ലണ്ടന്‍: എയര്‍ലൈന്‍ കമ്പനികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവ ഏതെന്ന് വിവരിക്കുന്ന വിച്ച് സര്‍വേ പുറത്ത്. ലോകത്തെ ഏറ്റവും മോശം 20 എയര്‍ലൈനുകളാണ് ലിസ്റ്റിലുള്ളത്. യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണം, ഡ്രിങ്കുകള്‍, സീറ്റുകള്‍, നല്‍കുന്ന പണത്തിനൊത്ത മൂല്യം സേവനങ്ങളില്‍ നല്‍കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സര്‍വേ നടത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സമയനിഷ്ഠ സംബന്ധിച്ച വിവരങ്ങളും പഠന വിധേയമാക്കി.

ലോകത്തെ ഏറ്റവും മോശം വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈനായ യുണൈറ്റഡ് ആണെന്ന് പട്ടിക വ്യക്തമാക്കുന്നു. അഞ്ച് സ്റ്റാറുകളില്‍ രണ്ടെണ്ണം മാത്രം നേടാനേ യുണൈറ്റഡിന് കഴിഞ്ഞുള്ളൂ. യാത്രക്കാരനെ ബലമായി ഇറക്കിവിട്ട സംഭവത്തില്‍ ഏപ്രിലില്‍ യുണൈറ്റഡ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലിസ്റ്റനുസരിച്ച് യൂറോപ്പിലെ മോശം എയര്‍ലൈന്‍ എന്ന ‘ബഹുമതി’ റയന്‍എയര്‍ കരസ്ഥമാക്കി. സ്‌പെയിനിലെ വ്യൂലിംഗും റയന്‍എയറിനൊപ്പം ഈ പദവി പങ്കിടുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സഹോദര സ്ഥാപനമാണ് വ്യൂലിംഗ്.

ഒട്ടേറെ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലാണ് ഈ സര്‍വേ നടന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ വിഷയത്തില്‍ റയന്‍എയറിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്ങ്ങള്‍ക്കിടയിലും മറ്റേതൊരു യൂറോപ്യന്‍ വിമാനക്കമ്പനിയേക്കാളും യാത്രക്കാരെ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും അപകടങ്ങള്‍ കുറവാണെന്നതും വിച്ച് സര്‍വേ പരിഗണിച്ചില്ലെന്നാണ് റയന്‍എയര്‍ പറയുന്നത്. റയന്‍എയര്‍ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജെറ്റ് 2, നോര്‍വീജിയന്‍ എന്നിവയ്ക്ക് 3 സ്റ്റാറുകള്‍ ലഭിച്ചപ്പോള്‍ റയന്‍എയറിന് മാത്രം 1 സ്റ്റാര്‍ ലഭിച്ചത് വിചിത്രമാണെന്നും കമ്പനി വക്താവ് പറഞ്ഞു.

ചെറുകിട റൂട്ടുകളില്‍ 20ല്‍ 18-ാം സ്ഥാനമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന് ലഭിച്ചത്. ദീര്‍ഘദൂര റൂട്ടുകളില്‍ 17-ാം സ്ഥാനവും ബിഎക്ക് തന്നെയാണ്. എന്നാല്‍ ബിഎക്കു പിന്നില്‍ യുഎസ് എയര്‍ലൈനുകളായ അമേരിക്കനും യുണൈറ്റഡുമാണെന്നതാണ് വിചിത്രം. ഈസിജെറ്റും ഫ്‌ളൈബിയും 11ഉം 12ഉം സ്ഥാനങ്ങളിലെത്തി. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ റയന്‍എയറിനു പിന്നിലാണ് ഈസിജെറ്റ്.