എയർ ആംബുലൻസ് സർവീസിന്റെ വിലപിടിപ്പുള്ള ഫ്ലൈറ്റ് ഹെൽമെറ്റ് മോഷണം പോയി. ഏകദേശം 3000 പൗണ്ടോളം വിലയുള്ളതാണ് ഈ ഹെൽമെറ്റ്. പാരാമെഡിക്കൽ സ്റ്റാഫുകൾ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സംഭവം. യോർക്ക്ഷയർ എയർ ആംബുലൻസ് സർവീസിന്റെ ഹെൽമെറ്റാണ് മോഷണം പോയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയിൽ നിന്നും ലഭിച്ച എമർജൻസി ഫോൺ കോളിനോട് പ്രതികരിക്കുമ്പോൾ ആയിരുന്നു സംഭവം.

ഈ ഹെൽമെറ്റ് അത്യാവശ്യ സേവനങ്ങൾക്ക് വളരെ ഫലപ്രദമാണ്. അതിനുള്ളിൽ തന്നെ മൈക്രോഫോൺ ഉള്ളതിനാൽ ആശയവിനിമയം സൗകര്യപ്രദമാണ്. എന്നാൽ പിന്നീട് ഈ ഹെൽമറ്റ് തികച്ചും ഉപയോഗശൂന്യമായ നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള മോഷണം തികച്ചും അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ പ്രതികരിച്ചു.

തങ്ങളുടെ വിലയേറിയ ഫ്ലൈറ്റ് ഹെൽമെറ്റിൽ ഒരെണ്ണം നഷ്ടപ്പെട്ടുവെന്നും, പാരാമെഡിക്കൽ സ്റ്റാഫുകൾ എമർജൻസി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു സംഭവമെന്നും യോർക്ക്ഷൈയർ ആംബുലൻസ് കമ്പനി വക്താവ് അബ്ബയ് ബാർബി അറിയിച്ചു. ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും, ഇത്തരത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് അത്യാവശ്യമായ ഒരു ഉപകരണം എന്തിനാണ് മോഷ്ടിച്ചതെന്ന് അറിയില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

എയർ ആംബുലൻസ് സർവീസിലുള്ള സ്റ്റാഫുകൾ എല്ലാവർക്കും തന്നെ യാത്രയിൽ ആവശ്യമായ ഒന്നാണ് ഈ ഹെൽമെറ്റ്.2700 മുതൽ 3000 പൗണ്ട് വരെ വിലയുള്ളതാണ് ഈ ഹെൽമറ്റുകൾ. ഇതൊരു ചാരിറ്റബിൾ സംഘടനയാ കയാൽ ഇത്രയും വിലയേറിയ വസ്തുക്കൾ വീണ്ടും വാങ്ങിക്കുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം രേഖപ്പെടുത്തി. തങ്ങളെ സഹായിച്ച പോലീസ് അധികൃതർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.