തൃശൂർ മലാക്കയില്‍ ഇന്നലെ രാത്രി വീടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ആച്ചക്കോട്ടിൽ ഡാന്റേഴ്സന്‍റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാൻഫലീസുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസ്, ഭാര്യ ബിന്ദു , മൂത്ത മകള്‍ സെലസ്ഫിയ എന്നിവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.

എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ്  പറഞ്ഞു. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍റേഴ്സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.

സംഭവം പാചകവാതകം ചോര്‍ന്നുണ്ടായ തീപിടുത്തംമൂലമെന്ന് പൊലീസ്. വെള്ളം ചൂടാക്കാന്‍ കത്തിച്ച ഗ്യാസ് അടുപ്പില്‍ തീ കെട്ടുപോയപ്പോള്‍ പാചക വാതകം കിടപ്പമുറിയിലേക്ക് പരന്നുവെന്നാണ് നിഗമനം.

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയ്ക്കുപുറകിലായി പുറത്ത് പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കിയിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നു. പിന്നീട്,അടുപ്പില്‍ വീണ്ടും തീ കൊളുത്തിയപ്പോള്‍ പൊട്ടിയതാകാമെന്ന്സംശയിക്കുന്നു. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ വിദ്യാര്‍ഥി ഡാന്‍ഫെലിസ്, സഹോദരി രണ്ടു വയസുള്ള സെലസ്മിയ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഈ പിഞ്ചുസഹോദരങ്ങള്‍ കിടന്നുറങ്ങുന്പോഴായിരുന്നു ദുരന്തം.

അച്ഛന്‍ ഡാന്റേസ് കിടപ്പുമുറിയുടെ പിന്നിലായി കാര്‍ കഴുകയായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ പാചകവാതകത്തിലും. സംഭവം നടന്ന ഉടനെ നിലവിളി കേട്ട് പാഞ്ഞെത്തിയ അയല്‍വാസി വര്‍ഗീസ് തീ ആളിക്കത്തുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമാണ് കണ്ടത്. മക്കളെ രക്ഷിക്കാന്‍ ഡാന്റേസ്ശ്ര മിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മ ബിന്ദുവും മക്കളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഫൊറന്‍സിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി. സംഭവം നടന്ന ഉടനെ പലനിഗമനങ്ങളാണ് പുറത്തുവന്നത്. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചു. ഷോര്‍ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായി. തുടങ്ങി പല നിഗമനങ്ങള്‍. ഇതൊന്നും ശരിയല്ലെന്ന് സമഗ്രമായ പരിശോധനയില്‍ വ്യക്തമായി. പൊള്ളലേറ്റ ഡാന്റേസിന്റേയും ഭാര്യ ബിന്ദുവിന്റേയും മൊഴികള്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തി. മൂത്തമകള്‍ നിസാര പരുക്കുകളോടെ ആശുപത്രി വിട്ടു. പൊള്ളലേറ്റ ദമ്പതികളെ കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.