അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മലയാളികൾ എവിടെ ചെന്നാലും വിപ്ലവവീര്യമുള്ളവരും അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരുമാണ് . അതുകൊണ്ടു തന്നെയാണ് തൊഴിലിടങ്ങളിൽ നില നിന്ന അനീതിക്കെതിരെ പട പൊരുതാൻ പ്രവാസിമലയാളി നേഴ്സ് ഷാൽബിൻ ജോസഫിനെ പ്രേരിപ്പിച്ചത്. ഐറിഷ് നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ നാഷണൽ വൈസ് പ്രസിഡന്റായ ഷാൽബിൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ബിഎസ് സി ,ജി. എൻ. എം നേഴ്സുമാരെ രണ്ടായി പരിഗണിക്കുന്ന രീതി അയർലൻഡ് സർക്കാർ ഉപേക്ഷിച്ചു. കാലങ്ങളായി ബിഎസ് സി, ജിഎൻ എം നഴ്സുമാർക്ക് വ്യത്യസ്ത തരത്തിലുള്ള സേവന വേതന വ്യവസ്ഥകളായിരുന്നു അയർലൻഡിൽ നിലവിലുണ്ടായിരുന്നത്.

ഡബ്ലിനിൽ നഴ്സായ ഷാൽബിൻ ജോസഫ് തൃശൂർ പുത്തൻ വേലിക്കര സ്വദേശിയാണ്. ഷാൽബിന്റെ നേതൃത്വത്തിലുള്ള നിയമപോരാട്ടത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് മലയാളികൾ ഉൾപ്പെടുന്ന പതിനായിരത്തിലധികം നേഴ്സുമാർക്കാണ്. തൊഴിലിടത്തിലെ അനീതിക്കെതിരെ പോരാടാൻ മുന്നിട്ടിറങ്ങിയത് മലയാളി നേഴ്സുമാരുടെ സമൂഹം തന്നെയായിരുന്നു. മലയാളി നേഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച മലയാളി നേഴ്സുമാർ പിന്നീട് മറ്റു രാജ്യങ്ങളിലെ നേഴ്സുമാരെയും തങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാക്കുകയായിരുന്നു.