ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ തിരൂർ സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു.തിരൂർ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഷമീർ ബാബു(37) ആണ് മരിച്ചത്.അൽഖൂസിൽ പിക്കപ്പ് വാനിൽ നിന്ന് ആഗസ്റ്റ് 27ന് കണ്ടെത്തിയ മൃതദേഹം ഷമീർ ബാബു വിന്റേതാണെന്നു    ചൊവ്വാഴ്ചയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഷമീർ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീർ പിക്കപ്പ് വാനിലാണ് ഉറങ്ങിയിരുന്നതെന്ന് പറയുന്നു.

20 ദിവസം മുമ്പ് കാണാതായ ഷമീർ ബാബുവിനായുള്ള അന്വേഷണത്തിനിടയിൽ ബർദുബൈ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം ഉള്ള വിവരം അറിയുന്നത്. തുടർന്ന് മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഇൗ മാസം 27നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.ഷമീർ  ബാബുവിന്റെ  സഹോദരൻ നാസർ ദുബൈയിലുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: തസ്നീം. ഒരു മകനുണ്ട്.