നമ്മുടെ അടുത്ത പ്രധാനമന്ത്രി ആരാവും? ‘ എന്ന ബി ബി സിയുടെ ചർച്ചയിൽ ബ്രക്സിറ്റ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്ത് വന്നു . എമിലി മാൾട്ലിസ് അവതാരികയായ ചർച്ചയിൽ ബോറിസ് ജോൺസൺ, ജർമി ഹണ്ട്, സാജിദ് ജാവീദ്, മൈക്കിൾ ഗോവ്, റോറി സ്റ്റെവാർട്ട് എന്നിവർ ഉണ്ടായിരുന്നു. ഡൊമിനിക് റാബ് രണ്ടാംറൗണ്ടിൽ പുറത്താക്കപ്പെട്ടിരുന്നു. ബ്രിട്ടണിൽ മാസങ്ങളായി പ്രശ്നം ഉളവാക്കുന്ന ബ്രക്സിറ്റ് ആയിരുന്നു ചർച്ചയുടെ പ്രധാന വിഷയം. ജനങ്ങളിൽനിന്ന് അനേകം ചോദ്യങ്ങൾ സ്ഥാനാർഥികൾക്ക് നേരിടേണ്ടതായി വന്നു. കാലാവസ്ഥാമാറ്റം, നികുതി പ്രശ്നം, ഇസ്ലാമോഫോബിയ തുടങ്ങിയവയൊക്കെ ചർച്ചയിൽ വിഷയമായി വന്നു.

നോർവിച്ചിൽ നിന്നുള്ള ലീയുടെ ആദ്യത്തെ ചോദ്യം ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുമോ എന്നതായിരുന്നു. ബോറിസ് ജോൺസനാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ബ്രക്സിറ്റ് കാര്യത്തിൽ ഒക്ടോബർ 31 കൊണ്ട് തീരുമാനം എടുക്കാൻ സാധിച്ചില്ലെങ്കിൽ അത് നമുക്ക് വലിയ നഷ്ടം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. റോറി സ്റ്റെവാർട്ട് ഒഴികെ ബാക്കിയെല്ലാവരും നോ ഡീൽ ബ്രക്സിറ്റിനെ അനുകൂലിച്ച് സംസാരിച്ചു. തെരേസയുടെ പിന്മാറ്റ കരാർ പുനരവതരിപ്പിക്കുന്നതാണ് ബ്രക്സിറ്റ് പ്രശ്നത്തിന് ഒരു പരിഹാരം എന്ന് റോറി സ്റ്റെവാർട്ട് പറഞ്ഞു. “നാമെല്ലാവരും പാർലമെന്റ് എന്ന വാതിലുള്ള മുറിയ്‌ക്കുള്ളിലാണ്. ഞാൻ മാത്രമേ അത് തുറക്കുവാൻ ശ്രമിക്കുന്നുള്ളൂ ” അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് പ്രശ്നത്തിൽ ഒരു വ്യത്യസ്തമായ രീതി നമ്മൾ കണ്ടെത്തി നടപ്പിലാക്കണം എന്നാണ് മൈക്കിൾ ഗോവ് പറഞ്ഞത്. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. സാജിദ് ജാവീദും ഇതിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ ജെറമി ഹണ്ടും മൈക്കിൾ ഗോവും ഇതിനെ വിമർശിക്കുകയുണ്ടായി.

ഐറിഷ് അതിർത്തിയെ ചൊല്ലിയുള്ള പ്രശ്നത്തിൽ ഹണ്ടും ജാവിദും പറഞ്ഞത് നിലവിലുള്ള പ്രവർത്തിരീതി കൊണ്ട് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്നാണ്. ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഹൗസ് ഓഫ് കോമൺസിൽ ആർക്കും തന്നെ താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്. ഒപ്പം ലണ്ടൻ മേയർ ആയ സാദിഖ് ഖാന് എതിരെയുള്ള ട്രംപിന്റെ പരാമർശത്തിനെതിരെ ഇവർ അഞ്ചുപേരും രംഗത്തുവന്നിരുന്നു.ഇതും ചർച്ചയിൽ വിഷയമായി വന്നു. ചാനൽ 4 ടിവിയുടെ ചർച്ച ബോറിസ് ജോൺസൺ ഒഴിവാക്കിയത് പല വിമർശനങ്ങൾക്കും വഴിയൊരുക്കി. എല്ലാ സ്ഥാനാർഥികളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തങ്ങളുടെ നയങ്ങളും നടപടികളും എന്തെന്ന് ജനങ്ങൾ അറിയണമെന്നും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഖ് പറഞ്ഞു. ഈ മാസം 22 ന് കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ കഴിയും. ഇതു തന്നെയാണ് ബ്രിട്ട നും ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.