ലണ്ടന്‍: 5 വയസുള്ള കുട്ടികള്‍ പോലും ലൈംഗികമായ ദുഷ്‌പെരുമാറ്റത്തിന് സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പോണ്‍ ചിത്രങ്ങള്‍ കാണുക, അശ്ലീല ചിത്രങ്ങള്‍ കൈമാറുക തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് താല്‍ക്കാലികമായോ പൂര്‍ണ്ണമായോ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. കുറഞ്ഞ പ്രായത്തില്‍ ഇത്തരം നടപടികള്‍ നേരിടുന്നതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പമാണ്. പ്രസ് അസോസിയേഷന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പുറത്തു വിട്ട 18 സംഭവങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇത്തരം പ്രവൃത്തികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. 14 വയസ് പ്രായമുള്ളവരാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. 2013 ജൂലൈക്കും 2017 ഏപ്രിലിനുമിടയില്‍ 754 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിവരത്തിനായി സമീപിച്ച പല കൗണ്‍സിലുകളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വ്യക്തിബന്ധങ്ങളേക്കുറിച്ച് വിദ്യാഭ്യാസം നല്‍കണം. സെക്കന്‍ഡറി സ്‌കൂള്‍ മുതലാണ് അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.