ആറ്റിങ്ങലില്‍ അയ്യപ്പഭജനമഠം പൊളിച്ചതിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയതര്‍ക്കത്തിലേക്ക്. സി.പി.എം ഇടപെട്ടാണ് ഭജനമഠം പൊളിച്ചതെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വീണ്ടും നിര്‍മിച്ചു. പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റഭൂമിയിലാണ് മഠമെന്നും നഗരസഭ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ കൊട്ടിയോടുള്ള അയ്യപ്പഭജനമഠം നഗരസഭ പൊളിച്ചുമാറ്റിയത്. റോഡ് കയ്യേറിയാണ് നിര്‍മാണമെന്ന് ആരോപിച്ചായിരുന്നു നടപടി. പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നതായും നഗരസഭ പറഞ്ഞു.

എന്നാല്‍ നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയമാണ് ഭജനമഠത്തിനെതിരായ നടപടിയെന്നാണ് ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആരോപണം. സ്വകാര്യഭൂമിയിലാണ് ഭജനമഠമെന്നും ഇവര്‍ വാദിക്കുന്നു.

നഗരസഭ പൊളിച്ച ഭജനമഠം അതേ സ്ഥലത്ത് തന്നെ പുനസ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോളും നാട്ടുകാര്‍ തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍ പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റം അംഗീകരിക്കില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.

ഭജനമഠം പൊളിച്ച് നീക്കാന്‍ പൊലീസ് തയാറായില്ലങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പൊളിക്കാന്‍ നഗരസഭയും തടയാന്‍ ഒരു വിഭാഗവും തയാറായി നില്‍ക്കുന്നതോടെ സ്ഥലത്ത് സംഘാര്‍ഷാവസ്ഥയും തുടരുകയാണ്.