സ്വന്തം ലേഖകൻ

യുകെയിൽ 315 കൊറോണ വൈറസ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 28,446 ആയി ഉയർന്നു. പ്രധാനപ്പെട്ട നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മരണസംഖ്യ കുറഞ്ഞതായി പുതിയ ഹോട്ട്സ്പോട്ട് മാപ്പ് പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധ അഭിപ്രായം. അമേരിക്കക്കും ഇറ്റലിക്കും ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുകെയിൽ ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4,339 കൂടി വർദ്ധിച്ച് ആകെ 186,599 ആയി ഉയർന്നു. ഇന്നലെ ഏകദേശം 76,496 പരിശോധനകളോളം നടത്തിയതായി ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ പറഞ്ഞു. വാരാന്ത്യങ്ങളിൽ നടത്തുന്ന പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കുറവാണ്.

എൻ എച്ച് എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫസറായ സ്റ്റീഫൻ പോവിസ് നമ്പർ 10 വാർത്താസമ്മേളനത്തിൽ പറയുന്നത് പുതിയ കണക്കുകൾ പ്രകാരം രാജ്യം സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും, സാമൂഹിക വ്യാപനം തടയാൻ സാധിച്ചു എന്നുമാണ്. ഇൻഫെക്ഷൻ പടരുന്നത് 0.7 എന്ന നിലവാരത്തിലേക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ കടുത്ത നിർദ്ദേശങ്ങളും തീരുമാനങ്ങളും മൂലമാണ് ഇത്രയെങ്കിലും എത്താൻ സാധിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകൾ തുടരുന്നത് തന്നെയാവും നല്ലത്, എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും മരണങ്ങൾ ഇല്ലാത്തതും പ്രതീക്ഷ നൽകുന്നു. വെയിൽസ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾ ഇത്തരത്തിൽ രക്ഷപ്പെട്ട സ്ഥലങ്ങളാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ഹോട്ട്സ്പോട്ടുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പുറത്തുവന്നു.

താൻ കോവിഡ് അതിജീവിച്ചില്ലെങ്കിൽ തന്റെ മരണവാർത്ത പുറത്തുവിടാൻ ഉൾപ്പെടെ ഡോക്ടർമാർ തീരുമാനിച്ചിരുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. കത്തിമുനയിലൂടെ നടക്കുന്ന പോലെയുള്ള ആ ദിവസങ്ങളിൽ ലിറ്റർ കണക്കിന് ഓക്സിജനാണ് തനിക്ക് നൽകിക്കൊണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ എന്തും നേരിടാൻ തയ്യാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ അധികം നാശനഷ്ടം വിതച്ചിട്ടില്ലാത്ത സ്ഥലങ്ങളിലെ റൂറൽ കമ്മ്യൂണിറ്റീസിൽ നിന്നും ലോക്ഡൗൺ ഇളവുകൾ നൽകാൻ ആവശ്യപ്പെട്ട് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്.

ഡോക്ടർമാർക്ക് ലഭിക്കുന്ന പി പി ഇ സപ്ലൈകൾ അധികരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. 16,000 ഓളം ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം മുപ്പത് ശതമാനത്തോളം പേർ ആവശ്യ വസ്തുക്കളിലോ, മരുന്ന് സപ്ലൈകളിലോ ഷോർട്ടേജ് ഉള്ളതായി തങ്ങൾ പുറത്തു പറഞ്ഞിട്ടില്ല എന്ന അഭിപ്രായക്കാരാണ്. എന്നാൽ 65 ശതമാനത്തോളം പേർ, തങ്ങൾ ജോലിസ്ഥലത്ത് സുരക്ഷിതരല്ല എന്ന അഭിപ്രായക്കാരാണ്. 48 ശതമാനത്തോളം പേർ സ്വന്തം ചിലവിലോ, പ്രദേശത്തെ ചാരിറ്റി സംഘടനകളുടെ ഡൊണേഷനിൽ നിന്നോ പി പി ഇ കിറ്റുകൾ വാങ്ങിയവരാണ്. 28 ശതമാനത്തിലധികം ഡോക്ടർമാരും ജോലിസ്ഥലത്ത് ഡിപ്രഷൻ, സ്ട്രെസ്, ബേൺഔട്ട്‌, പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി തുറന്നു സമ്മതിച്ചു. ആരോഗ്യ രംഗത്തുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും വൻ വീഴ്ചയുണ്ടായതായി ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ ഡോക്ടർ ചാന്ത് നാഗ്പോൾ പറഞ്ഞു. ആരോഗ്യ രംഗത്തെ സ്ഥിതിഗതികൾ നന്നാക്കാൻ ഗവൺമെന്റിന് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനാവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവുകൾ എണ്ണം പറഞ്ഞു വിമർശിക്കുകയായിരുന്നു അദ്ദേഹം.