കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നാലുതവണ മന്ത്രിയായി, അഞ്ചുതവണ നിയമസഭയെ പ്രതിനിധീകരിച്ചു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചു.. രാവിലെ 10മണിമുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ വീട്ടിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 4മണിക്ക് കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.

തൊഴിലാളികളെ ഒപ്പം നിര്‍ത്തിയായിരുന്നു കടവൂര്‍ ശിവദാസന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. അഭിഭാഷക ജീവിതത്തിലും മന്ത്രിപദവിയിലും കടവൂരിന്റെ ലക്ഷ്യം തൊഴിലാളി ക്ഷേമമായിരുന്നു. കൊല്ലം ജില്ലയിലെ ട്രേഡ് യൂണിയന്‍ സമരങ്ങളുടെ അമരത്ത് നിന്ന്് ജനീവയിലെ തൊഴില്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 42 ദിവസം പ്രസംഗിച്ച തൊഴില്‍മന്ത്രിയെന്ന ബഹുമതി കടവൂര്‍ ശിവദാസനെ കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവാക്കി.

കൊല്ലം ബാറിലെ ശിവദാസന്‍ വക്കീലില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ പോരാളായിയ കടവൂര്‍ ശിവാദാസിനെലേക്ക് എത്തിച്ചത് ഉറച്ച നിലാപാടുകളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായിരുന്നു. 1980 ല്‍ കോണ്‍ഗ്രസിലെ സി.വി.പത്മരാജനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കടവൂര്‍ എൻ. ശ്രീകണ്‌ഠൻ നായരുടെ വിശ്വസ്തനായിരുന്നു. ബേബി ജോണുമായുള്ള അഭിപ്രായഭിന്നതയില്‍ ശ്രീകണ്ഠനന്‍ നായര്‍ ആര്‍ എസ് പി വിട്ട് ആര്‍ എസ് പി (എസ് ) രൂപീകരിച്ചപ്പോള്‍ കടവൂരും ഒപ്പം ചേര്‍ന്നു. ആര്‍ എസ്പി പിളര്‍ന്നതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ കേരള രാഷ്ട്രീയത്തിലുണ്ടായി. ആന്‍ണിയും മാണിയും ഇടതുചേരി വിട്ടപ്പോള്‍ 1981 ഒക്ടോബര്‍ 20ന് നായനാര്‍ സര്‍ക്കാര്‍ വീണു. കെ.കരുണാകരന് സര്‍ക്കാരുണ്ടാക്കാന്‍ ഒരു അംഗത്തിന്റെ കുറവ് വന്നപ്പോള്‍ ലീഡര്‍ക്ക് ഒപ്പം നിന്നു കടവൂര്‍ ശിവദാസന്‍. സര്‍ക്കാര്‍ രൂപീകരണം പൊളിക്കാന്‍ സി.പി.എം നടത്തിയ നീക്കങ്ങള്‍ക്കൊന്നും കടവൂര്‍ വഴങ്ങിയില്ല.

81ലെ കരുണാകന്‍ സര്‍ക്കാരില്‍ ആര്‍ എസ് പി എസിലെ കടവൂര്‍ ശിവദാസന്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. പിന്നീട് 82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി , 95ലെ ആന്‍ണി സര്‍ക്കാരില്‍ വനംവന്യജീവി വകുപ്പ ് ,2001ലെ ആന്‍ണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പു ം കൈകാര്യം ചെയ്തു. കെ.മുരളീധരന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ ആരോഗ്യത്തിലേക്ക് മാറി. ഗ്രാമവികസനം വൈദ്യുതി, എക്‌സൈസ്, ആരോഗ്യം, തുറമുഖം, ഭവനനിർമാണം, റജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത കടവൂരാണ് ക്ഷേമനിധി ബോർഡുകൾ എന്ന ആശയത്തിനുടമ. കടവൂരിന്റെ നിശ്‌ചയദാർഢ്യത്തിൽ പിറന്ന ക്ഷേമനിധി ബോർഡുകൾ ഇന്നു ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആശ്രയമാണ്. കൊല്ലം തുറമുഖത്തിന്റെ വികസനത്തിന്റെയും കശുവണ്ടി മേഖലയിൽ കാപ്പെക്‌സ്ിന്റെയും പിന്നില്‍ കടവൂരിന്റെ ഭരണമികവായിരുന്നു. തൊഴില്‍ മന്ത്രിയായിരിക്കെ ചുമട്ടുതൊഴിലാളി നിയമം നടപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു തവണ ജയിക്കുകയും രണ്ടു തവണ തോൽക്കുകയും ചെയ്‌ത കടവൂർ , നാലു തവണയ മന്ത്രിയായിരുന്നു.

