ജോൺ കുറിഞ്ഞിരപ്പള്ളി

എല്ലാ ശനിയാഴ്ചയും സാധാരണ ഞങ്ങൾ കാലത്ത് ഉറങ്ങി എഴുന്നേൽക്കാൻ താമസിക്കും. കൂടുതൽ സമയം കിടന്നുറങ്ങും, അത് ഒരു പതിവ് സംഭവമാണ്. പതിവ് പോലെ ഞങ്ങൾ ഉറക്കത്തിലായിരുന്നു. ഒൻപതുമണി ആയിക്കാണും ഞങ്ങളുടെ വീടിൻ്റെ വാതിലിൽ എന്തോ ശക്തിയായി ഇടിച്ചതുപോലെ ഒരു ശബ്ദം കേട്ടു. എന്തെല്ലാമോ തകർന്നു വീഴുന്നതു പോലെ, ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും കേൾക്കാം.

വീണ്ടും ഒരിക്കൽ കൂടി ആ ശബ്ദം കേട്ടു. ഞങ്ങൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.

“ഭൂമി കുലുങ്ങിയതാ, എല്ലാം തകർന്ന് വീണു. ഇനി നമ്മൾ എവിടെ താമസിക്കും?ഹൗസ് ഓണർക്ക് വലതും പറ്റിയോ എന്ന് നോക്കണം.”ജോർജ് കുട്ടി പറഞ്ഞു.

“ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞതുപോലെയായി.”

“അയ്യോ പാമ്പും കടിച്ചോ? എവിടെ? ആരെ? എന്നിട്ടു പാമ്പെവിടെ?”

കോമഡി കേൾക്കാൻ നിൽക്കാതെ ഞാൻ പോയി വാതിൽ തുറന്നു.

വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് , ചിട്ടി നടത്തുന്ന തോമസ് ചേട്ടനും വേറെ പരിചയമുള്ള അഞ്ചാറുപേരും കൂടി ഒന്നും പറയാതെ എന്നെ തള്ളിമാറ്റി തുറന്ന വാതിലിൻ്റെ ഗ്യാപിലൂടെ അകത്തു കയറി. എല്ലാവരും കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.

“ഇവിടെ നമ്മൾ മലയാളികൾക്ക് ഒരു അസോസിയേഷൻ ഉണ്ട്. പക്ഷെ എന്താ പ്രയോജനം?പ്രസിഡണ്ടും സെക്രട്ടറിയും മറ്റ് അസോസിയേഷനുകൾ നന്നാക്കാൻ നടക്കുകയാണ്. അതെങ്ങനെയാ, വഴിയേ പോയവനൊക്കെ സിനിമ സംവിധായകനും പ്രൊഡ്യൂസറും എല്ലാം ആണ് എന്നാണ് ഭാവം.”ഒരുത്തൻ കിട്ടിയ സമയം പാഴാക്കാതെ പ്രസംഗം ആരംഭിച്ചു. അയാളുടെ ചൊറിയുന്ന പ്രസംഗം കേൾക്കാൻ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.

“നിങ്ങൾ കാര്യം എന്താണ് എന്ന് പറയൂ.”

“നമ്മുടെ തോമസ് ചേട്ടനെ ഇവിടെ ചായക്കട നടത്തുന്ന രാമകൃഷ്ണൻ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു. നമ്മൾക്ക് അതിൽ പ്രതിഷേധിക്കണം. അനുശോചന മീറ്റിംഗ് കൂടണം.”അയാൾ പറഞ്ഞു..

“അനുശോചന മീറ്റിങ്ങോ?അതെന്താ?തോമസ് ചേട്ടൻ ചത്തോ?

“ചത്തില്ല. ഞാൻ ഇവിടെയുണ്ട്. “തോമസ് ചേട്ടൻ വിളിച്ചു പറഞ്ഞു.

“ഇപ്പോൾ എന്താ പ്രശനം?”

തോമസ്സ് ചേട്ടൻറെ കൂടെ വന്നവർ പറഞ്ഞു,”തോമസ്സ് ചേട്ടൻ ഇവിടെ ഒരു ചിട്ടി നടത്തുന്നുണ്ട്. ചിട്ടി പിടിച്ചതിനുശേഷം രാമകൃഷ്‌ണൻ തവണ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കിട്ടാനുള്ള പൈസ പിരിക്കാൻ തോമസ് ചേട്ടൻ രണ്ടുപേരെയും കൂട്ടി രാമകൃഷ്ണന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ പട്ടിയെ അഴിച്ചുവിട്ടു, തോമസ്‌ ചേട്ടനെ കടിപ്പിച്ചു. ഇതിന് പകരം ചോദിക്കണം.”

