കുംബ്രിയ: നാല് വര്‍ഷങ്ങള്‍ക്കിടെ 500ഓളം മൃഗങ്ങള്‍ ചത്തൊടുങ്ങിയതിന്റെ ദുഷ്‌പേര് പേറുന്ന മൃഗശാലയ്ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സൗത്ത് ലേക്ക്‌സ് സഫാരി സൂവിനാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. കുംബ്രിയ സൂ കമ്പനി എന്ന പുതിയ ഉടമസ്ഥരായിരിക്കും ഇനി ഇത് പ്രവര്‍ത്തിപ്പിക്കുക. 2013 ഡിസംബറിനും 2016 സെപ്റ്റംബറിനുമിടയില്‍ 486 മൃഗങ്ങള്‍ ഇവിടെ അനാരോഗ്യം മൂലം ചത്തിട്ടുണ്ട്. പോഷകക്കുറവ് മൂലം ആരോഗ്യം ക്ഷയിച്ചും ശരീരതാപം കുറയുന്ന ഹൈപ്പോതെര്‍മിയ ബാധിച്ചുമൊക്കെയാണ് മൃഗങ്ങള്‍ ചത്തതെന്നും കണ്ടെത്തിയിരുന്നു.

ഓഗസ്റ്റില്‍ നടത്തിയ ഒരു പരിശോധനയില്‍ സന്ദര്‍ശകരെ മൃഗങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തിയിരുന്നു. ലെമൂറുകള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പ്രാമില്‍ കയറിയതായും സന്ദര്‍ശകരുടെ മേലേക്ക് സ്‌ക്വിറല്‍ മങ്കികള്‍ ചാടി വീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃഗശാലയിലെ മയിലുകളില്‍ ബാക്ടീരിയ ബാധയുണ്ടായെന്ന് കഴിഞ്ഞ മാസം മൃഗശാലയിലെ അനിമല്‍ ഡയറക്ടര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത്രയും പ്രശ്‌നങ്ങള്‍ ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പുതിയ ഉടമസ്ഥര്‍ക്ക് മൃഗശാല പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി കൗണ്‍സില്‍ നല്‍കുകയായിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ലൈസന്‍സിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മാര്‍ച്ചില്‍ കമ്പനിക്ക് പ്രവര്‍ത്താനുമതി നല്‍കാനാകില്ലെന്ന് സമിതി അറിയിച്ചിരുന്നതാണ്. അപകടകരമായി തോന്നിയ സ്‌ക്വിറല്‍ മങ്കികള്‍ പോലെയുള്ളവയെ മാറ്റിയെന്നും ഒട്ടേറെ മാറ്റങ്ങള്‍ മൃഗശാലയില്‍ വരുത്തിയെന്നുമാണ് പുതിയ കമ്പനി അവകാശപ്പെടുന്നത്.