വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ രംഗത്ത്. അടുത്ത നാലാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ പല സ്ഥലങ്ങളിലും വെട്ടുക്കിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുനന്നു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപംകൊള്ളുമെന്നും യു എന്‍ ഭക്ഷ്യവകുപ്പ് പറഞ്ഞു.