മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

അനല്‍ അരസും രവി വര്‍മ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്‌ളേവര്‍ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷന്‍ രംഗങ്ങളില്‍ കൊറിയോഗ്രാഫേഴ്സിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന ആളല്ല താന്‍.

അവരുടെ ഇന്‍പുട്ട് നമ്മുടേതിനേക്കാള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്സും സംവിധായകരും വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്.

അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍  അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും വ്യക്തമാക്കി.

ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.

എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്.