അദാനിക്ക് വേണ്ടി ഉണ്ടാക്കിയ വിഴിഞ്ഞം കരാറിനെതിരെ ആം ആദ്മി പാര്‍ട്ടി 15-ാം തീയതി മുതല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ വാഹന പ്രചരണ ജാഥ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുമായി സംവദിച്ചു വിഴിഞ്ഞം കരാറിലെ അഴിമതി തുറന്നു കാട്ടി നടത്തിയ വാഹന പ്രചരണ ജാഥയിലൂടെ ഈ സമരത്തിനു സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുന്നു. അദാനിക്ക് വേണ്ടി ഉണ്ടാക്കിയ അഴിമതി കരാര്‍ സംസ്ഥാന താല്പര്യത്തിന് അനുകൂലമായി തിരുത്തണമെന്നും ഈ അഴിമതിക്ക് കാരണക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി ആര്‍ നീലകണ്ഠന്‍ ആവശ്യപെട്ടു. സമാപന സമ്മേളനം ഉഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി ആര്‍.
സമാപന സമ്മേളനത്തില്‍ മുന്‍ സി.എ.ജി ഉദ്യോഗസ്ഥന്‍ പി ഗോപകുമാര്‍, ഡോ: ആസാദ്, ഏലിയാസ് ജോണ്, ഷൌക്കത്ത് അലി എരോത്, മേല്‍വി വിനോദ്, സോമനാഥന്‍ പിള്ള, സുസന്‍ ജോര്‍ജ്, സജു ഗോപിദാസ്, ഗ്ലെവിയാസ് അലെക്സാണ്ടര്‍, ജോസ് ഒലിക്കാന്‍, വേണുഗോപാല്‍ ടി, റാണി ആന്റോ, ഷക്കീര്‍ അലി, ഷാജഹാന്‍ എന്‍ കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപ നഷ്ടം വരുത്തുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉള്ളതും ആണ് എന്നത് എന്ന് ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന ഇടതു പക്ഷം അഴിമതിയില്‍ പങ്കാളിയാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സമിതി അടിയന്തരമായി ഇത് പരിശോധിച്ചു മേല്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം.

2ജി സ്പെക്ട്രം തുടങ്ങിയ പദ്ധതികളില്‍ ഇത്തരത്തിലുള്ള സി എ ജി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാട് അവരിപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നു. യൂ ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട വിഴിഞ്ഞം കരാറില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉണ്ടെന്ന് പറഞ്ഞവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പുകമറ സൃഷ്ടിച്ചു കൊണ്ട് അഴിമതിക്കും കൊള്ളക്കും കൂട്ടു നില്‍ക്കുകയാണ് ഇടതു പക്ഷ സര്‍ക്കാര്‍. സി എ ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ച മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു.