പറന്നുയരാന്‍ തയ്യാറെടുത്ത എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെന്നിവീണ ജീവനക്കാരി കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുറന്നിട്ടിരുന്ന എമര്‍ജന്‍സി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ക്യാബിന്‍ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. അപകടം നടന്നയുടന്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് വിമാനത്തിന് കീഴെ വീണു കിടക്കുന്ന ജീവനക്കാരിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇകെ729 വിമാനത്തിലെ ജീവനക്കാരിയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ കാലുകള്‍ സാരമായ പരിക്കേല്‍ക്കുകയും അപകട സമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന കുപ്പി പൊട്ടി ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു.
ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരി എങ്ങനെയാണ് വീണതെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളു.
ലോകത്തിന് അദ്ഭുതമായി തോന്നുന്ന ഒരു മനുഷ്യ പ്രതിഭാസമായിരുന്നു വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്. മനുഷ്യന്റെ സങ്കീര്‍ണമായ വിശ്വാസങ്ങളെക്കുറിച്ച് കൃത്യമായ ഫിലോസഫിക്കല്‍ ഉത്തരങ്ങളും അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വിധി തളര്‍ത്തിയിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗത്തോട് പടവെട്ടി കോടിക്കണക്കിന് ആളുകളെ വിസ്മയിപ്പിച്ച ജീവിതത്തിനുടമ. ദൈവത്തോടും മരണത്തോടും പലപ്പോഴും കലഹിച്ച തത്വങ്ങളാണ് അദ്ദേഹത്തിന്റേത്. ലോകത്തിന് അമൂല്യങ്ങളായി സൂക്ഷിക്കാവുന്ന നിരവധി ആശയങ്ങളും ചിന്തകളും സംഭാവന ചെയ്തതിനു ശേഷമാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.
സ്‌പേസിനെക്കുറിച്ചും ബ്ലാക്ക് ഹോളുകളെക്കുറിച്ചും മനുഷ്യനുണ്ടായിരുന്ന എല്ലാ ചിന്തകളെയും മാറ്റി മറിച്ച വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് വര്‍ത്തമാന കാലത്ത് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വര്‍ഗമോ അതല്ലെങ്കില്‍ മരണാനന്തര ജീവിതമോ ഇല്ല! അതെല്ലാം മുത്തശ്ശിക്കഥകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ അട്ടിമറിക്കുന്ന അദ്ദേഹത്തിന്റെ കഴ്ച്ചപ്പാടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച വാക്കുകളിലൊന്നാണ്.
കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ രോഗം പിടിപെടുന്നത്. 1963ല്‍ രോഗം കണ്ടെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്ന ആയൂര്‍ദൈര്‍ഘ്യം വെറും രണ്ട് വര്‍ഷമായിരുന്നു. അസുഖത്തോട് തോല്‍ക്കാന്‍ മനസ്സുകാണിക്കാതിരുന്ന അദ്ദേഹം പിന്നീടുള്ള ഒരുപാട് വര്‍ഷങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിന്തകള്‍ പങ്കുവെച്ചു. പെട്ടന്ന് മരണം സംഭവിക്കുമെന്ന മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ഞാന്‍ കഴിഞ്ഞ 49 കൊല്ലമായി ഇവിടെ ജീവിക്കുന്നു ഹോക്കിംഗ് 2011ല്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദൈവം ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നവരുടെ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ് എന്നാണ് ഹോക്കിംഗ് പ്രതികരിച്ചിരുന്നത്. ബിഗ് ബാങിന് മുന്‍പ് ടൈം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ പ്രപഞ്ചം നിര്‍മ്മിക്കാനുള്ള സമയവും ദൈവത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
എനിക്ക് മരണത്തെക്കുറിച്ച ഭയമില്ല, പക്ഷെ പെട്ടന്ന് മരിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശാസ്ത്രം നിര്‍ണയിച്ചിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ ദൈവ കല്‍പ്പനയിലൂടെയായിരിക്കും ഈ നിയമങ്ങള്‍ ഉണ്ടായത്. പക്ഷേ ഈ നിയമങ്ങള്‍ തെറ്റിക്കാന്‍ ദൈവം ശ്രമിക്കുകയില്ലെന്നതാണ് വാസ്തവം 2007ല്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം എത്ര വൈവിധ്യമാണെന്ന് നിങ്ങള്‍ നോക്കുക. അതില്‍ വളരെ നിസ്സാരമായൊരു ജീവിതം മാത്രമെ മനുഷ്യനുള്ളുവെന്നാണ് തോന്നുന്നത്. പ്രപഞ്ചം തന്നെ അപ്രാപ്യമായ ഒന്നായിട്ടാണ് പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു. മതം അതോറിറ്റിയെ അടിസ്ഥാനമാക്കി ഉണ്ടാകുന്നു. ശാസ്ത്രം നിരീക്ഷണങ്ങളും കാരണങ്ങളും നോക്കി രചിക്കപ്പെടുന്നുവെന്നതാണ് എന്നതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രപഞ്ചത്തിലെ ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത വീക്ഷണങ്ങളായിരുന്നു ഹോക്കിംഗ് ലോകത്തോട് പങ്കുവെച്ചത്.
