വാഷിംഗ്ടണ്‍: തൊഴിലില്ലായ്മ 50 ശതമാനത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. പ്രമേഹം, പക്ഷാഘാതം എന്നിവ മൂലം മരിക്കുന്ന ആളുകളുടെ എണ്ണത്തിനൊപ്പം തന്നെ തൊഴിലില്ലാത്തവര്‍ ഹൃദയ രോഗങ്ങള്‍ മൂലം മരിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം മൂലമുണ്ടായ 20,000ല്‍ ഏറെ മരണങ്ങള്‍ തൊഴിലില്ലാത്തവരുടേതായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 50 ശതമാനത്തിലേറെ മരണ സാധ്യതയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയും ജോലികള്‍ ചെയ്യുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

അക്യൂട്ട് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന വിഷയത്തില്‍ നടന്ന നാലാമത് ലോക കോണ്‍ഗ്രസിലും ഹാര്‍ട്ട് ഫെയിലിയര്‍ 2017ലും സമര്‍പ്പിക്കപ്പെട്ട ഗവേഷണ ഫലങ്ങളിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഡോ.റാസ്മസ് റോഏര്‍ത്താണ് പഠനം നടത്തിയത്. ജോലികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് വിഷാദരോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ആത്മഹത്യ തുടങ്ങിയവയിലേക്ക് നയിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. 1997നും 2012നുമിടയിലുള്ള കാലയളവില്‍ 18നും 60നുമിടയില്‍ പ്രായമുള്ള വരില്‍ നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

ഹൃദയ രോഗങ്ങളാല്‍ മരിച്ചവരും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമായിരുന്നു ഇവര്‍. 21,455 പേരില്‍ നടത്തിയ പഠനത്തില്‍ ആശുപത്രികളില്‍ എത്തിയ 11,880 പേരും ജോലികള്‍ ചെയ്യുന്നവരായിരുന്നു. 55 ശതമാനത്തോളം വരും ഈ സംഖ്യ. ജോലികളുള്ളവരില്‍ 16 ശതമാനവും ജോലികള്‍ ഇല്ലാത്തവരില്‍ 31 ശതമാനവും മരണത്തിന് കീഴടങ്ങിയതായി 1005 ദിവസത്തെ തുടര്‍ നിരീക്ഷണത്തില്‍ വ്യക്തമായി. ആശുപത്രികളില്‍ വീണ്ടുമെത്തിയവരില്‍ 40 ശതമാനം പേര്‍ ജോലികള്‍ ഉള്ളവരും 42 ശതമാനം പേര്‍ ജോലികള്‍ ഇല്ലാത്തവരുമായിരുന്നു.