ഞായറാഴ്ച സങ്കീര്‍ത്തനം

ഫാ. ഹാപ്പി ജേക്കബ്

പ്രത്യാശയുടേയും സ്നേഹത്തിൻറെയും പുതുജീവൻറെയും ദിനമായ ഉയർപ്പു പെരുന്നാളിലേയ്ക്ക് നാം എത്തിയിരിക്കുകയാണ്. ചിലപ്പോൾ നാം ചിന്തിച്ചേക്കാം ഈ കാലത്തിലും കാലഘട്ടത്തിൽ മേൽപ്പറഞ്ഞ വാക്കുകൾക്ക് അർത്ഥം നിലനിൽക്കുന്നുണ്ടോ എന്ന്. സാധാരണ ഈ ദിനത്തിൽ നമ്മൾ കേൾക്കുന്ന രണ്ട് പദങ്ങളാണ് പുനരുദ്ധാനവും പ്രത്യാശയും. ഒരു നിമിഷം ചിന്തിക്കുക ഈ ദിനം പുനരുദ്ധാനത്തിൻറെ പ്രത്യാശയാണോ ആണോ അതോ പ്രത്യാശയുടെ പുനരുദ്ധാനം ആണോ. രണ്ടു തരത്തിലും പൂർണമായി ഉൾക്കൊള്ളുവാൻ ഈ ദിനങ്ങൾ നമുക്ക് കഴിയട്ടെ. ഒരു മനുഷ്യൻറെ മരണത്തോടുകൂടി ജീവിതം അവസാനിക്കും എന്ന് കരുതിയ ചിന്താധാരകളെ മാറ്റി മറിക്കുന്നതായിരുന്നു കർത്താവിൻറെ പുനരുദ്ധാനം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ ദിവസം തരുന്ന സന്ദേശം കഷ്ടതകൾക്ക് നടുവിലും നിലനിൽപ്പും ശാശ്വതമായ ജീവിതവും ഉണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ആകുലതയും ദുഃഖങ്ങൾക്കും കണ്ണുനീരിനും മരണത്തിന് വേദനകൾക്കും നമ്മെ തോൽപ്പിക്കുവാൻ കഴിയുകയില്ല എന്ന വലിയ പ്രത്യാശ ഈ ദിവസം നമുക്ക് തരുന്നു. ആയതിനാൽ ഈ ദിവസം നമുക്ക് പുതുജീവൻറെയും ധൈര്യത്തിൻെറയും അതിജീവനത്തിൻെറയും ദിവസമായി കാണാം.

വിശുദ്ധ മത്തായിയുടെ സുവിശേഷം 28ആം അധ്യായം ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളിൽ ഈ ഉയർപ്പു പെരുന്നാളിന്ൻറെ പൂർണത നമുക്ക് കാണുവാനും വായിക്കുവാനും കഴിയും . ആഴ്ചവട്ടത്തിൻറെ ഒന്നാം നാളിൽ കർത്താവിൻറെ ശരീരത്തിൽ സുഗന്ധതൈലം പൂശുവാനായി സ്ത്രീകൾ കടന്നുവന്നു. എന്നാൽ അവിടേക്ക് കടക്കാതിരിക്കാൻ കഴിയാതെ അവർ നിൽക്കുമ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടാവുകയും കല്ലറ തുറക്കുകയും ചെയ്തു. അസാധ്യം എന്നും അപ്രാപ്യം എന്നും നാം കരുതുന്ന പല ഇടങ്ങളിലും ദൈവം പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ഭയവും ആശങ്കയും പിന്തിരിയുവാൻ അവരെ പ്രേരിപ്പിച്ചു എങ്കിലും പ്രത്യാശ ഭരിച്ചിരുന്നതുകൊണ്ട് അവർക്ക് ഉദ്ധാനം ദർശിക്കുവാൻ സാധ്യമായി. ആനുകാലിക സംഭവങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കഠിനമായ പ്രതിബന്ധങ്ങളുടെ രോഗങ്ങളുടെയും നടുവിലാണ് നമ്മൾ കഴിയുന്നത്. ആര് ആരെ ആശ്വസിപ്പിക്കും ആര് ആർക്ക് പ്രത്യാശ നൽകും അതിനുമപ്പുറം പ്രത്യാശ നൽകുന്ന വാക്കുകൾക്ക് അർത്ഥം പോലും ഇല്ലാതെയായി അന്ധത പൂണ്ട് കഴിയുകയാണ് ആണ്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ഉയിർപ്പ് സന്ദേശം നമുക്ക് സഹായകമാകട്ടെ.

രണ്ടാമതായി നാം ചിന്തിക്കേണ്ടത്. അമ്പരപ്പോടെ നിന്ന് സ്ത്രീകളോട് ദൂതൻ ചൊല്ലുന്നു നിങ്ങൾ ജീവൻ ഉള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്. അവൻ പറഞ്ഞതുപോലെ നിങ്ങൾക്ക് മുമ്പേഗലീലയിലേക്ക് അവൻ പോയിരിക്കുന്നു. ഈ കാലങ്ങളിൽ ഇതിൽ നാം ഒക്കെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭവനങ്ങളിൽ ആയി കഴിയുകയാണ്. പലർക്കും ഇത് വഹിക്കുന്നതിൽ അപ്പുറം ആയ പ്രയാസങ്ങളാണ് നൽകുന്നത്. രോഗം ബാധിച്ചവർ ഉണ്ട് വിയോഗത്തിൽ കഴിയുന്നവർ ഉണ്ട് ജോലി നഷ്ടപ്പെട്ടവർ ഉണ്ട്. സഹിക്കാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചേ മതിയാവുക യുള്ളൂ കാരണം വലിയ ഒരു പ്രത്യാശ നമ്മുടെ മുമ്പാകെ തരുവാൻ തക്കവണ്ണം ഇത് അനിവാര്യമാണ്. ഇതിലൂടെയുള്ള കുറവുകളും പരാതികളും പരിഭവങ്ങളും എല്ലാം മാറ്റിവച്ച് പ്രത്യാശയുടെ നല്ല ദിനങ്ങൾ നാം വീണ്ടെടുക്കണം എന്ന് ഓർമിപ്പിക്കുന്നു. നെഗറ്റീവ് ചിന്തകൾ നമ്മെ ഭരിക്കുന്ന സമയം കൂടിയാണ്. ജീവനുള്ളവനായി നമ്മുടെ മധ്യേ ഉയർത്തപ്പെട്ടവൻ അവൻ നമുക്ക് വേണ്ടി മുൻപേ സഞ്ചരിക്കുകയാണെങ്കിൽ നാമെന്തിന് ആകുലപ്പെടണം.

