ഹീത്രോ വിമാനത്താവളത്തിൽ ജീവനക്കാർ തിങ്കളാഴ്ച നടത്താനിരുന്ന പണിമുടക്ക് ചർച്ചകളെ തുടർന്ന് മാറ്റിവച്ചു, ചൊവ്വാഴ്ചത്തെ സമരത്തെക്കുറിച്ച് ചർച്ചകൾ തുടരുന്നു.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഏകദേശം 2500 ഓളം ജീവനക്കാരാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്. ഇതേതുടർന്ന് ഏകദേശം 170 ഫ്ലൈറ്റുകൾ ക്യാൻസൽ ആക്കേണ്ടി വന്നു. ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളുടെ ഏകദേശം ഏഴിൽ ഒന്നാണ് ക്യാൻസൽ ആക്കിയത്. ചർച്ചകൾ പുരോഗമിക്കുന്നതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സ് ഹീത്രോയിൽ നിന്നുമുള്ള ഫ്ലൈറ്റുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. എയർ കാനഡ, എയർ ലിങ്ക്ഗസ്,എത്തിഹാദ് എയർവേസ് എന്നിവരും പൂർണ്ണമായി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സർവീസ് തുടരുമെന്നു തന്നെയാണ് എല്ലാ വിമാനത്താവളങ്ങളിലും അധികൃതർ മാധ്യമങ്ങളോട് പറയുന്നത്. എങ്കിലും തങ്ങളുടെ ഫ്ലൈറ്റ് ക്യാൻസൽ ആയിട്ടുണ്ടോ എന്ന് യാത്രക്കാർ വിളിച്ച് അന്വേഷിച്ചിട്ട് പുറപ്പെടുന്നത് അസൗകര്യം കുറയ്ക്കുമെന്ന് ഹീത്രോ അധികൃതർ പറയുന്നു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന അസൗകര്യത്തിൽ അതിയായ ഖേദമുണ്ട് എങ്കിലും വിമാനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിഞ്ഞിട്ട് യാത്ര പുറപ്പെടുന്നതാണ് നല്ലത്. ഫ്ലയ്ബ്, സ്വിസ്, ലുഫ്ത്താനെ, ഖത്തർ എയർവെയിസ് , ടി എ പി എയർ പോർച്ചുഗൽ എന്നിവ നേരത്തെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരുന്നു എന്നാൽ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല.

ജീവനക്കാരുടെ കുറവ് മൂലം നടപടിക്രമങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ മൂന്നു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന്വിമാനത്താവള അതോറിറ്റി അറിയിച്ചിരുന്നു .കയ്യിൽ കരുതാവുന്ന ലഗേജുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിമാനങ്ങൾ പുറപ്പെടുന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ തങ്ങൾക്ക് അതിയായ ബുദ്ധിമുട്ടുണ്ടെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലൈറ്റ് ക്യാൻസൽ ആയാലും ക്ലെയിം പോലും ലഭിക്കാത്ത അവസ്ഥയിലാണ് യാത്രക്കാർ.