന്തിന് ഇപ്പോഴും പ്രതികാരം തേടുന്നു?
നിനക്കുള്ളിൽ
ഇനിയും ഒരു മനുഷ്യൻ ജീവിക്കുന്നുണ്ടോ?
ദുഃഖവെള്ളി—
ഒരു വേദനയുടെ കവിത,
ഒരു സ്നേഹത്തിന്റെ സമുദ്രം,
ഒരു മൗനത്തിലെ മഹാഗാനം.
മരണം പോലും കീഴടക്കാനാവാത്ത
ഒരു സത്യത്തിന്റെ ശബ്ദം—
ഇരുട്ടിനെ കീറിയിറങ്ങി
പ്രകാശമാകുന്ന ഒരു പ്രത്യാശ.
അതുകൊണ്ട്,
ഈ നിശ്ശബ്ദ ദിനത്തിൽ
നമ്മൾ കേൾക്കേണ്ടത് ശബ്ദങ്ങളല്ല,
ഒരു മൗനം—
ക്രൂശിൽ നിന്നും വീഴുന്ന
സ്നേഹത്തിന്റെ തുള്ളികൾ.
ദുഃഖവെള്ളി…
ഒരു ദിവസം അല്ല—
ഒരു ഹൃദയസ്പന്ദനം,
ഒരു വിളി—
മനുഷ്യനാകാൻ,
സ്നേഹമായി മാറാൻ,
ക്ഷമയായി ജീവിക്കാൻ
രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.
യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.
യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.
ബിനോയ് എം. ജെ.
അസ്ഥിത്വവാദം വ്യക്തികളെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണോ? മൂഢമായ സമൂഹത്തിന്റെ ഹീനമായ ആധിപത്യത്തിൽ നിന്നും വ്യക്തികളെ കരകയറ്റുവാനും അവനിലെ പ്രതിഭയെ ഉണർത്തിക്കൊണ്ട് അവനെ മഹാനാക്കുവാനും ഉന്നം വെച്ചുകൊണ്ടാണ് അസ്ഥിത്വവാദം രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. തങ്ങൾ സമൂഹത്തിന്റെ അടിമകൾ അല്ലെന്നും മറിച്ച് സമൂഹത്തിന് ചില സംഭാവനകൾ ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്നും അസ്ഥിത്വവാദം വ്യക്തികളെ ഉദ്ബോധിപ്പിക്കുന്നു. ഇത് സമൂഹം വരയ്ക്കുന്ന വരയിലൂടെ മാത്രമേ വ്യക്തികൾ നടക്കാൻ പാടുള്ളൂ എന്ന പരമ്പരാഗതമായ ആശയത്തെ ചോദ്യം ചെയ്യുന്നു. ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിക്കുന്ന വ്യക്തികൾ
പ്രതിഭാശാലികളായി മാറുന്നു. അവർ ഇനിമേൽ വെറും അനുകർത്താക്കൾ അല്ല. ഇവർ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാണ്. അവർ സമൂഹത്തിന്റെ അടിമകൾ അല്ല.