മൂന്നാമതായി ഈ ആകുലതകളുമായി കല്ലറയിൽ നിന്ന് സന്തോഷവർത്തമാനം ,സുവിശേഷം അറിയിക്കുവാൻ തക്കവണ്ണം ഓടിയ സ്ത്രീകളെ എതിരേറ്റത് ഉയർത്തപ്പെട്ടവനായ ക്രിസ്തുവായിരുന്നു. നിങ്ങൾക്ക് സമാധാനം അതായിരുന്നു അവൻറെ ആശംസ. ഇന്ന് ഏറ്റവും അധികം വിലയുള്ള ഒരു വാക്കാണ് സമാധാനം. എവിടെ കിട്ടും ആര് നൽകും ഇതാണ് ഇന്ന് അന്വേഷിക്കുന്നത്. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. യോഹന്നാൻ 14:27. മറ്റെങ്ങും നാം ഓടി നടക്കേണ്ടതില്ല, ഉയർപ്പ് പെരുന്നാളിലൂടെ അത് നമുക്ക് സാധ്യമാക്കി തന്നു. ലോകത്തിൻറെ സമാധാനത്തിന് പരിമിതികൾ ഉണ്ട്. എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ശാശ്വതമായ സമാധാനം ആണ് ഉയർപ്പ് നമുക്ക് നൽകുന്നത്.

ഇത് പുതുജീവൻറെ അടയാളമാണ്. മരിച്ചിടത്തുനിന്ന് എന്ന് ജീവൻ ആവിർഭവിക്കുന്നു. പ്രതീകമായി ആയി മുട്ട കൈമാറുക പതിവുണ്ടല്ലോ. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സമാധാനം ആശംസിക്കാനും സ്നേഹം പകരുവാനും ഈ ദിനത്തിൽ നമുക്ക് സാധ്യമാകണം. പുതുജീവൻെറയും പ്രത്യാശയുടെയും വാക്കുകളും ചിന്തകളും ആയിരിക്കണം നമ്മെ ഭരിക്കേണ്ടത് നാം പകരേണ്ടത്. ഈ നാളുകളിൽ മരണപ്പെട്ട ധാരാളം ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്. കുടുംബത്തിലെ അംഗങ്ങൾ മുഴുവനും രോഗം ബാധിച്ചവരും നമ്മുടെ ഇടയിൽ ഉണ്ട്. നാളെ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് . അവർക്കും വേണം ഒരു ഉയർപ്പു പെരുന്നാൾ. അവർക്കും ലഭിക്കണം പ്രത്യാശയുടെ പൊൻ കിരണങ്ങൾ. അവർക്കും ലഭിക്കണം അതിജീവനത്തിൻെറ നാൾവഴികൾ. അതിനുവേണ്ടിയാണ് ദൈവം നമ്മെ ഓരോരുത്തരെയും ഈ പ്രഭാതത്തിൽ കാത്തു പരിപാലിക്കുന്നത്. ഉണർന്ന് പ്രവർത്തിക്കുവാനും ,പ്രത്യാശയുടെ നാമ്പുകൾ കൈമാറുവാനും , പുതുജീവൻെറ വഴികൾ കാട്ടി കൊടുക്കുവാനും ഈ ദിവസത്തിൽ നമുക്ക് സാധ്യമാകണം .

മരിക്കപെട്ടവരുടെ ക്രിസ്തുവല്ല നല്ല ജീവൻ നൽകുന്ന ,ജീവിക്കുന്ന ക്രിസ്തുവത്രേ നമ്മുടെ മുൻപാകെ ഉള്ളത്. അതായിരിക്കട്ടെ നമ്മുടെ പ്രത്യാശ. ആ പ്രത്യാശ ആകട്ടെ നമ്മുടെ സന്ദേശവും ജീവിതവും.

ഉയർത്തപ്പെട്ടവനായ ക്രിസ്തുവിൻറെ ജീവിക്കുന്ന സന്ദേശവും സ്നേഹവുമായി തീരുവാൻ ഏവരെയും ഉയർപ്പ് തിരുനാൾ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സ്നേഹത്തിലും പ്രാർത്ഥനയിലും പ്രത്യാശയും

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

  

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഫാ. ഹാപ്പി ജേക്കബ്

ഉണ്ണികൾ ആർത്തു നാഥൻ ശുദ്ധൻ

ഗർധഭമെരീറ്റു യെരുസലെമർന്നൊൻ പരിശുദ്ധൻ

മഹത്വത്തിൻറെ എഴുന്നുള്ളത്ത് കാട്ടിത്തന്ന മറ്റൊരു ഓശാന പെരുന്നാൾ കൂടി ഇന്ന് ആചരിക്കുകയാണ്. ആരാധനയിൽ സർവ്വ പ്രപഞ്ചത്തെയും ശുദ്ധീകരിപ്പാൻ തക്കവണ്ണം ദൈവത്തോട് അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസരമാണ് ഓശാന പെരുന്നാൾ. കർത്താവ് യെറുശലേം ദേവാലയത്തിലേയ്ക്ക് കടന്നുവരുമ്പോൾ ജനസമൂഹം അവനെ സ്വീകരിക്കുന്ന ഒരു ഭാഗം ഈ പെരുന്നാൾ വായനയിൽ നാം കാണുന്നുണ്ട്. അവനെ പിന്തുടർന്ന പുരുഷാരത്തെ ചിലർ അവനോട് പറയുകയാണ് ഗുരു ഇവരോട് മിണ്ടാതിരിക്കാൻ കൽപ്പിക്ക. കർത്താവ് പറയുകയാണ് ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും. വിശുദ്ധ ലൂക്കോസ് പത്തൊമ്പതാം അധ്യായം നാല്പതാം വാക്യം. ഇന്നത്തെ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ട അല്ലെങ്കിൽ അർത്ഥം മനസ്സിലായ ഒരു വേദഭാഗം ആണിത്. ആർത്തു പാടേണ്ട ജനം ഇന്ന് ദേവാലയത്തിൽ ഇല്ല. ഒട്ടു മിക്ക ദേശങ്ങളിലും ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്നു. ദൈവത്തെ സ്തുതിക്കുവാനും വാഴ്ത്തുവാനും നമുക്ക് ലഭിച്ചിരുന്ന അവസരങ്ങളിൽ നാം മിണ്ടാതെ ഇരുന്നപ്പോൾ പ്രകൃതി തന്നെ ദൈവപുത്രനെ സ്തുതിക്കുകയാണോ എന്ന് ചിന്തിച്ചു പോവുകയാണ്.

