വന്‍കിട കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷെയറുകള്‍ വിതരണം ചെയ്യണമെന്ന് ലേബര്‍ പദ്ധതി. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് വീതം ബോണസായി ലഭിക്കും. 11 മില്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതിയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. കമ്പനിയുടെ ഉയരുന്ന മൂല്യമനുസരിച്ചുള്ള ഡിവിഡെന്റില്‍ നിന്ന് 500 പൗണ്ട് തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കും. ബാക്കി തുക ഒരു സോഷ്യല്‍ ഡിവിഡന്റായി കണക്കാക്കി സര്‍ക്കാര്‍ പൊതു സേവനങ്ങള്‍ക്കായി വിനിയോഗിക്കും.

ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ മക്‌ഡോണല്‍ അവതരിപ്പിക്കും. കമ്പനികള്‍ക്ക് ധനമുണ്ടാക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശവും കൂടി നല്‍കണമെന്ന് മക്‌ഡോണല്‍ പറയും. തൊഴിലാളികള്‍ക്ക് കമ്പനികളിലുണ്ടാകുന്ന പങ്കാളിത്തം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും അത് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ലേബര്‍ ഈ പദ്ധതിയിലൂടെ മുന്നോട്ടു വെക്കുന്ന ആശയം. ഷെയറുകള്‍ തൊഴിലാളികള്‍ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും ഷാഡോ ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ പറയും.

എന്നാല്‍ 500 പൗണ്ട് എന്ന വാഗ്ദാനം സ്റ്റോക്ക് മാര്‍ക്കറ്റിനനുസരിച്ച് മാറിയേക്കാമെന്ന് ഷാഡോ ചാന്‍സലറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനികള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വന്നേക്കാമെന്നും സൂചനയുണ്ട്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികള്‍ ഓണര്‍ഷിപ്പ് ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ നടപ്പാക്കണമെന്ന നിര്‍ദേശവും ലേബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.