വീടുകളില്‍ ഹീറ്റ് പ്രദാനം ചെയ്യുന്നതിനോടപ്പം അല്‍പം സമ്പാദ്യവും നല്‍കുന്ന ഉപകരണത്തിന്റെ കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. ഫ്രഞ്ച് ടെക് സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് പുതിയ ക്രിപ്‌റ്റോ ഹീറ്റര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സികള്‍ മൈന്‍ ചെയ്യുന്നതിനോടപ്പം വീടുകളില്‍ ഹീറ്റ് നല്‍കാനും ക്വാര്‍നോട്ട് എന്നു പേരായ ഈ ഉപകരണത്തിന് സാധിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ളതാണ് പുതിയ ഉപകരണം. ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഗ്രാഫിക് കാര്‍ഡുകളുടെ സഹായത്തോടെയാണ് ക്യൂസി-1 ഒരേ സമയം ഹീറ്റ് നല്‍കുകയും ക്രിപ്‌റ്റോ കറന്‍സി മൈനിംഗ് നടത്തുകയും ചെയ്യുന്നത്. ക്യൂസി-1 എല്‍ഇഡി ഉപയോഗിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ആപ് ഉപയോഗിച്ചോ ക്രിപ്‌റ്റോ മാര്‍ക്കറ്റ് തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണ്.
ക്രിപ്‌റ്റോകറന്‍സി സമ്പദ്‌വ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് മൈനിംഗ്. സങ്കീര്‍ണമായ ഗണിത ശാസ്ത്രത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന പ്രകൃയക്ക് സമാന രീതിയിലാണ് മൈനിംഗ് നടക്കുന്നത്. ഇത്തരം ഗണിത ശാസ്ത്രത്തിലെ കളികളില്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് കോയിനുകള്‍ ലഭിക്കുന്നു. ആ പ്രക്രിയ നടക്കുന്നതിന് ധാരാളം പ്രോസസിംഗ് പവര്‍ ആവശ്യമുണ്ട്. ഈ പ്രോസസിംഗ് പവറിന് ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം കഴിവിനെ ഉപയോഗപ്പെടുത്തിയാണ് ക്വാര്‍നോട്ട് ഉപകരണം പ്രവര്‍ത്തിക്കുന്നത്. പ്രോസസിംഗ് പവര്‍ ഉത്പാദിപ്പിക്കുന്ന ഹീറ്റാണ് ക്വാര്‍നോട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് സാരം. ഇതിന്റെ അനുബന്ധ പ്രവര്‍ത്തനമെന്ന രീതിയിലാണ് ക്രിപ്‌റ്റോ മൈനിംഗ് നടക്കുന്നത്.
