കൊല്ലം: കൊല്ലം പറവൂരിനടുത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്ക് സമീപത്താണ് മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് സമാനമായ ബാഗില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഏകദേശം ആറുമാസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ബാഗില്‍ സൂക്ഷിച്ച നിലയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരവാസികളാണ് പോലീസിനെ വിളിക്കുന്നത്. പരിശോധനയില്‍ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. ബാഗില്‍ നിന്ന് ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കാറിലെത്തി മൂന്നംഗ സംഘമാണ് ബാഗ് ഉപേക്ഷിച്ചതെന്ന് പ്രദേശവാസിയായ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവര്‍ ഉപയോഗിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.