ബൊഗോട്ട: ഇത് ഷൂസേ അല്‍ബേര്‍ട്ടോ ഗ്വിറ്റരസ്, പ്രൈമറി സ്‌കൂളിനപ്പുറത്തേക്ക് വിദ്യാഭ്യാസമില്ലാത്ത ഇയാള്‍ പക്ഷേ ഇപ്പോള്‍ അറിയപ്പെടുന്നത് പുസ്തകങ്ങളുടെ തമ്പുരാന്‍ എന്ന ഓമനപ്പേരിലാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പുസ്തകങ്ങള്‍ തേടി നടക്കുകയാണ് ഇദ്ദേഹം. കൊളംബിയയിലെ ധനിക മേഖലകളില്‍ ജനങ്ങള്‍ വായിച്ച് ഉപേക്ഷിക്കുന്ന പുസ്തകങ്ങള്‍ ചവറ് കൂനകളില്‍ നിന്നും മറ്റും ശേഖരിച്ച് ഇപ്പോള്‍ 20,000 പുസ്തകങ്ങളുടെ ഒലു ലൈബ്രറിയാണ് ഇയാള്‍ സ്ഥാപിച്ചിരിക്കുന്നത്.

ടോള്‍സ്‌റ്റോയിയുടെ അന്ന കരിനീന എന്ന നോവലിന്റെ ഒരു പ്രതിയിലാണ് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്ന് ഗ്വിറ്റരസ് പറയുന്നു. ഇപ്പോള്‍ സ്വന്തമായുള്ള പുസ്തകങ്ങള്‍ ഒരു സൗജന്യ കമ്യൂണിറ്റി ലൈബ്രറിയായി മാറ്റി മറ്റുള്ളവര്‍ക്ക് വായിക്കാന്‍ നല്‍കുകയാണ് ഇയാള്‍. പുസ്തകങ്ങള്‍ ചിലര്‍ വലിച്ചെറിയുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് അവ ശേഖരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഗ്വിറ്റരസ് പറഞ്ഞു. ധനിക മേഖലകളില്‍ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് ചെയ്തുവന്നിരുന്നത്.

സ്‌ട്രെംഗ്ത് ഓഫ് വേര്‍ഡ്‌സ് എന്ന പേരില്‍ ആരംഭിച്ച ലൈബ്രറി ഇപ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ ചെയ്യാനും മറ്റും സഹായകരമാണ്. തന്റെ വീട് പുസ്തകങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ അവ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വിതരണത്തിനായി കൊണ്ടുപോകുന്നു. എത്ര പുസ്തകങ്ങള്‍ നല്‍കുന്നോ അതിലും കൂടുതല്‍ തനിക്ക് ലഭിക്കുന്നുവെന്നാണ് ഗ്വിറ്റരസ് പറയുന്നത്. ഈ പുസ്തകങ്ങള്‍ തങ്ങളെ മാറ്റി. ഇവ സമാധാനത്തിന്റെ പ്രതീകങ്ങളാണെന്ന് ഗ്വിറ്റരസ് പറഞ്ഞു. ഇപ്പോള്‍ അമ്പതുകളിലുള് ഇദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.