ഫ്രഞ്ച് കമ്പനിയുടെ പാരിസ് ടീമിന്റെ 5 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് കമ്പ്യൂട്ടിംഗ് ഹീറ്റര്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചെതെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സോഫ്റ്റും സൗകര്യപ്രദവമായ ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത് മരവും അലൂമിനിയവും ഉപയോഗിച്ചാണ്. പുതിയ ടെക്‌നോളജിയുടെ പുര്‍ണ ഉടമസ്ഥാവകാശം ഫ്രഞ്ച് കമ്പനിക്ക് അവകാശപ്പെട്ടതാണ്. ടെക്‌നോളജിയുടെ പേറ്റന്റുള്ള ഫ്രഞ്ച് സ്ഥാപനത്തിനല്ലാതെ മറ്റൊരാള്‍ക്കും ഇത് നിര്‍മ്മിക്കാനുള്ള അവകാശമില്ല. ക്രിപ്‌റ്റോ ഹീറ്റര്‍ എഥീരിയം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഉപകരണമാണ്. പുതിയ ഉപകരണം ഉപയോഗപ്പെടുത്തി
ഏതാണ്ട് 90 പൗണ്ടോളം മാസം സമ്പാദിക്കാന്‍ കഴിയും. പക്ഷേ ഇത്രയും തുക തന്നെ വൈദ്യൂത ബില്ലിനായി ചെലവഴിക്കേണ്ടി വരുമെന്ന് മാത്രം.
കൊടും ചൂട് ! മലയാളിയുടെ സ്വന്തം പാനീയം ‘കുലുക്കി സര്‍ബത്ത്’ സൗദിയിലെ യാമ്ബു പുഷ്പമേളയില്‍ താരമായി മാറിയിരിയ്ക്കുകയാണ്. സൗദിയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മദീനയോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യാവസായിക നഗരിയായ യാമ്ബു പുഷ്പമേളയില്‍ വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് കുലുക്കി സര്‍ബത്ത്. ദിവസേന ആയിരക്കണക്കിനോളം സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഇവിടേക്ക് മറ്റൊരു വ്യത്യസ്തത പകര്‍ന്നു നല്‍കാനാണ് കേരളത്തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ഒരുക്കിയിരിക്കുന്നത്. ഇതിനായി സംഘാടകര്‍ നാട്ടില്‍ നിന്നും കുലുക്കി സർബത്ത് സ്പെഷ്യലിസ്റ്റുകളെ എത്തിക്കുകയായിരുന്നു.
രുചിയിലും ഉണ്ടാക്കുന്ന രീതിയിലും പ്രത്യേകതയുള്ള ‘കുലുക്കി സര്‍ബത്ത്’ ഇവിടുത്തെ ഫുഡ് കോര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സൗദിയില്‍ വേറെ എവിടെയും കുലുക്കി സര്‍ബത്ത് ലഭിക്കാത്തതും പുഷ്പമേളയില്‍ സര്‍ബത്തിന്റെ മാറ്റു കൂട്ടുന്നു. പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാകുന്ന കുലുക്കി സർബത്ത് കുട്ടികള്‍ക്കിഷ്ട്ടമുണ്ടാക്കാനായി ചോക്ലേറ്റ് ഫ്ളേവരും ചേര്‍ത്തതാണ് നല്‍കുന്നത്. ആയിരക്കണക്കിന് ചതുരശ്ര മീറ്ററില്‍ നട്ടുപിടിപ്പിച്ച വ്യത്യസ്തങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷക്കണക്കിന് പുഷ്പങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. നിലവില്‍ ലോക റെക്കോര്‍ഡ് സ്ഥാനം വഹിക്കുന്ന ഏക പുഷ്പമേളയാണ് യാമ്ബു പുഷ്പമേള.
ലണ്ടന്‍: മുന്‍ യുകെ ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെതിരെ ഉണ്ടായ വിഷവാതകാക്രമണത്തില്‍ റഷ്യയും യുകെയുമായി നയതന്ത്രയുദ്ധം മുറുകുന്നു. അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആരോപണ വിധേയരായ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് യുകെ അറിയിച്ചു. 2012ല്‍ അമേരിക്കയില്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ മാഗ്നിറ്റ്‌സ്‌കൈ ആക്ടിന്റെ മാതൃകയിലുള്ള നിയമം ഇപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന ഉപരോധ ബില്ലിനൊപ്പം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പറയുന്നു.
