കോഴിക്കോട്: നിപ്പ പനിക്കാലത്ത് ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. പലരെയും ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിരിച്ചു വിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.

നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. നിപ വാര്‍ഡില്‍ നിന്ന് പുറത്തേക്കുവരാന്‍ പോലും ആ സമയത്ത് ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ഇവരുടെ ജോലിക്കാര്യത്തില്‍ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്.

ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നുംലഭിച്ചിട്ടില്ല. തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് നിവേദനം അയച്ചിരിക്കുകയാണ് ഇവര്‍. മുഖ്യമന്ത്രിയെ നേരിട്ടു കാണാനും പരിപാടിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ 16 മുതല്‍ നിരാഹാര സമരത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.