“കടിപ്പിച്ചില്ല, നക്കിയതേയുള്ളു.”തോമസ് ചേട്ടൻ പറഞ്ഞു

“നക്കിയതേയുള്ളു? അപ്പോൾ കുഴപ്പം ഇല്ല. പട്ടിക്ക് തോമസ് ചേട്ടൻ്റെ സ്വഭാവം മനസിലായി എന്ന് ചുരുക്കം. ജോർജ് കുട്ടി പറഞ്ഞു.”

“എന്ത് സ്വഭാവം?”

“നക്കിയാണ് എന്ന് പട്ടിക്ക് മനസ്സിലായിക്കാണും”. ഞാൻ പറഞ്ഞു.

“ഇതിന് ഞങ്ങൾ എന്ത് ചെയ്യണം?പട്ടി നക്കിയ ഭാഗം സോപ്പും വെള്ളവും ഒഴിച്ച് കഴുകിയാൽ മതി. ഇനി പട്ടി കടിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കണം.”

“അയ്യോ അതൊന്നും വേണ്ട.”തോമസ്സ് ചേട്ടന് കുത്തി വയ്‌പ്പ് എടുക്കുന്നതിന് പേടിയാണ്.

“അത് പറ്റില്ല. പൊക്കിളിനു ചുറ്റും പതിനാലു കുത്തിവയ്പ്പ് വേണം .ഇപ്പോൾ അത് മൂന്നായി ചുരുക്കിയിട്ടുണ്ട്. നമ്മൾക്ക് പുഷ്പ ക്ലിനിക്കിലേക്ക് പോകാം”

“പോകാം.”എല്ലാവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പുഷ്പ ക്ലിനിക്കിൽ പോകാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്.

“ഞാൻ ഇപ്പോൾ വരാം,” എന്ന് പറഞ്ഞിട്ട് ജോർജ് കുട്ടി വീടിനകത്തേയ്ക്കു കയറിപ്പോയി.

സംഭവം അറിഞ്ഞു പിന്നെയും ഏതാനും പേരുകൂടി വന്നു ചേർന്നു. രാമാകൃഷ്ണനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് ചിലർ ചർച്ച ചെയ്യുന്നു. വേറെ ചിലർ തോമസ് ചേട്ടനെ പട്ടികടിച്ച വാർത്തയ്ക്ക് പബ്ലിസിറ്റി കൊടുത്ത് എങ്ങനെ നാറ്റിക്കാൻ കഴിയും എന്നു പ്ലാൻ ചെയ്യുകയാണ് എന്ന് മനസ്സിലായി.

രണ്ടു ഗ്രൂപ്പ് തിരിഞ്ഞു ചർച്ചയിലാണ്. തോമസ് ചേട്ടനോട് ചിട്ടി പിരിവിൽ എതിർപ്പുള്ളവർ അയാളെ നാണം കെടുത്താൻ എന്താണ് മാർഗ്ഗം എന്ന് വിചാരിച്ചുള്ള നാടകം ആണ് ഇത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

ജോർജ് കുട്ടിയെ കാണുന്നില്ല.

ഞാൻ അകത്തെ മുറിയിൽ നോക്കുമ്പോൾ ജോർജ് കുട്ടി കണ്ണാടിയുടെ മുൻപിൽ നിന്നും പ്രസംഗിക്കുകയാണ്.

“നമ്മളുടെ തോമസ് ചേട്ടനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?ഒരാളെ നക്കുന്നത് പട്ടിയാണെങ്കിലും തെറ്റാണ്. ഇത്തരം നക്കിത്തരത്തിന് കൂട്ട് നില്ക്കാൻ നമ്മളുടെ അസോസിയേഷന് കഴിയില്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണ്.”.

“അപ്പോൾ പ്രതിഷേധം കൂടാൻ തീരുമാനിച്ചോ?”

“പിന്നല്ലാതെ? കുറച്ച് നാളായി ഒന്ന് നല്ല രീതിയിൽ പ്രസംഗിച്ചിട്ട്.”

ജോർജ് കുട്ടി പറഞ്ഞു,”പട്ടി കടിച്ചതാണോ നക്കിയതാണോ എന്ന് സശയമുണ്ട്. അതുകൊണ്ട് ഒരു ഡമ്മി പരീക്ഷണം ആവശ്യമാണ്. ഡമ്മിയായി പട്ടിയെ കിട്ടണം. അതല്ലെങ്കിൽ തോമസ് ചേട്ടൻറെ ഒപ്പം വന്ന ആരെങ്കിലും പട്ടി ആയി അഭിനയിച്ചാലും മതി,.ആരാണ് പട്ടി?”

“നമ്മളുടെ കൂടെ പട്ടിയാകാൻ പറ്റിയത് ആരാണ് എന്ന് കണ്ടു പിടിക്കണം. കൂടുതൽ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ഒരാളെ ചൂണ്ടി ഒരുചോദ്യം. തനിക്ക് പട്ടി ആകാമോ?”