ഔദ്യോഗിക രംഗത്തെ അഴിമതിയേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന അഭിഭാഷകനായിരുന്ന സെര്‍ജി മാഗ്നറ്റ്‌സ്‌കൈയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനാണ് അമേരിക്ക ഈ നിയമം പാസാക്കിയത്. പിന്നീട് ലോകമൊട്ടാകെ വ്യാപിപ്പിച്ച ഈ നിയമമനുസരിച്ച് മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു വരികയാണ്. ബ്രിട്ടനില്‍ ഇത്തരമൊരു നിയമം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഏപ്രിലിനുള്ളില്‍ ഈ ബില്ല് റിപ്പോര്‍ട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോറി എംപി റിച്ചാര്‍ഡ് ബെന്യന്‍ പ്രസ് അസോസിയേഷനോട് വെളിപ്പെടുത്തി.
ബില്ലിന്റെ കാര്യത്തില്‍ ആശയ സമന്വയത്തിന് ശ്രമിച്ചു വരികയാണെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് വിധേയനാകുന്നതിനു മുമ്പ് തന്നെ ഇത്തരമൊരു ബില്ലിന് നീക്കം തുടങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുണ്ട്. സ്‌ക്രിപാലും മകള്‍ യൂലിയയും ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തിനു പിന്നില്‍ ക്രെലിനാണെന്നാണ് സംശയിക്കപ്പെടുന്നത്.
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 50 ആയി. അപകടത്തേത്തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ദാസ് വിമാനത്താവളം അടച്ചിട്ടു. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാഠ്മണ്ഡു: ധാക്കയില്‍ നിന്നും 76 യാത്രക്കാരുമായി കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തകര്‍ന്ന വിമാനത്തില്‍ 76 യാത്രക്കാരാനാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകട കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ ശരീരം കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. നിരവധി കുപ്പികളാണ് ഈ വിധത്തില്‍ ആ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് പ്രമുഖ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു വര്‍ഷമായി ആളുപേക്ഷിച്ച വീട് പുതുക്കി പണിയുന്നതിനിടെ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് കുപ്പികള്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടു നിലകളിലും ഇത്തരത്തില്‍ നിരവധി കുട്ടികളുടെ മൃതദേഹമടങ്ങിയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേ സമയം മൂന്നു വര്‍ഷം മുമ്പ് ഒരു ശാസ്ത്രഞ്ജന്‍ ഇവിടെ താമസിച്ചിരുന്നെന്നും പിന്നീട് അയാള്‍ ഇപ്പോഴത്തെ ഉടമസ്ഥന് വില്‍ക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. നിലവിലുള്ള ഉടമസ്ഥനാണ് വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.
കുട്ടികളുടെ പൊക്കിള്‍ കൊടിപോലും മുറിച്ചുമാറ്റാതെയാണ് കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് വെച്ചിരിക്കുന്നത്. ഒരോ പ്രായത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളാണ് കുപ്പികളില്‍ ഉള്ളതെന്നും എല്ലാം ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.
