ഒരു വയസുള്ള കുഞ്ഞിനെ ബോബ് ദി ബില്‍ഡര്‍ ടോയ് കാറില്‍ ഇരുത്തിയ സംഭവത്തില്‍ സോഷ്യല്‍ കെയര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഒരു നഴ്‌സിന്റെ ആണ്‍കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ ഏറ്റെടുത്തത്. ഈ കളിപ്പാട്ടം കുട്ടിയുടെ പ്രായത്തിന് യോജിച്ചതല്ലെന്നാണ് സോഷ്യല്‍ വര്‍ക്കര്‍ ഫാമിലി കോര്‍ട്ട് ജഡ്ജിനോട് പറഞ്ഞത്. ഒരു പ്ലേ ഏരിയയില്‍ വെച്ച് അമ്മയെയും കുട്ടിയെയും നിരീക്ഷിച്ചതില്‍ ഈ സ്ത്രീയുടെ കുട്ടിയെ പരിചരിക്കാനുള്ള കഴിവിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ നാപ്പി മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതു പോലും ശരിയായ വിധത്തിലായിരുന്നില്ലെന്നാണ് കണ്ടെത്തിയത്.

വിഷയം പരിശോധിച്ച വിദഗ്ദ്ധരെല്ലാവരും തന്നെ കുട്ടിയുടെ അമ്മയെക്കുറിച്ച് സമാനമായ ആശങ്കകള്‍ പങ്കുവെച്ചു. കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തന്നെ കഴിയാന്‍ അനുവദിച്ച കോടതി അമ്മയുടെ സാമീപ്യം അവന് നല്‍കണമെന്നും ഉത്തരവിട്ടു. അമ്മ ഒരു നഴ്‌സാണെങ്കിലും വളരെ കുറഞ്ഞ ബുദ്ധിശക്തി മാത്രമാണ് ഇവര്‍ക്കുള്ളതെന്നും ജഡ്ജ് എലിനോര്‍ ഓവന്‍സ് വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നിരീക്ഷിച്ച ശേഷം ഒരു സ്വതന്ത്ര സോഷ്യല്‍ വര്‍ക്കറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ലെന്ന് സോഷ്യല്‍ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ബോബ് ദി ബില്‍ഡര്‍ കാറില്‍ കുഞ്ഞിനെ ഒരു മണിക്കൂറോളം വെച്ചിരുന്നതായി നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായി. കുഞ്ഞ് ഇതില്‍ നിന്ന് വീണുപോകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.