ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് സമരങ്ങളുടെ പെരുമഴയാണ്. ബോർഡർ ഫോഴ്സ് ജീവനക്കാർ പുതുവത്സരരാവ് ആരംഭിക്കുന്നത് വരെയുള്ള സമരം തുടങ്ങിക്കഴിഞ്ഞു . ഇത് അവരുടെ രണ്ടാമത്തെ പണിമുടക്കാണ്. കൂടുതൽ യാത്രക്കാർ എത്തുന്ന ക്രിസ്മസ് അവധിക്കാലത്ത് ഇത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതുകൂടാതെയാണ് പിസിഎസ് അംഗങ്ങൾ ഡിസംബർ 28 മുതൽ 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമരം. ഇവരിൽ പലരും പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സമരം പലരുടെയും യാത്രയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ശമ്പള വർദ്ധനവ് സംബന്ധിച്ച് സർക്കാർ ക്രിയാത്മകമായ ചർച്ചകൾ നടത്തിയില്ലെങ്കിൽ സമരങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

ട്രെയിൻ യാത്രക്കാർ നേരിടുന്ന തടസ്സം ഇന്നും നാളെയും തുടരും. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയിലെയും വെസ്റ്റ് മിഡ്ലാൻഡ്സ് ട്രെയിനുകളിലെയും സാങ്കേതിക സുരക്ഷാ വിഭാഗ ജീവനക്കാർ പണിമുടക്കിലായതിനാലാണിത്. ഹീത്രു, ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ, ബര്‍മിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ എന്നീ വിമാനത്താവളങ്ങളിലും ന്യൂഹാവർ തുറമുഖങ്ങളിലെയും ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങളെ നേരിടാൻ സൈനിക ഉദ്യോഗസ്ഥരോടൊപ്പം സിവിൽ സർവൻ്റും അണിചേരുന്നുണ്ട്. അതേസമയം യുകെയിലുടനീളമുള്ള 250 ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിലുകളിലായി ഡ്രൈവിംഗ് എക്‌സാമിനർമാരും റൂറൽ പേയ്‌മെന്റ് ഓഫീസർമാരും നടത്തുന്ന സമരം ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി കാത്തിരിക്കുന്ന അനേകരെ ദുരിതത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.