വലിയ ആഘോഷത്തോടെ കൂടി ദേവാലയത്തിലേക്ക് നമ്മുടെ കർത്താവ് കടന്നുവന്ന വലിയ ദിവസത്തെ നമുക്ക് പ്രാർത്ഥനാപൂർവ്വം ആചരിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്ന അർത്ഥമുള്ള ഓശാന ഇന്ന് നമുക്ക് ആർത്തു വിളിക്കാം. ഇന്നത്തെ ചിന്തക്കായി തെരഞ്ഞെടുത്തിരിക്കുന്നത് വിശുദ്ധ മർക്കോസ് സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നു മുതൽ 11 വരെയുള്ള വാക്യങ്ങൾ ആണ് . ആരാലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ അഴിച്ച് കൊണ്ടുവരുവാൻ അവൻ ആവശ്യപ്പെടുകയാണ്. അവിടെ തുടങ്ങണം ഇന്നത്തെ ചിന്തയുടെ ആദ്യഭാഗം. കർത്താവിന് എഴുന്നള്ളമെങ്കിൽ ആരും കയറിയിട്ടില്ലാത്ത  കഴുതക്കുട്ടിയെ ആണ് ആവശ്യമായി ചോദിക്കുന്നത്. ഇന്ന് ഈ ചോദ്യം സ്വീകരിക്കുവാൻ നമുക്ക് കഴിയുമോ. അതിൻറെ അർത്ഥം ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ആളുകൾ ഉണ്ടോ ഇന്ന് കർത്താവിന് എഴുന്നെള്ളുവാൻ. എന്തെല്ലാം കാര്യങ്ങളാണ് നമ്മളെ ഭരിക്കുന്നത്. എന്തെല്ലാം ചിന്തകളാണ് നമ്മെ മൂടി ഇരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെ കർത്താവിനെ വഹിക്കുവാൻ നമുക്ക് കഴിയും. വേദനയുടെ ഈ നാളുകളിൽ കർത്താവിനെ വഹിക്കുന്ന നല്ല വാഹകരായി നമുക്ക് മാറണ്ടേ. നമ്മെ ബാധിച്ചിരിക്കുന്ന, ഇന്ന് ബന്ധിച്ചിരിക്കുന്ന എല്ലാം വിട്ടകന്ന് പരിശുദ്ധമായ അവസ്ഥയിൽ നമ്മെ സമർപ്പിക്കുമ്പോഴാണ് കർത്താവ് നമ്മളിലേക്ക് കടന്നു വരുന്നത്. അങ്ങനെ ഉള്ള ജനം ഇല്ലെങ്കിൽ എങ്കിൽ കർത്താവ് പറഞ്ഞപോലെ പോലെ ഈ കല്ലുകൾ ആർത്തുവിളിക്കും. ബലഹീനരായ നമ്മെ ആണ് കർത്താവ് യാത്രചെയ്യുവാൻ തക്കവണ്ണം തെരഞ്ഞെടുക്കുന്നത് എന്ന് നാം മനസ്സിലാക്കുക. നമ്മളിൽ വേണ്ടത് അത് ഒരു കാര്യം മാത്രം പരിശുദ്ധത.

രണ്ടാമത്തെ ചിന്ത അത് ഇപ്രകാരമാണ്. അവൻ യെരൂശലേമിലേക്കു വന്നപ്പോൾ ജനം അവരുടെ വസ്ത്രങ്ങൾ വഴിയിൽ വിതറി ഒലിവിൻ കൊമ്പുകൾ അവർ പിടിച്ചു കൊണ്ട് കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തുവിളിച്ചു. കുരുത്തോല വാഴ്വ് നമ്മുടെ ആരാധനയിലെ പ്രധാന ഭാഗമാണ്. ആ സമയത്ത് ചൊല്ലുന്ന പ്രാർത്ഥന ഇവ വെട്ടപ്പെട്ട വൃക്ഷങ്ങളും ഇവ കൊണ്ടുവന്ന ആളുകളും ഇതുമൂലം അനുഗ്രഹിക്കപ്പെടട്ടെ. സർവ്വ ചരാചരങ്ങളെയും
പ്രത്യേകാൽ നാം അധിവസിക്കുന്ന പ്രകൃതിയെയും സസ്യങ്ങളെയും ദൈവമുമ്പാകെ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് ഇത്. ഒരർത്ഥത്തിൽ ഈ മഹാ വ്യാധിയിൽ നിന്ന് ഈ പ്രപഞ്ചം ശുദ്ധീകരിക്കപ്പെടുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കേണ്ടത് ദിവസമാണെന്ന്. മനുഷ്യൻ തനിക്കുവേണ്ടി സ്വാർത്ഥ മനസ്സോടെ ഈ പ്രപഞ്ചത്തെ ചൂഷണം ചെയ്യുകയും മഹാ വ്യാധികൾ ഒന്നിനുപുറകെ ഒന്നായി കടന്നുവന്ന് നമ്മെ നശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയോടെ നാം മനസ്സിലാക്കണം. നമുക്ക് വേണ്ടി നമ്മുടെ ഉപയോഗത്തിന് വേണ്ടി ദൈവം തന്നതാണ് ഈ പ്രപഞ്ചം. അതിനെ പരിപാലിക്കുവാൻ ആണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. ഈ കർത്തവ്യത്തിൽ നിന്ന് നാം ഓടിയകന്ന് നമ്മുടേതായ രീതിയിൽ നാം ചിന്തിക്കുകയും ,പ്രവർത്തിക്കുകയും, ഉപയോഗിക്കുകയും, സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാധികളും രോഗങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നത്. ഈ പ്രാർത്ഥന ശകലത്തിൻറെ അവസാന ഇടങ്ങളിൽ ശ്രദ്ധിച്ചാൽ ഇപ്രകാരം മനസ്സിലാകും. വാഴ്ത്തപ്പെട്ട ഈ കൊമ്പുകൾ കൊണ്ടുപോകുന്ന വ്യക്തികൾ അനുഗ്രഹിക്കപ്പെടും, ഭവനങ്ങളിൽ സമാധാനമുണ്ടാകും , രോഗങ്ങൾ നീങ്ങിപ്പോകും ,യുദ്ധങ്ങൾ മാറിപ്പോകും . ആയതിനാൽ ദൈവ സൃഷ്ടിയോടുള്ള പ്രതിബദ്ധത മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിതങ്ങളെ മാറ്റുവാനും ഈ ഓശാന പെരുന്നാൾ ഇടയാകട്ടെ. കയ്യിൽ കുരുത്തോലയും ആയി ദേവാലയത്തിൽ നിന്ന് ഭവനങ്ങളിലേക്ക് മടങ്ങുന്ന അവസരം നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. കഴിഞ്ഞ ഓശാന പെരുനാളിൽ എവിടെ ആയിരുന്നു നാം ഒക്കെ നിന്നിരുന്നത്. മേൽപ്പറഞ്ഞ അർത്ഥങ്ങൾ മനസ്സിലാക്കി ആരാധനയിൽ നാം പങ്കെടുത്തിരുന്നു അതോ ഒരു കാഴ്ചക്കാരനായി വശങ്ങളിൽ മാറി നിന്നോ. ഇന്ന് നാം ആഗ്രഹിക്കുകയാണ് ദേവാലയത്തിൽ വന്നു ആ പെരുന്നാളിൽ കുരുത്തോലയും ആയി നിൽക്കണമെന്ന് . സാധ്യമാകുന്നില്ല അല്ലേ. നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും എന്ന് കർത്താവ് പറഞ്ഞത് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