അസ്ഥിത്വവാദപ്രകാരം വ്യക്തികൾ സമൂഹത്തേക്കാൾ ശ്രേഷ്ഠരാണ്. ഈ വാദം ഭാരതീയ ചിന്താ പദ്ധതിയുമായി 100% വും സ്വരചേർച്ചയിലാണ്. വ്യക്തികൾക്കുള്ളിൽ ഈശ്വരൻ വസിക്കുന്നതെന്നും സമൂഹം മായയാണെന്നും ഭാരതീയർ വാദിക്കുന്നു. സമൂഹത്തിന്റെ അല്ലെങ്കിൽ മായയുടെ ആധിപത്യത്തിൽ നിന്നും കരകയറുക എന്നത് വ്യക്തിയുടെ ആത്യന്തികമായ ജീവിത ലക്ഷ്യവും ആകുന്നു. പക്ഷേ അസ്ഥിത്വവാദം വ്യക്തിയെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. സമൂഹത്തിന്റെ ആധിപത്യത്തിൽ നിന്നും
പൂർണ്ണമായും മോചനം പ്രാപിക്കുവാൻ ഇതുവരെ ഒരു അസ്ഥിത്വവാദിക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവനെ ബന്ധുമിത്രാദികളുടെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ അസ്തിത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് അറിവുള്ളതുപോലെ സമൂഹത്തിന് പ്രാഥമിക ഗ്രൂപ്പ് (Primary Group)എന്നും ദ്വിതീയ(Secondary Group) ഗ്രൂപ്പ് എന്നും രണ്ടു പടവുകൾ ഉണ്ട്. ഇതിൽ പ്രാഥമികമായ ഗ്രൂപ്പ് ബന്ധുമിത്രാദികളെയും ദ്വിതീയ ഗ്രൂപ്പ് വലിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇതിൽ പ്രാഥമികമായ ഗ്രൂപ്പിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടുക എന്നത് പ്രായേണഎളുപ്പമുള്ള കാര്യമാണ്. അസ്ഥിത്വവാദികൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പ്രതിഭാശാലികളാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ
ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ചിന്തകന്മാരും ഈ പടി കടന്നവരാണ്. അവരെ നാം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നു. അവരിലെ സർഗ്ഗശേഷി ഉണർന്നിരിക്കുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് പോകുവാൻ അസ്ഥിത്വ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറമുള്ള ദ്വിതീയ ഗ്രൂപ്പിനെയും കൂടി ജയിക്കുവാൻ വ്യക്തിക്ക് കഴിഞ്ഞാൽ അവന്റെ ജീവിതം പൂർണമാകുന്നു. അവിടെ അവൻ ആത്മസാക്ഷാത്കാരത്തിൽ എത്തുന്നു. അവൻ നിർവ്വാണം പ്രാപിക്കുന്നു. ദ്വിതീയ ഗ്രൂപ്പിനെ എങ്ങനെ ജയിക്കാം എന്നതാണ് ഇവിടെ ഉയർന്നു വരുന്ന ചോദ്യം. ഇതിന് വളരെ നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പാത സ്വയം ഈശ്വരനാണെന്ന ബോധ്യം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ്. സ്വയം
ഈശ്വരൻ ആണെന്ന് ബോധ്യമുള്ളയാൾ ആരുടെയും മുന്നിൽ തലകുനിക്കാറില്ല. അയാൾ എല്ലാ അപകർഷതകളെയും ജയിച്ചു കഴിഞ്ഞിരിക്കുന്നു. അയാളുടെ ഉള്ളിലെ അനന്തമായ വിജ്ഞാനം ഉണർന്നു തുടങ്ങിയിരിക്കുന്നു.
നാം സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നമുക്ക് എല്ലായിടത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഈ പ്രശ്നങ്ങൾ ആകുന്ന കല്ലേറിനെ നേരിടണമെങ്കിൽ നമുക്കൊരു പരിച ആവശ്യമാണ്. ആത്മബഹുമാനമാകുന്നു ഈ പരിച. ഒരാൾ നിങ്ങളെ കഴുതയെന്നും മറ്റൊരാൾ നിങ്ങളെ കുരങ്ങൻ എന്നും വിളിച്ചേക്കാം. അവയാൽ ബാധിതരാകാതിരിക്കണമെങ്കിൽ നിങ്ങൾക്ക് അനന്തമായ ആത്മബഹുമാനം വേണം. നിങ്ങളുടെ ആത്മബഹുമാനം അനന്തതയിലേക്ക്
ഉയരട്ടെ. നിങ്ങൾ ഈശ്വരൻ തന്നെ ആണെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വേരോടേണ്ടിയിരിക്കുന്നു. ശരിയും തെറ്റും തമ്മിലുള്ള സംഘർഷം മനസ്സിൽ ഉയരുമ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറയുവിൻ. നിങ്ങൾ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതെല്ലാം ശരി തന്നെ എന്ന് ഉറച്ച് വിശ്വസിക്കുവിൻ. അടിയുറച്ച ഈ ആത്മവിശ്വാസത്തിന് മുന്നിൽ ഈ ജഗത്ത് തലകീഴായി മറിയും. നിങ്ങൾ ഈശ്വരനാണോ പുഴുവാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈശ്വരൻ ആകാം. നിങ്ങൾ അതാണ് ചെയ്യേണ്ടത്. പക്ഷേ എല്ലാവരും പുഴുവായി മാറുന്നു. അതിനുശേഷം തനിക്ക് ആകെ പ്രശ്നങ്ങളാണെന്ന് മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക്
