സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനിയാഴ്ച ദര്‍ശനം നടത്താന്‍ നാളെ കൊച്ചിയിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കണ്ടെന്നാണ് പൊലീസ് തീരുമാനം. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും നല്‍കും. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല.

എന്നാല്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ദര്‍ശനത്ത് ആറു സ്ത്രീകളുമൊത്ത് എത്തുമെന്ന നിലപാടിലാണ് തൃപ്തി ദേശായി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.