അവസാനമായി നിങ്ങളോട് ഒരു അഭ്യർത്ഥന. കുരുത്തോല കയ്യിൽ പിടിച്ചില്ലെങ്കിലും ഒരു ചില്ലി കമ്പ് എങ്കിലും നിങ്ങളുടെ മുൻവാതിൽ തൂക്കി ഈ ഓശാന പെരുന്നാളിന് നമുക്ക് വരവേൽക്കാം. ഇത് നമ്മുടെ മനസ്സിൻറെ തൃപ്തിക്കുവേണ്ടിയും ലോകം മുഴുവനും കണ്ണുനീരോടെ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയും ഉള്ള നമ്മുടെ സമർപ്പണമായി നമുക്ക് ഇതിനെ കാണാം.

മഹത്തരമായ എഴുന്നുള്ളത്ത് ആണല്ലോ ഓശാന. കർത്താവ് നമ്മളിലേക്ക് കടന്നു വന്നു .നമ്മുടെ സമൂഹങ്ങളിലേക്ക് ഇറങ്ങിവന്നു ലോകം പകച്ചുനിൽക്കുന്ന ഈ കാലയളവിൽ ആശ്വാസമായി സൗഖ്യമായി ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. വേണ്ടത് ഒന്നു മാത്രം നമ്മുടെ വിശുദ്ധത. ഈ രോഗം മൂലം കഷ്ടപ്പെടുന്നവരെയും ,അവരുടെ കുടുംബങ്ങളെയും , അവരെ ശുശ്രൂഷിക്കുന്നവരെയും ,അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്ന ഏവരെയും നമുക്ക് ദൈവം മുമ്പാകെ സമർപ്പിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്നർത്ഥത്തിൽ ഓശാന എന്ന് നമുക്ക് പാടാം.

ഒലിവീന്തൽ തലകൾ എടുത്തു ഉശാന
ശിശു ബാലൻമാർ പാടി കീർത്തി ചോൻ
ദേവാ ദയ ചെയ്തിടേണമേ
സ്നേഹത്തോടെ പ്രാർത്ഥനയോടെ

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

   

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധമായ വലിയ നോമ്പിൻറെ അവസാന ആഴ്ചയിലേക്ക് നാം എത്തി ചേർന്നിരിക്കുകയാണ്. ലോകരാജ്യങ്ങൾ മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലയളവിൽ നമ്മുടെ പ്രാർത്ഥനയും നമ്മുടെ ഉപവാസവും നോമ്പും അനുഗ്രഹമായി തീരുവാൻ നാം ശ്രമിക്കണം. കാരണം മറ്റൊന്നുമല്ല പ്രകൃതി നിയമങ്ങളെയും ദൈവീക കല്പനകളെയും അവഗണിക്കുകയും മാനുഷിക നിയമങ്ങളും കൽപ്പനകൾ നിലനിർത്തുകയും ചെയ്യുന്ന നമ്മുടെ ഈ ജീവിതയാത്രയിൽ അടഞ്ഞുപോയ പോയ ദിവസങ്ങൾ ആണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മരണം എത്രയെന്നോ രോഗികൾ ആരെന്നോ തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യം. ഈ സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത ജനസമൂഹവും ഭരണസംവിധാനവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലും ആരോഗ്യപ്രവർത്തകരും ഗവൺമെൻറ് ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കാറ്റിൽപറത്തി സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആളുകളെ നാം കാണുന്നില്ലയോ. സമൂഹ നന്മയ്ക്ക് വേണ്ടി ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ലഭിച്ചിരിക്കുന്ന സമയത്ത് ഭവന അംഗങ്ങളോടൊപ്പം ഈ അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രാർത്ഥനയോടെ ഇരിപ്പാൻ ശ്രദ്ധിക്കണം എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.

പിറവിയിലേ കുരുടനായ ഒരു മനുഷ്യനെ കർത്താവ് സൗഖ്യമാക്കുന്ന ഒരു ചിന്തയാണ് ഈ ആഴ്ചയിൽ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. ഒരു അർത്ഥത്തിൽ അവൻറെ ജീവിതം മുഴുവൻ അന്ധകാരത്തിൽ ആയിരിന്നു .അതിനെയാണ് കർത്താവ് സൗഖ്യമാക്കി താൻതന്നെ പ്രകാശം എന്ന് വെളിപ്പെടുത്തി കൊടുക്കുന്നത്. വിശുദ്ധ യോഹന്നാൻറെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ 41 വരെയുള്ള ഭാഗങ്ങളിലാണ് നാം ഇത് വായിക്കുന്നത്. കർത്താവ് കടന്നുപോകുമ്പോൾ ഈ കുരുടനെ കണ്ടിട്ട് അവൻറെ കൂടെ ഉണ്ടായിരുന്നവർ ചോദിക്കുകയാണ് ഇവൻ ഈ അവസ്ഥയിൽ ആയിത്തീരുവാൻ ഇവനാണോ ഇവൻറെ മാതാപിതാക്കളാണോ ആരാണ് പാപം ചെയ്തത്. കർത്താവ് മറുപടിയായി പറയുന്നത് ഇവനും അല്ല ഇവൻറെ അമ്മയും അപ്പനും അല്ല പാപം ചെയ്ത് പകരം ദൈവ കൃപ ഇവനിൽ വെളിപ്പെടുവാൻ തക്കവണ്ണം ആണ് അവൻ ഈ അവസ്ഥയിൽ
ആയിരിക്കുന്നത്.

ഈ ഭാഗം ചിന്തിച്ചപ്പോൾ ഈ കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ മനസ്സിലേക്ക് കടന്നു വന്നു. വാർത്തകളിൽ മനസ്സിന് തൃപ്തി വരുന്ന യാതൊന്നും കണ്ടില്ല. എവിടെയും രോഗവും വ്യാപനവും മരണവും ആണ് ചിന്തയിലും ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത്. രോഗികളെ കിടത്തുവാനോ പരിചരിക്കുവാനോ ഇടമില്ലാതെ നട്ടംതിരിയുകയാണ് രാജ്യങ്ങൾ. മരിച്ചവരെ ഒരു നോക്ക് കാണുവാൻ അടക്കം ചെയ്യുവാനോ പോലും കഴിയാത്ത സാഹചര്യം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ ചോദിച്ചു പോകാറുണ്ട് എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും ദൈവകൃപ വെളിപ്പെടുവാനും ജനം ദൈവത്തെ അറിയുവാനും ഉള്ള ഒരു അവസരമായി ഇതിനെ കാണണം എന്നാണ്. മനുഷ്യൻ തോറ്റു കൊടുത്തത് ദൈവ പ്രവർത്തനം നമ്മളിൽ നിറവേറ്റുവാൻ തക്കവണ്ണം ഒരുക്കുന്ന സമയമായി ഇതിനെ മാറ്റുക. യാക്കോബ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു പരീക്ഷണം സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത ജീവകിരീടം പ്രാപിക്കും 1:12. അതേസമയംതന്നെ യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. 5:13-15. ശാസ്ത്രം തോറ്റെടുത്ത ഇടത്ത് ദൈവം പ്രവർത്തിക്കുന്ന ഒരു അത്ഭുതം നാം കാണേണ്ടിയിരിക്കുന്നു. നിരാശപ്പെടുവാനും ഞാനും തളർന്നു പോകുവാനും ഇടയാകരുത്. ഈപരീക്ഷണ ഘട്ടത്തിൽ തളർന്നു പോയാൽ നിരാശ നമ്മളെ ഗ്രഹിച്ചാൽ പിന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ല. നമ്മുടെ പ്രാർത്ഥനകളിൽ ലോകം മുഴുവനും സൗഖ്യം പ്രാപിക്കുവാനും അവരെ ശുശ്രൂഷിക്കുന്ന അവർക്ക് കാവലായി ദൈവം പ്രവർത്തിക്കുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കലേക്ക് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തവൻെറ അടുത്തേക്കാണ് നാം കടന്നു വരേണ്ടത്. യഹോവ എൻറെ ഇടയനാകുന്നു എന്നും എനിക്ക് ഒന്നിനും മുട്ടുണ്ടുണ്ടാവുകയില്ല എന്നും ചെറുപ്പം മുതൽ നാം ചൊല്ലിയിട്ടുള്ള സങ്കീർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഒരു അനർത്ഥവും സംഭവിക്കുകയില്ല എന്നുള്ള വലിയ പ്രത്യാശയാണ് ആണ് .

അജ്ഞാനത്തിൻെറയും അവിവേകത്തിൻെറയും അന്ധകാരത്തിൽ കഴിയുന്ന നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഈ നോമ്പ് സഹായിക്കട്ടെ. ഈ വേദഭാഗം അതിൻറെ അവസാന ഭാഗം വളരെ ശ്രദ്ധേയമാണ്. കാഴ്ച ലഭിച്ചവൻ അവൻ ഉടനെ സാക്ഷ്യപ്പെടുത്തുന്നു അത് കണ്ടു നിൽക്കുന്നവർക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വന്നപ്പോൾ കർത്താവ് പറയുകയാണ്. നിങ്ങൾക്ക് കണ്ണു ഉണ്ടായിട്ട് കാര്യമില്ല കാഴ്ചയാണ് പ്രധാനം അത് നിങ്ങൾക്കില്ല. ഇതുതന്നെയല്ലേ ഇന്ന് ലോകത്തിൻറെ അവസ്ഥയും. എല്ലാം ഉണ്ടെന്ന് നമുക്കറിയാം പക്ഷേ അതൊന്നും വേണ്ടുംവണ്ണം വിനിയോഗിക്കുവാൻ നമ്മുക്ക് കഴിയാതെ പോകുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ല നല്ല ആരോഗ്യം ഉണ്ടെങ്കിലും സൗഖ്യം ഇല്ല സമ്പത്ത് ഉണ്ടെങ്കിലും സമാധാനമില്ല. തൻറെ അടുത്തേക്ക് വന്ന അവനോട് കർത്താവ് പറയുന്നു ഒരു കുറവ് നിനക്കുണ്ട് അതുതന്നെയല്ലേ ഇന്ന് ഈ ഭാഗം നമ്മളോടും സംസാരിക്കുന്നത്. ഉൾകണ്ണുകളെ തുറന്ന് ദൈവത്തെയും സഹോദരങ്ങളെയും കാണുവാൻ നമുക്ക് നീ നോമ്പ് സാധ്യമാകട്ടെ. ഒരു വാക്കിൽ എങ്കിലും ആശ്വാസം ലഭിക്കും എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട്. ഒരിറ്റ് സഹായത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ഈ നോമ്പിൻറെ കാലയളവിലും ഈ പകർച്ചവ്യാധിയുടെ ഇടയിലും നമ്മുടെ കണ്ണുകളെ തുറക്കുവാനും കാണേണ്ടത് കാണുവാനും നമുക്ക് കഴിയണം.