മ്യൂസിയങ്ങളുടെ വ്യാഖ്യാനം മാറ്റിയെഴുതാനൊരുങ്ങി ഗൂഗിള്‍. ലോകോത്തര പെയിന്റിങ്ങുകളെ നിങ്ങളുടെ കുട്ടികളുടെ പെയിന്റിംഗുകളുമായോ സോഫാ കുഷ്യനുകളുമായോ മാച്ച് ചെയ്യാന്‍ കഴിയുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് രൂപം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍ ആര്‍ട്ട്‌സ്. മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന് പെയിന്റിംഗുകളെയാണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് പ്രാപ്യമാക്കിയിരിക്കുന്നത്. ഇവയില്‍ നിങ്ങളുടെ സെല്‍ഫികള്‍ വരെ ഇഴുകിച്ചേര്‍ക്കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ മ്യൂസിയങ്ങളില്‍ മാത്രം കാണാന്‍ കഴിയുമായിരുന്ന ഇത്തരം പെയിന്റിംഗുകളെ ഓണ്‍ലൈനില്‍ എത്തിക്കുന്നത് മ്യൂസിയങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വരുന്ന തലമുറ ഇവ കാണുന്നതിന് സ്മാര്‍ട്ട്‌ഫോണുകളെ മാത്രം ആശ്രയിക്കുന്ന ഒരു സ്ഥിതിവിശേഷമായിരിക്കും ഇതിലൂടെ സംജാതമാകുക. എന്നാല്‍ മ്യസിയങ്ങള്‍ക്ക് അവയുടേതായ സ്ഥാനമുണ്ടാകുമെന്നും അതിനെ കെട്ടിടങ്ങളായി മാത്രം നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നുമാണ് ഗൂഗിള്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അമിത് സൂദ് പറയുന്നത്.
കുട്ടികളെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുപോകേണ്ടത് രക്ഷിതാക്കളാണ്. എന്നാല്‍ ലോകത്തെല്ലായിടത്തുമുള്ള ഇത്തരം ചരിത്ര സ്മാരകങ്ങള്‍ ലഭ്യമാക്കാന്‍ ഇന്റര്‍നെറ്റിന് മാത്രമാണ് സാധിക്കുക. പാരീസിലെ ഗൂഗിള്‍ ലാബിലാണ് പുതിയ സാങ്കേതികത അവതരിപ്പിച്ചത്. ആര്‍ട്ട് പാലറ്റ് എന്നതാണ് ആദ്യത്തേത്. ഇതില്‍ ഉപയോക്താക്കള്‍ക്ക് ഒരു കളര്‍ തിരഞ്ഞെടുക്കാം. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ അല്‍ഗോരിതം നമുക്കായി തെരഞ്ഞെടുത്ത് നല്‍കും. ഇത് വീടുകളുടെ ഇന്റീരിയര്‍ തയ്യാറാക്കുന്ന ഡിസൈനര്‍മാര്‍ക്കും മറ്റും സഹായകരമാകുമെന്ന് കരുതുന്നു. ഡ്രോ ടു ആര്‍ട്ട് എന്ന രണ്ടാമത്തെ സങ്കേതം ഇപ്പോള്‍ പ്രോട്ടോടൈപ്പ് അവസ്ഥയിലാണെന്നും ഗൂഗിള്‍ അറിയിച്ചു.
ബെയ്ജീംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന് ഇനി രാജ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി തുടരാം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ ഒരു വ്യക്തിക്ക് രണ്ട്പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി തുടരാന്‍ പാടില്ലെന്ന് നിയമം നിലവിലുണ്ടായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഞായറാഴ്ച ചൈനയുടെ പാര്‍ലമെന്റായ ചൈനീസ് പീപ്പീള്‍സിന്റെ സമ്മേളനത്തിലാണ് രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന സുപ്രധാന തീരുമാനമുണ്ടായത്. വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു. തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ ഷീയെ സഹായിക്കുന്ന പുതിയ ഭേദഗതി ചൈനയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ല്‍ ഷീ ജിന്‍ പിംഗിന്റെ ഭരണ കാലാവധി അവസാനിക്കാരിക്കെയാണ് പാര്‍ലമെന്റ് പുതിയ തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. 2013ല്‍ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷീ ജിന്‍ പിംഗ് സൈന്യത്തിന്റെ നേതൃത്വ സ്ഥാനവും കൂടി ഏറ്റെടുത്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഷീ ജിന്‍ പിംഗിന്റെ തത്വങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. മാവോ സെ തൂങ്ങിന്റെ അധികാര കാലഘട്ടത്തിന് ശേഷം മറ്റൊരു പ്രസിഡന്റ് ഇതാദ്യമായാണ് ചൈനയെ ആജീവനാന്ത കാലം ഭരിക്കാന്‍ പോകുന്നത്.