ഇടുക്കി കൊമ്പൊടിഞ്ഞാലിൽ വീടിനു സമീപത്തെ പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ സഹോദരിയും മാതാവിന്റെ അമ്മയും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാൽ ചിറയപറമ്പിൽ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കൾ ആൻമരിയ (11), അമയ (8) എന്നിവരും ജാസ്മിയുടെ മാതാവ് ഇണ്ടിക്കുഴിയിൽ എൽസമ്മ (50) എന്നിവരാണ് മുങ്ങി മരിച്ചത്.

ഇന്നലെ വൈകിട്ട് 4.30 യോടെയാണ് സംഭവം. തുണി അലക്കാൻ പോയ സമയത്ത് മൂത്ത കുട്ടി കാൽവഴുതി വെള്ളത്തിൽ വീണു. രക്ഷിക്കാൻ പുറകെ ചാടിയ വല്യമ്മ എൽസമ്മയ്ക്ക് ഒപ്പം ഇളയ കുട്ടി അമയയും വെള്ളത്തിലേക്ക് വീണു. ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന എൽസമ്മയുടെ ഭർതൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഉടൻ ഓടി എത്തിയ നാട്ടുകാർ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളത്തൂവൽ പൊലീസ് നടപടികൾ സ്വീകരിച്ചു.