തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്ജിന് ജാമ്യം. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

തനിക്കെതിരെ ഉണ്ടായത് പിണറായി വിജയന്‍ തീവ്രവാദ മുസ്ലീംങ്ങള്‍ക്ക് നല്‍കിയ റംസാന്‍ സമ്മാനമാണ് എന്ന് ജാമ്യം ലഭിച്ച ശേഷം പി.സി. ജോര്‍ജ്ജി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടതി ഇടപെട്ടത് നീതി പൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എ.യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ട്. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പരിപാടിയിൽ ഒരു കാര്യം മനസിലിരുന്ന ആശയമല്ല പറഞ്ഞത്. യൂസുഫലി വളരെ മാന്യനാണ്. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്ലെറ്റ് തുടങ്ങാൻ നീക്കം നടത്തുന്നതിനെ ഞാൻ എതിർത്തിരുന്നു. അതുപോലെ യൂസുഫലി ഇങ്ങനെ മാൾ തുടങ്ങിയാൽ മനുഷ്യന്മാരെല്ലാം അവിടെ കയറി ചെറുകിട കച്ചവടക്കാരെല്ലാം പട്ടിണിയാകുമെന്ന് പറയാനാണ് ശ്രമിച്ചത്. ഹിന്ദുവും ക്രിസ്ത്യാനിയും എന്നില്ല, എല്ലാവരും അവിടെ പോകും. മുസ്ലിംകളാണ് കൂടുതൽ പോകുന്നത്. യൂസുഫലിക്കെതിരെ പറഞ്ഞത് ഞാൻ പിൻവലിക്കുകയാണ്-പി.സി ജോർജ് വ്യക്തമാക്കി.

പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കസ്റ്റഡിയില്‍ എടുത്ത പി.സി. ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചാണ് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ജാമ്യം ലഭിച്ച ജോര്‍ജ് ഈരാറ്റുപേട്ടയ്ക്ക് മടങ്ങി.

ഏ.ആര്‍ ക്യാമ്പില്‍ ജോര്‍ജുമായെത്തിയ പൊലീസ് വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധവുമായി കരിങ്കൊടിയുമായി എത്തിയ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. വാഹനവ്യൂഹത്തിനുനേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വട്ടപ്പാറയില്‍ ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിരുന്നു.

തലസ്‌ഥാനത്ത്‌ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്‌ഘാടനം ചെയ്‌താണ്‌ പി.സി. ജോര്‍ജ്‌ വിവാദപ്രസംഗം നടത്തിയത്‌. ജനസംഖ്യാ വളര്‍ച്ചയിലെ അസന്തുലിത്വം ഇല്ലാതാക്കാന്‍ ഹൈന്ദവരും ക്രൈസ്‌തവരും കുറഞ്ഞത്‌ നാലു കുട്ടികളെങ്കിലും വേണമെന്നുവയ്‌ക്കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു.