ബ്രിസ്‌ബേന്‍: ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് ഇന്ത്യ നേടിയത്. കളി തീരാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ട്രേലിയ 2-0ന് മുന്നിലെത്തി.

ആസ്‌ട്രേലിയയ്ക്ക് വേണ്ടി ജോര്‍ജ് ബെയ്‌ലിയും (76) ഷോണ്‍ മാര്‍ഷും (71) ആരോണ്‍ ഫിഞ്ചും (71) അര്‍ദ്ധസെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയ്ക്ക് (124) പെര്‍ത്തിലെ ആദ്യ മത്സരത്തിലെന്ന പോലെ ഇത്തവണയും ടീമിന്റെ പരാജയം കാണേണ്ടി വന്നു. ഷോണ്‍ മാഷിനെ പുറത്താക്കാന്‍ ലഭിച്ച നാല് അവസരങ്ങള്‍ ഇന്ത്യ തുലച്ചു. ഇന്ത്യയ്ക്ക് വേണ്ടി നേരത്തെ അജിങ്ക്യ രഹാനെയും (89) വിരാട് കോഹ്‌ലിയും അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ പിന്തുടര്‍ന്ന് നേടുന്ന വിജയത്തിന്റെ കാര്യത്തില്‍ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തില്‍ ഇത് റെക്കോര്‍ഡാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന് ആസ്‌ട്രേലിയ നേടിയ 301 റണ്‍സായിരുന്നു ഉയര്‍ന്ന ചേസിംഗ് സ്‌കോര്‍. 330നും മുകളിലെങ്കിലും സ്‌കോര്‍ ചെയ്താല്‍ മാത്രമേ വിജയം സംബന്ധിച്ച് ആത്മവിശ്വാസമുണ്ടാക്കാനാവൂ എന്ന അവസ്ഥയാണുള്ളതെന്നും ഇത് വരും മത്സരങ്ങളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മത്സരശേഷം ക്യാപ്റ്റന്‍ എം.എസ്.ധോണി അഭിപ്രായപ്പെട്ടു. സെഞ്ചുറി അടിച്ച ശേഷം ടീം തോല്‍ക്കുകയെന്നത് ഏറെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.