കഴിയും. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിങ്ങളെ നശിപ്പിക്കുവാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതമാണ്. “ആത്മബഹുമാനം നഷ്ടപ്പെടുന്നവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞു”( സ്വാമി വിവേകാനന്ദൻ). സമൂഹത്തിന് മുമ്പിൽ തലകുനിക്കാതെ ഇരിക്കുവിൻ. ദൗർബല്യം നിമിത്തമാണ് നിങ്ങൾ സമൂഹത്തിനു മുമ്പിൽ തലകുനിക്കുന്നത്. ഇത്രയും വലിയ ഈ സമൂഹത്തെ താൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും എന്ന ദൗർബല്യം. ഭീമമായ സൈന്യത്തെ തന്റെ മുന്നിൽ കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദൗർബല്യം. അതിനാൽ അധികം നല്ല പിള്ള ചമയാതെ ഇരിക്കുവിൻ. ഭൂരിപക്ഷം ആളുകൾ പറയുന്നതല്ല ശരി. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പറയുന്നത് തന്നെയാണ് ശരി. ഈ ചങ്കൂറ്റമാണ് നമുക്ക് വേണ്ടത്.
ഇപ്രകാരം വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ ഭാഗം ചേരാതെ വ്യക്തിയുടെ ഭാഗം ചേരുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതായത് ഞാനും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പിന്താങ്ങേണ്ടിയിരിക്കുന്നു. ഞാൻ എന്നെ പിന്താങ്ങിയില്ലെങ്കിൽ പിന്നെ ആരാണ് എന്നെ പിന്താങ്ങുവാനുള്ളത്. ഇപ്രകാരം അസ്തിത്വവാദം വ്യക്തിയുടെ സമൂഹത്തിനു മേലുള്ള വിജയത്തെ ഉദ്ഘോഷിക്കുന്നു. അവിടെ അയാൾ ആത്മസാക്ഷാത്കാരം നേടി കഴിഞ്ഞിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി
വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ
യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.
ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ
എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം
ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
പാർലമെൻറ് സ്ക്വയറിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള ദൂരം ഒരു മൈലിൽ താഴെയേയുള്ളൂ. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന ഞങ്ങളുടെ സംഘം കൊട്ടാരത്തിൽ എത്തിയപ്പോൾ 6:00 മണി കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്ന സന്ദർശകരെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു. രാജകീയ മുദ്ര പതിപ്പിച്ച കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു വെളിയിൽനിന്ന് ഞങ്ങൾ ഉള്ളിലേക്ക് കണ്ണോടിച്ചു. പ്രൗഢ ഗംഭീരമായ കൊട്ടാരത്തിന്റെ ദൃശ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഇടവേളകളിൽ കൊട്ടാരത്തിന് കാവൽ നിൽക്കുന്ന ഗാർഡുകൾ ഇരുവശങ്ങളിലേക്കും മാർച്ച് പാസ്റ്റ് നടത്തുന്നു.
ലണ്ടന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ നിലകൊള്ളുന്ന ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകപ്രശസ്തമാണ്. ആ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തിനു മുൻപിൽ ആണ് ഞങ്ങൾ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
173 ൽ ആണ് ബക്കിംഗ്ഹാം കൊട്ടാരം നിർമ്മിച്ചത്. 1837 ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം പാലസ് രാജാവിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. അവിടെയാണ് അതാത് കാലത്തെ രാജാവും രാജ്ഞിമാരും ലോകരാജ്യങ്ങളുടെ തലവന്മാർക്കും വിശിഷ്ടാതിഥികൾക്കും ആദിത്യമരുളുന്നത്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് ആക്രമണത്തിനിരയായി ചരിത്രവും ബക്കിംഗ്ഹാം പാലസിനുണ്ട് . 1951ൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ സ്മാരകങ്ങളിൽ ഒന്നായാണ് ബക്കിംഗ്ഹാം പാലസ് അറിയപ്പെടുന്നത്. അവിടെയുണ്ടായ ഓരോ നിമിഷവും ഒരു ചരിത്രപുസ്തകത്തിന്റെ താളുകൾ തുറന്നുനോക്കുന്നതുപോലെയായിരുന്നു. കൊട്ടാരത്തിനു മുന്നിൽ നിന്ന അനുഭവം ലണ്ടൻ യാത്രയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളായാണ് മനസ്സിൽ പതിഞ്ഞത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ബിനോയ് എം. ജെ.
മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ
ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ
മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.
അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല
ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.
തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.
ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്
എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.
ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
സത്യത്തിൽ ഞങ്ങൾ ഒരു ഓട്ടപ്രദക്ഷിണത്തിലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് പാർലമെൻറ് സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബി തുടങ്ങിയ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ബ്രിട്ടന്റെ പ്രൗഢഗംഭീരമായ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര സ്മാരകമാണ് വെസ്റ്റ് മിനിസ്റ്റർ ആബി. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ ഈ പള്ളി യുകെയിലെ ഏറ്റവും പ്രശസ്തമായ പൈതൃക കേന്ദ്രത്തിലൊന്നാണ്.
AD 960 -ൽ നിർമ്മിച്ച വെസ്റ്റ് മിൻസ്റ്റർ ആബി ആദ്യകാലങ്ങളിൽ ഒരു ബെനഡിക്ടിൻ മഠമായിരുന്നു. മതപരമായ ചടങ്ങുകൾക്കൊപ്പം ശാസ്ത്ര പഠനത്തിനും വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം കൽപിച്ചിരുന്ന ബെനഡിക്ടിൻ സന്ന്യാസ സമൂഹം പള്ളിയോട് അനുബന്ധിച്ച് നല്ലൊരു ഗ്രന്ഥശാലയും ഉണ്ടാക്കിയിരുന്നു. ക്രമേണ വെസ്റ്റ് മിൻസ്റ്റർ ആബി മതപരമായ മാത്രമല്ല എല്ലാ അർത്ഥത്തിലും ഒരു ബൗദ്ധിക കേന്ദ്രമായി മാറി.
പിന്നീട് 11-ാം നൂറ്റാണ്ടിൽ എഡ്വേർഡ് രാജാവാണ് ഈ മഠത്തെ വിപുലീകരിക്കുകയും ഭംഗിയുള്ള ഒരു പള്ളി നിർമ്മിക്കുകയും ചെയ്തത് . എഡ്വേർഡ് രാജാവ് മരിച്ച ശേഷം അദ്ദേഹത്തെ അവിടെ അടക്കം ചെയ്തതോടെ വെസ്റ്റ് മിൻസ്റ്റർ ആബിക്ക് രാജകീയ പ്രാധാന്യവും ലഭിച്ചു.
മതവും സാഹിത്യവും ശാസ്ത്രവും മനോഹരമായി സമന്വയിപ്പിക്കുന്നതാണ് ഈ ചരിത്ര സ്മാരകത്തെ ഇത്രയും വേറിട്ടതാക്കുന്നത്. ഇവിടുത്തെ പോയറ്റ് കോർണർ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. വില്യം ഷേക്സ്പിയർ ചാൾസ് ഡിക്കൻസ് തുടങ്ങിയ പ്രശസ്തരായ കവികളുടെയും നോവലിസ്റ്റുകളുടെയും നാടകകൃത്തുക്കളുടെയും ശാസ്ത്രജ്ഞന്മാരുടെയും ശവകുടീരങ്ങളും സ്മാരക ഫലങ്ങളും ആണ് പോയറ്റ് കോണറിനെ വ്യത്യസ്തമാക്കുന്നത്. പ്രശസ്തമായ ഗ്രന്ഥങ്ങൾ കൈയ്യെഴുത്തായി പകർത്തി തലമുറകൾക്ക് കൈമാറുന്നതിനായി സൂക്ഷിക്കുന്നതിൽ ഈ ആരാധനാലയത്തിന് വലിയ ഒരു പങ്കുണ്ട്.
11-ാം നൂറ്റാണ്ടിൽ വില്യം രാജാവ് ഇവിടെ കിരീടധാരണം നടത്തിയതോടെ വെസ്റ്റ് മിനിസ്റ്റർ ആബി രാജകീയ ചടങ്ങുകളുടെ കേന്ദ്രമായി മാറി. അന്നുമുതൽ ഇന്ന് വരെ ബ്രിട്ടനിലെ എല്ലാ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീട ധാരണ ചടങ്ങുകൾ രാജകീയ വിവാഹങ്ങൾ തുടങ്ങി ഒട്ടേറെ പ്രാധാന്യമുള്ള ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്.
വെസ്റ്റ്മിനിസ്റ്റർ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രമാണ് പാർലമെൻറ് സ്ക്വയറിലേയ്ക്ക് ഉള്ളത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രം 700 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ വലിയ സ്വാധീനമാണ് യുകെ പാർലമെന്റിനുള്ളത്.
പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു . എംപി ബോർഡ് വെച്ച വാഹനത്തിൽ ഒരു ജനപ്രതിനിധി ആളും ആരവവും ഇല്ലാതെ സ്വയം കാറോടിച്ച് പാർലമെന്റിലേയ്ക്ക് പോകുന്നത് കൗതുകത്തോടെയാണ് കണ്ടത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

റ്റിജി തോമസ്
ലണ്ടനിലെ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിവസം രാവിലെ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് ആണ് കഴിച്ചത്. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് എന്നെ പരിചപ്പെടുത്താൻ ജോജിയും ബിജോയിയും നേരത്തെ പദ്ധതി ഇട്ടതനുസരിച്ച് റസ്റ്റോറൻറ് കണ്ടെത്തുകയായിരുന്നു. ഞങ്ങളുടെ ഹോം സ്റ്റേജിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലുള്ള ഒരു പ്രാദേശിക കഫെയായിരുന്നു അത്. കഫെയിൽ തിരക്ക് തുടങ്ങി വരുന്നതേയുള്ളൂ. ഭാഗ്യത്തിന് ഞങ്ങൾക്ക് 5 പേർക്കും ഒരുമിച്ച് ഇരിക്കാൻ സൗകര്യപ്രദമായ ഒരു ടേബിൾ ലഭിച്ചു.
ബ്രിട്ടീഷ് ഭക്ഷണ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്ന് ജോജി പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ സമ്പന്ന കുടുംബങ്ങൾ അതിഥികൾക്ക് നൽകുന്ന ആർഭാട പ്രഭാത ഭക്ഷണമാണ് ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റിന്റെ ആദ്യരൂപം. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഫാക്ടറികളിലും ഖനികളിലും ദീർഘകാലം ജോലി ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമായിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുക. അതുകൊണ്ടുതന്നെ കൂടുതൽ ഘനമേറിയ പ്രഭാതഭക്ഷണം ആവശ്യമായി വന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റിൻ്റെ പ്രചാരം കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് യുകെയിൽ പലസ്ഥലങ്ങളിലും ചെറുകഫേകളും പബ്ബുകളും തങ്ങളുടെ സ്പെഷ്യൽ മെനുവായി ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് വിളമ്പുന്നുണ്ട്. അങ്ങനെയൊരു കഫെയിലിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്.
ഫ്രൈ ചെയ്ത മുട്ട, ബേക്കൺ, സോസേജ്, ബേക്ക് ചെയ്ത പയർ, കൂൺ, ഗ്രിൽ ചെയ്ത തക്കാളി, ടോസ്റ്റ്, കോഫി അല്ലെങ്കിൽ ചായ എന്നിവ ചേർന്നതാണ് പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
ലണ്ടൻ സന്ദർശനത്തിന്റെ രണ്ടു ദിവസങ്ങളിലും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ്, ട്യൂബ് ട്രെയിനെയും സിറ്റി ബസ് സർവീസിനേയും ആണ് ഞങ്ങൾ പ്രധാനമായും ആശ്രയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടേറെ സ്ഥലങ്ങളിൽ എത്തിപ്പെടാൻ ഒരു പ്രധാന കാരണം ബിജോയിയുടെ ലണ്ടനിലെ വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള പരിചയവും പൊതു ഗതാഗത സംവിധാനത്തിൻ്റെ കാര്യക്ഷമതയുമാണ്.
