പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താനാണ് തീരുമാനം. സമരത്തിന്റെ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് ബസ് ഉടമകൾ അറിയിച്ചത്.
മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ.
കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനോ നഷ്ടം പരിഹരിക്കുന്നതിനോ പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.











Leave a Reply