ജീവിതത്തില്‍ താന്‍ ഏറെ സ്‌നേഹിച്ച ഭാര്യ ഉപേക്ഷിച്ച് പോയ കഥയാണ് മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെത്. കോടതി വിവാഹമോചനം അനുവദിച്ചതോടെ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ പണമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ നടക്കുകയാണ് ഈ യുവാവ്.വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചതോടെയാണു ആളുകള്‍ പ്രകാശിന്റെ കഥയന്വേഷിച്ചത്.

കൂടുതല്‍ പേര്‍ ചോദ്യങ്ങളുമായെത്തിയതോടെ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു. ആ കഥ ഇങ്ങനെ:

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവളെ ഞാന്‍ വിവാഹം കഴിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു.

ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ സ്വത്തുക്കള്‍ വിറ്റിരുന്നു. പുതിയതായി പണി കഴിപ്പിച്ച വീട് ഭാര്യയുടെ പേരിലുമാണ്. തനിക്കു ചേര്‍ന്ന പങ്കാളിയല്ല പ്രകാശ് എന്ന തോന്നലാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നു പറയുന്നു. കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജീവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം.