മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫ്‌ളാറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലെ കെ.കെ നായരാണ് ഹര്‍ജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല.