കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ ആലോചിക്കുന്നതായി സൂചന. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പോലീസ് ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. കേസില്‍ നിര്‍ണ്ണായക മൊഴിയാണ് അപ്പുണ്ണി കഴിഞ്ഞ ദിവസം നല്‍കിയത്.

അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കാക്കനാട് സബ്ജയിലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അപ്പുണ്ണിയുടെ മൊഴിയില്‍നിന്നുള്ള വിവരങ്ങളും സുനിയില്‍ നിന്ന് ലഭിക്കുന്നവയും പൊരുത്തപ്പെട്ടാല്‍ കേസില്‍ അത് വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു.

മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയം മുതല്‍ പള്‍സര്‍ സുനിയെ അറിയാമെന്നാണ് അപ്പുണ്ണി നല്‍കിയ മൊഴി. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അരികില്‍ ഉണ്ടായിരുന്നു. പരിചയമില്ലത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. സുനിയെ അറിയില്ലെന്ന് പറഞ്ഞതാണ് ദിലീപ് കുടുങ്ങിയതിന് കാരണം.