ഫ്രീഡം ട്രോഫി! ആദ്യ ടെസ്റ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. രണ്ടു മഹാത്മാക്കളുടെ പേരിലുള്ള പരമ്പരയിലെ ജേതാക്കൾക്കു ലഭിക്കുന്ന ട്രോഫിക്കു നൽികിയ പേരും ഉചിതമായതു തന്നെ.ഗാന്ധിയും – മണ്ടേലയും, സമരത്തിലെ സഹനമുറകൾകൊണ്ട് തങ്ങളുടെ രാജ്യങ്ങൾക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര.

മത്സരം രാവിലെ 9. 30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. കളി മഴ ഭീഷണിയിലാണ് എന്നാണു പ്രവചനം. ആദ്യ ദിവസമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. രണ്ട് മൂന്ന് ദിവസങ്ങളിൽ ഇത് അൻപതും നാൽപതും ശതമാനമായി കുറയും. 10, 19 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.

രോഹിത് ശർമ്മ നീണ്ട കാത്തിരിപ്പുകൾക്കു ശേഷം ഓപ്പണറായി ഇന്നിറങ്ങും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തകർപ്പൻ ബാറ്റിങ് ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്കും വ്യാപിപ്പിക്കാൻ രോഹിത്തിന് ആവുമോ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ രണ്ടാം പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, സിലക്ടർമാരും ആരാധകരും ആദ്യം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

വിൻഡീസ് പരമ്പരയിൽ കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയതോടെയാണ്, ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ രോഹിത്തിന് ആദ്യമായി ടെസ്റ്റ് ഓപ്പണർ സ്ഥാനം ലഭിക്കുന്നത്.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പതിനായിരത്തിൽ അധികം റൺസ് നേടിയിട്ടുള്ള രോഹിത് 27 ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ട്. 39.62 ശരാശരിയിൽ 1585 റൺസാണ് ഇതുവരെയുള്ള നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ, ഓപ്പണറായി ഇറങ്ങിയ രോഹിത് പൂജ്യത്തിനു പുറത്തായെങ്കിലും വിശാഖപട്ടണത്ത് രോഹിത്തിന്റെ തലവര തെളിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.

വെസ്റ്റിൻഡീസ് പരമ്പരയിലെയും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലെയും ‘കൈവിട്ട’ കളിക്കുള്ള ചെറിയ ശിക്ഷ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കിട്ടി. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ ‘ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ’ എന്നാണു കോലി വിശേഷിപ്പിച്ചത്.

ആദ്യ ടെസ്റ്റിൽ സാഹ ഇന്ത്യയ്ക്കായി കളിക്കും എന്നും കോലി വ്യക്തമാക്കിയതോടെ പന്ത് ബൗണ്ടറിക്കു പുറത്ത്. ഒന്നര വർഷത്തിനുശേഷമാണു സാഹ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.

ഇന്ത്യൻ സാധ്യതാ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.

ദക്ഷിണാഫ്രിക്കൻ സാധ്യതാ ടീം: ഫാഫ് ഡുപ്ലസി (ക്യാപ്റ്റൻ), തെംബ ബവൂമ, തെയൂനിസ് ഡി ബ്രൂയ്ന, ക്വിന്റൻ ഡി കോക്ക്, ഡീൻ എൽഗാർ, സുബൈർ ഹംസ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, സെനൂരാൻ മുത്തുസ്വാമി, ലുങി എൻഗിഡി, ആൻറിച്ച് നോർജ്, വെർനോൻ ഫിലാൻഡർ, ഡെയ്ൻ പിഡ്റ്റ്, കഗീസോ റബാദ, റൂഡി സെക്കൻഡ്.