സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ വെള്ളിയാഴ്ച ഉച്ചക്ക് (പ്രാദേശിക സമയം) 12.30 ന്  ഉണ്ടായ അപകടത്തിൽ മലയാളി നഴ്‌സും ഭർത്താവിനും ദാരുണാന്ത്യം. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി ഭാര്യ നീനു എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂനാബാര്‍ബറിനില്‍ താമസിച്ച് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതികളായിരുന്നു ഇവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.45ഓടെയാണ് എമര്‍ജന്‍സി വിഭാഗം സംഭവസ്ഥലത്ത് എത്തുന്നത്. റോഡില്‍ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തിയത്. എന്നാൽ കാര് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട് ഉണ്ട്. അപകടത്തെത്തുടർന്ന് ഏഴ് വാഹനങ്ങൾ കൊട്ടിയിടിച്ചതായും മറ്റു ഏഴു പേർക്ക് സാരമായ പരിക്കുകൾ പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂര്‍ണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

കൂനാബാര്‍ബനില്‍ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും ഓസ്‌ട്രേലിയൻ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

News update… അപകടം പുതിയ വീട്ടിലേക്ക് വേണ്ട സാധങ്ങൾ വാങ്ങാൻ ഉള്ള യാത്രയിൽ… മധുവിധു തീരും മുൻപേ മരണം തട്ടിയെടുത്ത ആൽബിനും നിനുവും… മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും