ബി.ജെ.പി സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള. കുമ്മനം രാജേശഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വത്തിനായി തര്‍ക്കമില്ല, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിൽ അഭിപ്രായ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു.
ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ കൂടി തിരികെയെത്തിയ സാഹചര്യത്തിലാണ് ബിജെപി പട്ടിക ഒരുങ്ങുന്നത്.

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് വന്‍വരവേല്‍പ് നല്‍കി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അതിനെ എതിര്‍ത്ത സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

രാഷ്ട്രീയത്തിലേക്കുള്ള പുനപ്രവേശവും തിരവനന്തപുരത്തെ വിജയവും ലക്ഷ്യമിട്ടെത്തിയ കുമ്മനം രാജശേഖരന് ആദ്യ സ്വീകരണം വിമാനത്താവളത്തില്‍. നേതാക്കളെ സാക്ഷിയാക്കി പ്രചാരണ വിഷയത്തിലെ നിലപാട് വ്യക്തമാക്കി.
കലാശക്കൊട്ടിന് സമാനമായ റോഡ് ഷോയായിരുന്നു അടുത്ത ഘട്ടം. ബൈക്ക് റാലിയും മേളവും അകമ്പടിയാക്കി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക്.

മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തിയപ്പോള്‍ നേതാക്കളുടെ വക പ്രത്യേക സ്വീകരണം. പ്രഖ്യാപനമായില്ലങ്കിലും സ്വീകരണങ്ങളോടെ പ്രചാരണത്തിന് തുടക്കമായി. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ചയോടെയുണ്ടാവും. കുമ്മനം അടക്കമുള്ള പ്രധാനനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.