മുമ്പേ അവൻറെ രാജ്യവും നീതിയും അന്വേഷിപ്പിൻ ഈ കൽപ്പന ആകട്ടെ നമുക്ക് ഈ അവസരത്തിൽ ബലം ആകേണ്ടത്. ദാവീദിനെ പോലെ എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്നുള്ള പ്രത്യാശ നമ്മളിൽ വളരുവാനും ആ ബലം അനേകർക്ക് പകരുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാനും സൃഷ്ടാവിൻെറ മഹാത്മ്യം തിരിച്ചറിയുവാനും ഈ ദിനങ്ങൾ നമുക്ക് ഇടയാകട്ടെ. ആധികളും വ്യാധികളും മാറി സമാധാനത്തോടെ ദൈവജനം ഈ ലോകത്തിൽ ദൈവത്തെ അറിഞ്ഞ് ജീവിക്കുവാൻ ദൈവം ഇടയാക്കട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാ രോഗികളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ദൈവസന്നിധിയിൽ ആയി നമുക്ക് ഓർത്ത് പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടുപോയ അവർക്ക് ആശ്വാസം ലഭിക്കുന്നതിന് വേണ്ടി രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈ ഘട്ടത്തിൽ ആയിരിക്കുന്നവർക്ക് സുഖം ലഭിക്കുന്നതിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ഛൻ

 

 റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഫാ. ഹാപ്പി ജേക്കബ്

കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.

നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.

ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി  നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.

ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.

ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.

ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.

ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.

ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .

സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഫാ. ഹാപ്പി ജേക്കബ്

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.

കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.

കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).

വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).

ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.

ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്. രൂപാന്തര ത്തിൻറെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ നോമ്പിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള ആഴ്ചകളിൽ നമ്മുടെ ചിന്തയ്ക്ക് ഭവിക്കുന്നത് എല്ലാ വായനകളും രോഗശാന്തി യുടെയും സൗഖ്യ ദാനത്തിനും ഭാഗങ്ങളാണ് ആണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ് ലോകം മുഴുവനും പുതിയ ഒരു വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് ആയിട്ടുള്ള വാർത്തകൾ. ചൈനയിൽ ആരംഭിച്ച ചുരുങ്ങിയ സമയം കൊണ്ട് ലോകമാകെ ഇതിൻറെ ഭയാശങ്കകൾ നിറഞ്ഞിരിക്കുന്നു . ആധുനികതയും ഉത്തരാധുനികതയും നമ്മെ പുൽകുമ്പോളും സൗഖ്യത്തിനും ശമനത്തിനുമായി നാം പുതിയ മാർഗങ്ങൾ തേടുകയാണ്. ദൈവകോപം ആണോ അതോ ദൈവനിഷേധത്തിലൂടെ മനുഷ്യൻ ആയിത്തീർന്ന അവസ്ഥയാണോ ഇത് എന്ന് നാം മനസ്സിലാക്കുകയും പരിശോധിക്കുകയും തെറ്റ് എവിടെയാണെങ്കിലും അത് തിരുത്തി നോമ്പിൻെറ അനുഭവത്തിലേക്ക് കടന്നു വരേണ്ട സമയമാണ്. ഇവിടെ ഇന്ന് നാം കാണേണ്ടത് കാരണങ്ങളല്ല പകരം കൺമുമ്പിൽ പിടഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങൾ ആണ്, കണ്ണുനീരാണ് അതുപോലെ കുടുംബ ബന്ധങ്ങൾ ആണ്. തൊഴിൽ ശാലകൾ അടയുന്നു , സ്കൂളുകൾ പൂട്ടുന്നു , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു ഇവയെല്ലാം രോഗവുമായി ബന്ധപ്പെട്ട് നാം ഇന്ന് അനുഭവിക്കുന്നു . ഏവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും രോഗബാധിതരായിരിക്കുന്ന ഏവർക്കും സൗഖ്യം ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ഈ ആഴ്ചയിൽ നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ മർക്കോസിൻെറ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങൾ ആണ്. കർത്താവ് ഒരു ഭവനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തളർവാത രോഗം ബാധിച്ച ഒരു മനുഷ്യനെ നാലുപേർ ചുവന്ന് അവൻറെ സന്നിധിയിലേക്ക് കൊണ്ടുവരികയാണ് . അവിടെ ധാരാളം തടസ്സങ്ങളും പ്രതിബന്ധങ്ങളും നാം കാണുന്നു. എന്നാൽ എനിക്ക് ഈ ഭാഗത്ത് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്ന ഒരു തടസ്സത്തെ കുറിച്ചാണ് ഈ ആഴ്ച ട് എഴുതുന്നത്. അവൻ ബലഹീനനായി കട്ടിലില് കിടക്കുകയാണ് ആ അവസ്ഥയിൽ അവനെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുവാൻ അവൻറെ കൂടെയുള്ളവർ എത്രമാത്രം ബുദ്ധിമുട്ടി കാണുമെന്ന് എന്ന് നാം ചിന്തിക്കുക. അതുകൊണ്ട് സുവിശേഷകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പുരുഷാരം നിമിത്തം അവനെ യേശുവിനെ മുമ്പാകെ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോടുകൂടി അവനെ യേശുവിൻറെ സന്നിധിയിൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവനോടു നീ നിൻെറ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക . ഉടയവൻെറ വാക്ക് കേട്ടപ്പോൾ ഉടൻ തന്നെ അവൻറെ ബന്ധനങ്ങൾ അഴിയുകയും സൗഖ്യം പ്രാപിക്കുകയും അവൻ എഴുന്നേറ്റു നിവർന്നു നിൽക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സമൂഹത്തിലെ പ്രധാന വ്യക്തികളായ പരീശന്മാരും സാധുക്യരും ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നു . അവരുടെ മനസ്സ് കണ്ടിട്ട് കർത്താവ് ചോദിക്കുകയാണ് ആണ് ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പറയുന്നതോ അതോ നീ കട്ടിൽ എടുത്ത് വീട്ടിലേക്ക് പോവുക എന്നു പറയുന്നതാണോ ആണ് എളുപ്പം . അവൻ ദൈവപുത്രനാകയാൽ തനിക്ക് പാപങ്ങളെ മോചിപ്പിക്കുവാൻ അധികാരം ഉണ്ട് എന്ന് അവൻ അവിടെ വെളിപ്പെടുത്തുന്നു.