“ഞാൻ പട്ടി?”

“അതെ താൻ തന്നെ പട്ടി.”എല്ലാവരും കയ്യടിച്ചു.

“പട്ടിയായി അഭിനയിക്കുന്ന ആൾ നാലുകാലിൽ വന്ന് തോമസ്സ് ചേട്ടനെ എങ്ങനെയാണ് കടിച്ചത് എന്ന് അഭിനയിച്ചുകാണിക്കണം.”

ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു,”തുടങ്ങുന്നതിന് മുൻപ് ഒന്ന് പറയണേ. വീഡിയോ എടുത്ത് ഫേസ് ബുക്കിൽ ഇട്ടാൽ ഇത് വൈറൽ ആകും.”

ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, തോമസ്സ്‌ ചേട്ടൻറെ ഒപ്പം വന്നിരിക്കുന്നവർ തോമസുചേട്ടൻ്റെ ശത്രുക്കൾ ആണ്, അയാളെ എങ്ങനെയെങ്കിലും താഴ്ത്തികെട്ടണം, ഇതാണ് അവരുടെ മനസ്സിലിരിപ്പ്..പലരും ചിട്ടി പിടിച്ചിട്ടു പൈസകൊടുക്കാതെ സൂത്രത്തിൽ മാറി നടക്കുന്നവർ ആണ്. എന്നാൽ തോമസ്‌ ചേട്ടന് അത് മനസ്സിലാകുന്നുമില്ല.

“ശരി , തോമസുചേട്ടൻ പുറത്തുപോയിട്ട് , ഇങ്ങോട്ടു തിരിച്ച് നടന്നു വരണം. അപ്പോൾ പട്ടി ആയി അഭിനയിക്കുന്ന ആൾ രാമകൃഷൻറെ പട്ടി ചെയ്തത് എന്താണോ അതുപോലെ ചെയ്യണം.”

പട്ടി ആയിട്ടു അഭിനയിക്കുന്ന ആൾ ചമ്മി. എങ്കിലും അയാൾ അതിനു തയാറായി. അപ്പോൾ ജോർജ് കുട്ടി തൻ്റെ പ്രിയപ്പെട്ട ഗിത്താർ എടുത്തുകൊണ്ടു വന്ന് ഒരു കസേരയിൽ ചാരിവച്ചു. എന്നിട്ട് പറഞ്ഞു, ഇത് മൈൽ കുറ്റിയാണ്.”

മൈൽ കുറ്റിയോ? അതെന്തിനാണ്?”

“അത് തനിക്ക് അറിയില്ലേ? മൈൽ കുറ്റി കണ്ടാൽ ഏതു പട്ടിയും അതിനുമുകളിൽ മൂത്രം ഒഴിക്കും. നമ്മളുടെ ഡമ്മി പരീക്ഷണത്തിന് ഒറിജിനാലിറ്റി വേണ്ടേ? പട്ടിയായി അഭിനയിക്കുന്ന ആൾക്ക് താനൊരു പട്ടിയാണന്നു തോന്നലുണ്ടാക്കാൻ ആണ്.”

ഇപ്പോൾ ഒരു മൊട്ടുസൂചി താഴെ വീണാൽ കേൾക്കാം.

“എവിടെ പട്ടി?”

“ഇതാ പട്ടി നിൽക്കുന്നു”. ഒരാൾ വിളിച്ചുപറഞ്ഞു.

“ഞാനല്ല പട്ടി,താനാണ് പട്ടി”

“ഒരുകാര്യം ചെയ്യൂ,നിങ്ങളിൽ ആരാണ് പാട്ടി എന്ന് തീരുമാനിച്ചിട്ട് ഉച്ചകഴിഞ്ഞു വാ,നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം.”

തോമസ്‌ ചേട്ടനൊഴിച്ച് എല്ലാവരും സ്ഥലം വിട്ടു. “അപ്പോൾ ഉച്ചകഴിഞ്ഞു വീണ്ടും വരണോ?”

“എൻ്റെ തോമസുചേട്ടാ, അവർ നിങ്ങളെ മണ്ടൻ കളിപ്പിക്കുന്നത് ആണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ. പിന്നെ നിങ്ങളുടെ ചിട്ടി എങ്ങനെ ശരിക്കു നടന്നുപോകും?.”

“അപ്പോൾ എന്നെ പട്ടി കടിച്ചു എന്നുപറയുന്നതിൽ വാസ്തവം ഇല്ല എന്ന് നിങ്ങൾക്ക് മനസിലായി. അത് മതി.”

“പാവം തോമസുചേട്ടൻ”,ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പറഞ്ഞുപോയി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി