തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് ഇതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തുകൊണ്ട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജിഷ്ണുവിന്റെ പിതാവ് കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് തടസ്സം ഒന്നുമില്ലെന്നും ഇക്കാര്യം ജിഷ്ണുവിന്റെ അച്ഛനെയും ഡിജിപിയെയും അറിയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സിബിഐ അന്വേഷണം പ്രഖ്യാപിച്ച നടപടിയില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് വിട്ടതില്‍ ആശ്വാസമുണ്ട്. ഇതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മഹിജ വ്യക്തമാക്കി.