ആദിമസഭയിൽ വളർച്ചയുടെ ഘട്ടങ്ങളിൽ നാല് തൂണുകളെ കുറിച്ച് നാം മനസ്സിലാക്കുന്നു .അതിൽ ഒന്നാമത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും രണ്ടാമത് കൂട്ടായ്മയും മൂന്നാമത് അപ്പം നുറുക്കലും നാലാമത് പ്രാർത്ഥനയും എന്ന് നാം മനസ്സിലാക്കുന്നു. ആത്മീയ വളർച്ചക്ക് കർശനമായും ഇവ പാലിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സഭയുടെ വളർച്ചയിൽ തളർന്നുപോകാതെ നിലനിൽക്കുവാൻ പിതാക്കന്മാർ വിശ്വാസപ്രമാണം നമുക്കായി തന്നു. അവ ഇപ്രകാരം നാം മനസ്സിലാക്കണം സഭ കാതോലികം ആണ് അപ്പോസ്തോലികമാണ് ഏകമാണ് പരിശുദ്ധമാണ് . ഈ നാല് തൂണുകളിൽ ആണ് സഭ നിലനിൽക്കുന്നതും സഭയിലെ അംഗങ്ങളായ നാമോരോരുത്തരും ചേർന്നു വരുന്നതും. ഇതുപോലെ സമർപ്പിതമായ നാലുപേരുടെ വിശ്വാസം കണ്ടിട്ടാണ് കർത്താവ് ഈ തളർവാതരോഗിയെ സൗഖ്യമാക്കിയത്. അത് വിശ്വാസം ആകാം പ്രത്യാശ ആകാം അത് സ്നേഹം ആകാം രക്ഷയുടെ ഉറവിടം ആകാം എങ്ങനെ വേണമെങ്കിലും നമുക്ക് ആ തൂണുകളെ വർണ്ണിക്കാവുന്നതാണ്.

സൗഖ്യം ദൈവദാനം എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. അതുപോലെതന്നെ പാപം മൂലമാണ് രോഗവും, ദുഃഖവും, ദാരിദ്ര്യവും ലോകത്തിലേക്ക് കടന്നു വന്നത് എന്നും പഠിപ്പിക്കുന്നു. ഈ നോമ്പിൽ വിശുദ്ധരായി തീർന്ന് പാപമോചനം നേടുവാൻ നമുക്ക് കഴിയണം.ഈ നാല് പേരുടെ സമർപ്പണം പോലെ നമ്മുടെ പ്രാർത്ഥനയും നമ്മുടെ സമർപ്പണവും കാരണം ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ വ്യാധിയും മാറി പോകുവാൻ ഈ നോമ്പ് നമുക്ക് സഹായകമാകട്ടെ.

തൻറെ മകളുടെ സൗഖ്യത്തിന് വേണ്ടി കർത്താവിൻറെ മുമ്പാകെ കണ്ണുനീരോടെ വന്ന സ്ത്രീയോട് പറഞ്ഞ ആ വാക്യം നാം വിസ്മരിക്കരുത് .സ്ത്രീയെ നിൻറെ വിശ്വാസം വലുത് അതിനാൽ നിൻറെ മകൾക്ക് ഈ നാഴികയിൽ തന്നെ സൗഖ്യം വന്നിരിക്കുന്നു.( Mark 5:34) വിശുദ്ധ പത്രോസ് ശ്ലീഹാ നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത് അവൻറെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു . (1Pet 2:24) സൗഖ്യ ദാനത്തിന് നാം തടസ്സമായി നിൽക്കുന്നുവെങ്കിൽ ന മ്മുടെ ജീവിതവും നമ്മുടെ പെരുമാറ്റവും തടസ്സമായി മാറുന്നുവെങ്കിൽ ചിന്തിക്കുക. ആ പുരുഷാരം കാരണം അവന് സൗഖ്യം ലഭിക്കുവാൻ നാലുപേർ ശ്രമിച്ചത് പോലെ നമ്മൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും രോഗങ്ങളെയും യും അതിജീവിക്കുവാൻ ഈ നാലു പേരെ പോലെ നാമും ആയിത്തീർന്നേ മതിയാവുകയുള്ളൂ. ആയതിലേക്ക് നമ്മെ എത്തിക്കുവാൻ ഈ നോമ്പ് സഹായകമാകട്ടെ.
ശുദ്ധമുള്ള നോമ്പ് സമാധാനത്തോടെ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

ഫാ. ഹാപ്പി ജേക്കബ്

പരമ കാരുണ്യവാനായ ദൈവം നമുക്ക് ഓരോരുത്തർക്കും ദൈവഹിതം അറിയുവാനും ശുദ്ധമുള്ള നോമ്പിലൂടെ ശുദ്ധീകരിക്കപ്പെടുവാനും ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. സാധാരണ ജീവിത ക്രമീകരണങ്ങളിൽ നിന്നും മാറി ആത്മീകതയെ പുൽകി ദൈവചൈതന്യത്തെ തിരഞ്ഞെടുക്കുവാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം.നോമ്പിന്റെ ആദ്യദിനത്തിൽ ചിന്തക്കും ധ്യാനത്തിനും ആയി ലഭിച്ചിരിക്കുന്ന വേദഭാഗം വി. യോഹന്നാൻ 3 :1 – 6. നമ്മുടെ കർത്താവ് ആദ്യമായി ചെയ്ത അടയാളമായി ഈ ഭാഗം നാം വായിക്കുന്നു. പരിവർത്തനത്തിലൂടെ അമൂല്യമായ തലത്തിലേക്ക് മാറ്റപ്പെടുന്ന ഒരു ചിന്തയാണ് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നത്. ഒരുപാട് അർത്ഥതലങ്ങൾ ഈ വേദചിന്തയിൽ നമുക്ക് മനസ്സിലാക്കാം. അതിനാൽ ചിലതും ഇന്ന് നാം ഓർക്കേണ്ടതുമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.