ശ്രീകണ്ഠന്‍ നായരുടെ മരണത്തോടെ ഒറ്റക്കായ കടവൂരിനോട് ആര്‍ എസ് പി എസ് ഉപേക്ഷിക്കാനും കോണ്‍ഗ്രസില്‍ ചേരാനും കരുണാകരന്‍ ഉപദേശിച്ചു. ലീഡറൂടെ വിശ്വസ്തനായി പാര്‍ട്ടിയിലെത്തിയ കടവൂര്‍ ശിവദാസന്‍ പക്ഷെ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ കരുണാകരന് കൂട്ടായില്ല. പാര്‍ട്ടി വിടരുതെന്ന് ഡിഐസിയുണ്ടാക്കിയാല്‍ ഒപ്പമുണ്ടാവില്ലെന്നും കരുണാകരനോട് തുറന്ന പറഞ്ഞതോടെ അകലത്തിലായി. ഡി.ഐ.സിയുണ്ടാക്കി ലീഡര്‍ ഒറ്റക്ക് നിന്നപ്പോള്‍ കോണ്‍ഗ്രസിലെ പഴയ ഐഗ്രൂപ്പിന്റെ നായകന്‍ കടവൂരായിരുന്നു. സംസ്കൃതം പഠിച്ച കടവൂരിന് ഭഗവത്ഗീത ഏതാണ്ട് മനപൂഠമായിരുന്നു. സംസ്‌കൃത ശ്ലോകങ്ങളും വേദാന്തസാരങ്ങളും ഇടകലർത്തി ഘനഗംഭീര സ്വരത്തിലുള്ളതായിരുന്നു കടവൂരിന്റെ പ്രസംഗം .കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലൊക്കെ കടവൂർ ശോഭിച്ചു. അഭിഭാഷകനായി കൊല്ലം ബാറിൽ 40 വർഷത്തോളം പ്രാക്‌ടീസ് ചെയ്‌ത കടവൂർ, സിവിൽ – ക്രിമിനൽ കേസുകൾ കൈകാര്യം ചെയുന്നതിൽ താരമായിരുന്നു.

കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിൽ പഠിക്കവെ, സാഹിത്യസമാജം സെക്രട്ടറിയായി സംഘടനാപ്രവർത്തനത്തിനിറങ്ങിയ കടവൂരിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു . കോളജ് ജീവിതത്തില്‍ ആർഎസ്‌പിയിലെത്തിയ കടവൂര്‍ കൊല്ലം എസ്‌എൻ കോളജിലും ലോ അക്കാദമിയിലും പിഎസ്യു നേതാവായിരുന്നു. യുടിയുസിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി, ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചു. പക്ഷെ ജീവിതത്തില്‍ ഏറ്റവും സന്തോഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ കടവൂരിന് ഒറ്റമറുപടിയേ ഉണ്ടായിരുന്നൊള്ളു, കുട്ടിക്കാലത്ത് അഷ്ട്മുടിക്കായലിന്റെ അക്കരയിക്കര നീന്തിയ ഓര്‍മകള്‍.