പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദയുടെ മാതാവ്. തന്റെ മകന്‍ വെറും പാവമാണെന്നും മകനെ കുടുക്കിയതിനു പിന്നില്‍ ചതിയുണ്ടെന്നും മാതാവ് ആരോപിക്കുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികിത്സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ട്.

പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്നും അമ്മ ആരോപിക്കുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചത് ആറു മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന്‍ വന്നു. സംഭവത്തിന് നാലു ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞെന്നും കമലമ്മ കൂട്ടിച്ചേര്‍ത്തു.  ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്‍മക്കളും.