കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അപ്രതീക്ഷിതമായി ഡോ.ജോ ജോസഫിന്റെ പേര് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനാണ് 43 കാരനായ ജോ ജോസഫ്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

എഴൂത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോ ജോസഫ് പ്രളയ കാലത്ത് നടത്തിയ സേവനത്തിന് അംഗീകാരം ലഭിച്ചയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര വാഴക്കാലയിലാണ് താമസം.

ഈ ഡോക്ടറെ പോലെ മുത്തുപോലെ ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ മറ്റാരേയും പരിഗണിക്കേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പലരുടേയും പേരുകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ഇളഭ്യരായെന്നും ജയരാജന്‍ പരിഹസിച്ചു. നിങ്ങള്‍ തെറ്റു ചെയ്തു. പാപം ചെയ്തവര്‍ തിരുത്തട്ടെ.

തൃക്കാക്കരയില്‍ ഇടതുമുന്നണി അജയ്യരാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബദല്‍ ശക്തിയായി വളര്‍ന്നുവരുന്ന ഇടതുമുന്നണി എന്ന നിലയില്‍ തൃക്കാക്കരയില്‍ തൃക്കാക്കരയില വന്‍ വിജയം നേടും. വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് വോട്ട് എണ്ണുമ്പോള്‍ കാണാം.

യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. കക്ഷികള്‍ അകന്നുപോകുകയാണ്. നിരാശരുടെയും വികസന വിേരാധികളുടെയും ഒരു മുന്നണിയായി യുഡിഎഫ് മാറിയിരിക്കുകയാണ്.

തൃക്കാക്കരയിലെ ജനങ്ങളൂടെ വികസന പദ്ധതിയുമായി ജനങ്ങളെ സമീപിക്കുകയാണ്. കൊച്ചിയുടെ വികസന പദ്ധതിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി ഇടതുമുന്നണിക്കില്ല. മണ്ഡലത്തിലെ എല്ലാ കക്ഷികളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പൊതു അംഗീകാരം ലഭ്യമായി ക്കഴിഞ്ഞാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണി സ്ഥനാര്‍ത്ഥിയായി അംഗീകരിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രൂപീകരണം 12ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥിയെ ചാടിപ്രഖ്യാപിച്ച യുഡിഎഫ് ഇപ്പോള്‍ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്. ഇന്നു മാത്രമാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു