നിയന്ത്രണം വിട്ട കാർ കിണറിലേയ്ക്ക് പതിച്ച് രണ്ട് മരണം. അച്ഛനും മകനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയും (58) മകൻ ബിൻസും (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

മാർ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

മകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഉച്ചയോടെ മകനും മരണപ്പെടുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരേതരായ ലൂക്കോസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കൾ: ആൻസ്, ലിസ്, ജിസ്.