അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന 2 സ്ഥാനാർത്ഥികളായ ഹണ്ടും ജോൺസണും വോട്ട് ലഭിക്കുവാൻ പല പദ്ധതികളും തന്ത്രങ്ങളും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ബോറിസ് ജോൺസണും കാമുകിയായ ക്യാരി സൈമണ്ട്സും തമ്മിലുള്ള തർക്കം വിവാദം ആയിരിക്കുകയാണ്. ജോൺസനെതിരെയുള്ള ഒരായുധമായി ഹണ്ടും ഇത് ഉപയോഗിക്കുന്നു. ബോറിസ് ജോൺസന്റെ അയൽവാസിയായ ടോം പെൻ ആണ് സംഭവം ഗാർഡിയൻ ന്യൂസിനോട് റിപ്പോർട്ട്‌ ചെയ്തത്.തന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകാൻ ബോറിസ് ക്യാരിയോട് ആവശ്യപ്പെട്ടെന്ന് ഗാർഡിയൻ ന്യൂസ്‌ പറയുന്നു. തർക്കം രൂക്ഷമായതോടെ പോലീസും എത്തുകയുണ്ടായി.

ശനിയാഴ്ച നടന്ന ചർച്ചയിൽ ഇതിനെ പറ്റി ഒന്നും തന്നെ പറയുവാൻ ജോൺസൻ തയാറായില്ല. മോഡറേറ്റർ ഇയാൻ ഡെയ്ൽ പ്രശ്നത്തെ പറ്റി പല തവണ ചോദിച്ചു. ” പോലീസ് നിങ്ങളുടെ വീട്ടിൽ വന്നെങ്കിൽ അത് എന്തിനാണെന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌.നിങ്ങൾ പ്രധാനമന്ത്രി ആവാൻ പോരാടുന്നു. നിങ്ങളെ വിശ്വസിക്കുന്ന ഒരുപാടുപേർക്ക് സംഭവം എന്താണെന്ന് അറിയണം” ഡെയ്ൽ പറഞ്ഞു. ഈ സംഭവത്തെകുറിച്ച് പല അഭിപ്രായങ്ങളുമായി അനേകർ രംഗത്ത് വന്നു. പ്രധാനമന്ത്രി ആവാൻ ഇരിക്കുന്ന ആൾ എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകണം എന്നാണ് ജെറമി ഹണ്ട് പറഞ്ഞത്. “എന്നാൽ രാജ്യത്തിന്റെ പ്രശ്നം വെച്ചുനോക്കുമ്പോൾ ബോറിസിന്റെയും ക്യാരിയുടെയും പ്രശ്നം അപ്രസക്തമായ ഒന്നാണ്. ഒരാളുടെ ജീവിതത്തിൽ നടക്കുന്നത് അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഒരു നേതാവിനെയാണ് ജനങ്ങൾക്ക് വേണ്ടത്.” ഹണ്ട് കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് വിഷയത്തിൽ പ്രയാസമുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാത്ത ജോൺസനെ ഹണ്ട് കുറ്റപ്പെടുത്തി.

“എന്താണ് സംഭവിച്ചതെന്ന് പറയുന്നതാണ് നല്ലത്. “മന്ത്രി ലിയാം ഫോക്സ് പറഞ്ഞു. രാഷ്ട്രീയനേതാവ് ലിസ് ട്രൂസ് ഇപ്രകാരമാണ് പറഞ്ഞത് ” അദ്ദേഹം എപ്രകാരമാണ് ജോലി ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന് കാമുകിയുമായുള്ള പ്രശ്നത്തെ ഓർത്ത് ജനങ്ങൾ വ്യാകുലപ്പെടില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. 8 വർഷം ലണ്ടൻ മേയർ ആയി മികച്ച ഭരണമാണ് അദ്ദേഹം നടത്തിയത്.” ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി ആൻഡ്രൂ ഗ്വിൻ ഇപ്രകാരമാണ് അഭിപ്രായപെട്ടത് “ഇത് വ്യക്തിപരമായ പ്രശ്നം ആണെങ്കിലും ഓരോ ചെറിയ കാര്യങ്ങളും ജനശ്രദ്ധയിൽ പെടും.” ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാൻ ബോറിസ് ജോൺസൻ അനുയോജ്യനല്ലെന്നും ഗ്വിൻ പറയുകയുണ്ടായി. ബോറിസ് ജോൺസൻ പല ചർച്ചകളും സംവാദങ്ങളും ഒഴിവാക്കുന്നു.അദ്ദേഹം ജനങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് ഹണ്ട് ആരോപിച്ചു. ഈ വിഷയം ബോറിസ് ജോൺസനെ ഏത് രീതിയിൽ ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.