ട്യൂബ് ട്രെയിൻ സർവീസിലെ യാത്ര ലണ്ടൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. ലണ്ടൻ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയാണ് ട്യൂബ് സർവീസ് . നഗരസഞ്ചാരത്തിന് ഊർജ്ജം പകരുന്ന നാഡീവ്യൂഹം പോലെയാണ് ലോകത്തിലെ ആദ്യ അണ്ടർ ഗ്രൗണ്ട് റെയിൽവേ സംവിധാനമായ ട്യൂബ് ട്രെയിൻ പ്രവർത്തിക്കുന്നത്.
1863 ജനുവരി 10 – ന് ആണ് ലണ്ടൻ ട്യൂബിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ നാമം മെട്രോപൊളിറ്റൻ റെയിൽവേ എന്നായിരുന്നു. ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യകാല യാത്രയിൽ Sണലുകൾ നീരാവികൊണ്ട് നിറയുമായിരുന്നു. 1890-ൽ ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക് അണ്ടഗ്രൗണ്ട് ട്രെയിൻ സർവീസായി ലണ്ടൻ ട്യൂബ് പരിണമിച്ചു.
പ്രധാനപ്പെട്ട 11 ലൈനുകളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഇന്നത്തെ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിൻ സർവീസ്. 402 കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ലണ്ടൻ ട്യൂബ് പ്രതിദിനം 5 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.
ഡബിൾ ഡക്കർ ബസിൽ ലണ്ടൻ ചുറ്റി കാണണം . ഞാൻ നേരത്തെ മനസ്സിൽ ആഗ്രഹിച്ചിരുന്നതും സാധിച്ചു. 3 ദിവസത്തെ ലണ്ടൻ സന്ദർശനത്തിന് പല പ്രാവശ്യം ഞങ്ങൾക്ക് ബസ്സിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചു. ബസ് കാത്തിരിപ്പു സ്ഥലത്തെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ അടുത്തതായി വരുന്ന ബസിന്റെ കൃത്യമായ സമയം കാണിക്കുന്നതിനാൽ കാത്തിരിപ്പിനെ കുറിച്ച് ഒരു വേവലാതി ഉണ്ടായിരുന്നില്ല. എല്ലാ യാത്രക്കാരും കാർഡ് സ്‌വൈപ്പ് ചെയ്താണ് ടിക്കറ്റിന്റെ ഫീ അടയ്ക്കുന്നത്. ജോജി എനിക്കായി ഒരു കാർഡ് കരുതിയത് അനുഗ്രഹമായി.
വീൽ ചെയറിൽ ബസ് കാത്തുനിന്ന ഒരാൾക്കായി ബസിന്റെ ലിഫ്റ്റുകൾ പ്രവർത്തിച്ചത് കൗതുകകരമായി. വളരെ ക്ഷമയോടെയും സൗമ്യതയോടെയുമുള്ള ബസ് ജീവനക്കാരുടെ ഇടപെടൽ അനുകരണീയമായിരുന്നു.
ലണ്ടൻ യാത്രയിൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന മറ്റൊരു കാര്യം പ്രഭാതത്തിലും വൈകിട്ടും ഞങ്ങളുടെ ഹോംസ്റ്റേയിലേയ്ക്കുള്ള നടത്തമായിരുന്നു . ട്യൂബ് ട്രെയിൻ അല്ലെങ്കിൽ ബസ് കിട്ടുന്നിടം വരെ ഏകദേശം ഒരു കിലോമീറ്ററിലധികം നടക്കേണ്ടിയിരുന്നു. പക്ഷേ നഗര തിരക്കുകൾ അധികം ബാധിക്കാത്ത പച്ചപ്പ് നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയുള്ള നടത്തം രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

