ആരോപണവിധേയനായ പ്രമുഖ നടനുമായി തനിക്കു പല ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നു അക്രമിക്കപെട്ട നടിയുടെ മൊഴി. നടന്റെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താന്‍ പങ്കാളിയാണ്. കൊച്ചി, തിരുവന്തപുരം, തൃശ്ശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായനികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം പല ഇടപാടുകളും നടന്‍ ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു.

ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഈ സ്വത്തുകള്‍ നടന്റെ പങ്കാളിയായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താന്‍ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താന്‍ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നല്‍കുകയോ ചെയ്യൂവെന്നും താന്‍ നിര്‍ബന്ധം പിടിച്ചതായി നടിയുടെ രണ്ടാമത്തെ മൊഴിയില്‍ പറയുന്നുണ്ട്.

ആക്രമിക്കപ്പെട്ട ശേഷം നടി നല്‍കിയ ആദ്യ മൊഴിയില്‍ ഈ നടനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ലായെങ്കിലും രണ്ടാമത് നല്‍കിയ മൊഴിയില്‍ അങ്ങനെയല്ല. പ്രമുഖനും സംവിധായകനും തന്നെ വരുതിയില്‍ നിര്‍ത്താന്‍ പല ആവര്‍ത്തി പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലുള്ള പല സുഹൃത്തുക്കളിലൂടെ തന്നെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. തന്നെ സിനിമയില്‍ നിന്നും പുറത്താക്കുവാനും പലരോടും ഈ നടന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികള്‍ ഒന്നും ഫലം കാണാത്തതിനാല്‍ ആയിരിക്കാം നടന്‍ തന്നെ അപായപ്പെടുത്താനുള്ള ക്രൂരതയ്ക്ക് ശ്രമിച്ചതെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ രണ്ടാമത്തെ മൊഴിയില്‍ ഉള്ളത്. ആദ്യമൊഴി രേഖപ്പെടുത്തിയത് അക്രമം നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ്. മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നല്‍കി.

ഈ രണ്ടു മൊഴികളിലും അക്രമി ‘മാഡം ഇത് ക്വട്ടേഷനാണ് സഹകരിക്കണം’ എന്ന് പറഞ്ഞാണ് അക്രമം ആരംഭിച്ചതെന്നു പറയുന്നുണ്ട്. ആരുടെ ക്വട്ടേഷന്‍ എന്ന ചോദ്യം പൊലീസ് ചോദിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അക്രമിക്കപ്പെട്ട ദിവസത്തെ സംഭവങ്ങളാണ് ഈ മൊഴികളിലുള്ളത്. അക്രമത്തിന്റെ ആഘാതത്തില്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളാണ് ഇപ്പോള്‍ നടി പറഞ്ഞിരിക്കുന്നത്. ഏതാണ്ട് 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരില്‍ എഴുതി വെയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് നടി തുറന്നു പറയുന്നതോടെ മറ്റൊരു കേസിന്റെ ഫയലാണ് തുറക്കപ്പെടുന്നത്. അത് സാമ്പത്തിക കുറ്റകൃത്യമാണ്. അനധികൃതമായി സമ്പാദിച്ച പണം നടനെ മറ്റൊരു കേസില്‍ കുടുക്കുകയാണ്. വലിയ നികുതി വെട്ടിപ്പാണ് ഇതോടെ പുറത്തു വരുന്നത്.

നടന്റെ ആദ്യ ഭാര്യ, അക്രമിക്കപ്പെട്ട നടിയെ സ്വന്തം സഹോദരിയായാണ് കരുതിപ്പോന്നത്. ആ ബന്ധത്തെ ദുരുപയോഗം ചെയ്താണ് സാമ്പത്തിക കുറ്റകൃത്യത്തിന് തന്നെ ഉപയോഗിച്ചതെന്നും നടി വ്യക്തമാക്കുന്നു. രണ്ടാമത്തെ കേസില്‍ നടി മാപ്പു സാക്ഷിയാവുകയാണ്. രക്ഷപ്പെടാനായി ഈ സ്വത്ത് തന്റെയല്ല എന്ന് നടന്‍ വാദിച്ചാല്‍ 22 കോടി രൂപയുടെ സമ്പത്ത് സര്‍ക്കാരിലേയ്ക്ക് വന്നു ചേരും. തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷണം ആരംഭിക്കുന്നതോടെ നടന്റെ സ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. ശേഷമായിരിക്കും വിശദമായ അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ ആരംഭിക്കുക.