ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ടീം വഴിയില്‍ വീണു പോകുന്നത് സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകം കണ്ടത്. സാംബാ താളവുമായി ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ സങ്കടക്കടലിലായി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൂപ്പര്‍ താരം നെയ്മറിന്റെ കണ്ണീര് വീണ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകം അത്രവേഗമൊന്നും മറക്കാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് വലിയ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായാണ് നെയ്മര്‍ ടീമിലെത്തിയത്. എങ്കിലും ഉഗ്രന്‍ പ്രകടനവുമായി നെയ്മറും കൂട്ടരും ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു.

എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീര്‍ പൊഴിക്കുന്ന നെയ്മര്‍ ഈ ലോകകപ്പിലെ നോവായി മാറി. ഒരു ജനതയുടെ മൊത്തം പ്രതീക്ഷകള്‍ പേറി വന്ന 26 കാരന്‍ ഗ്രൗണ്ടില്‍ കരഞ്ഞുനിന്നപ്പോള്‍ ആശ്വാസമായി എത്തിയ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയോട് ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല.

കരഞ്ഞു നില്‍ക്കുന്ന നെയ്മറിന്റെ അടുത്തെത്തിയ ബെല്‍ജിയം സഹ പരിശീലകന്‍ കൂടിയായ ഹെന്റി നെയ്മറിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹെന്‍ റിക്ക് പുറമെ ബെല്‍ജിയം സൂപ്പര്‍ താരം ഹസാര്‍ഡും നെയ്മറിനെ ആശ്വസിപ്പിക്കുന്നുണ്ട്.