നമ്മുടെ വളർച്ചയും, സാമൂഹിക ഉന്നതിയും, ജീവിതനിലവാരവും ഒക്കെ ദൈവാനുഗ്രഹമായും കഴിവിന്റെ ഫലങ്ങളായും ഒക്കെ നാം കരുതാറുണ്ട്.അതിൽ യാതൊരു തെറ്റും കാണാനും ഇല്ല. എന്നാൽ ഓരോ പടി നാം കയറുമ്പോഴും പല അവസരങ്ങളിലും ദൈവിക ബോധ്യം നഷ്ടപ്പെടുകയും സ്വയം എന്ന ചിന്ത ഉയരുകയും ചെയ്യും. എല്ലാ സൃഷ്ടികളിൻ മേലും തനിക്ക് അധികാരം ഉണ്ടെന്നും വാക്ക്‌ കൊണ്ട് പോലും അവസ്ഥകൾക്ക് മാറ്റം വരുത്തുവാൻ ദൈവത്തിനു കഴിയും എന്ന് നാം ഓർക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവന്റെയും ആത്മാവിന്റെയും പ്രതീകമായി രൂപാന്തരത്തിലൂടെ ലഭിച്ച വീഞ്ഞിനെ നമുക്ക് കാണാം. ലോക മോഹങ്ങളിൽ ഉറ്റിരുന്ന ഓരോരുത്തരും നോമ്പിലൂടെ പുതുജീവൻ പ്രാപിക്കാനുള്ള ആഹ്വാനമായി നാം മനസ്സിലാക്കുക. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞു പോയി ഇതാ അവൻ പുതുതായി തീർന്നിരിക്കുന്നു.2 കോരി 5 :17.

സാമാന്യ ബോധ ചിന്തയിൽ മാറ്റം എല്ലാ സൃഷ്ടികൾക്കും അനിവാര്യമാണ്. മാറ്റപ്പെടുവാൻ പറ്റാത്ത ഒന്നു മാത്രമേയുള്ളൂ മരണം. എന്നാൽ ഓരോ ദിവസവും നാം മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. രൂപത്തിലും, പ്രായത്തിലും സംസാരത്തിലും – അതല്ല ഇവിടെ പ്രതിപാദിക്കുന്നത്. ആത്മീകമായ മാറ്റം. അതിന് നാം ആശ്രയിക്കേണ്ടത് ദൈവിക ധ്യാനവും പ്രാർഥനയും ആണ്. ആഗ്രഹം ഉണ്ട് എങ്കിലും ഈ മാറ്റത്തിന് വിഘാതമായി നിൽക്കുന്ന എല്ലാ സ്വഭാവങ്ങളും നോമ്പിലേക്ക് പ്രവേശിക്കും മുൻപ് തന്നെ നാം ഉപേക്ഷിക്കണം. അല്ല എങ്കിൽ അതൊക്കെ പ്രലോഭനങ്ങളായി നമ്മെ പിന്തുടരും.

ദൈവികമായ മഹത്വം വെളിപ്പെടുത്തി അനേകം ആളുകൾക്ക് നമ്മുടെ കർത്താവ് ദൈവീക പാത കാട്ടിക്കൊടുത്തു. ഈ ചിന്തകൾ കടന്നുവരുമ്പോഴും മനസ്സിനെ അലട്ടുന്ന ധാരാളം സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടമാടുന്നു.അല്പം ശ്രദ്ധ, അല്പം വീണ്ടുവിചാരം, അല്പം ക്ഷമ, അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ സംഭവങ്ങളും കാണുമ്പോൾ ഓർമവരുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ നൊന്തപ്പെറ്റ മക്കളെ ഒക്കെ കൊലയ്ക്ക് കൊടുക്കുവാൻ ഒരു ലജ്ജയും ഇല്ലാത്ത തലമുറ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് വിസ്മരിക്കരുത്. എന്തിന് ഇത് ഇവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ. പരിചാരകരോടെ അവൻ പറയുന്നത്‌ പോലെ ചെയ്യുവിൻ എന്ന് പറഞ്ഞ പരിശുദ്ധ മാതാവ് ദൈവീക പ്രവർത്തനം നടക്കുവാൻ നാം ചെയ്യേണ്ടത് എന്താണ് എന്ന് പഠിപ്പിച്ച് തരുന്നു.

നാമും നമ്മുടെ കൂടെ ഉള്ളവരും വിശുദ്ധിയുടെ അടുത്തേയ്ക്ക് വരുവാൻ അവൻ (കർത്താവ് ) പറയും പോലെ അനുസരിക്കുക. നിന്റെ ഏതവസ്ഥ ആയാലും അതിൽ നിന്നും രൂപാന്തരപ്പെടുവാൻ വിശ്വാസത്തോടെ നോമ്പിലേക്ക് പ്രവേശിക്കാം. നോമ്പ് ശാരീരിക അഭ്യാസമല്ല ഭക്ഷണപദാർത്ഥങ്ങൾ വർജിക്കണം. ആത്മീകമായി ബലപ്പെടണം. നോമ്പ് ശത്രുവായ സാത്താന് എതിരായുള്ള യുദ്ധം ആണ്. പല പ്രലോഭനങ്ങളിലും പിശാച് നമ്മെ വീഴ്ത്തും. എന്നാൽ അവിടെ വീണു പോകാതെ നിലനിൽക്കണം എങ്കിൽ ആത്മീകമായ ബലം ധരിക്കണം.

ധ്യാനത്തിന്റേയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റേയും അമ്പത് ദിനങ്ങൾ ആരംഭിക്കുകയാണ്. ഓരോദിനവും മരിക്കപ്പെടുവാനല്ല പകരം പുതുക്കപ്പെടുവാൻ നമുക്ക് ഇടയാകണം. മനുഷ്യർ കാണുന്നതിനല്ല പകരം ദൈവം കരുണ കാണിക്കുവാനാകണം നോമ്പ് നോൽക്കേണ്ടത്. വീണ്ടെടുപ്പിന്റെ ദിനങ്ങളിലേയ്ക്ക് അടുത്തു വരുവാൻ ദൈവമേ എനിക്കും ഇടവരുത്തണമേ എന്ന് പ്രാർത്ഥിച്ച് ശുദ്ധമുള്ള ഈ നോമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക. പ്രാർത്ഥനയിൽ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 

രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു തൊട്ടിയിൽ കിടത്തി. (ലൂക്കോ 2: 5- 7 )

ആർഭാടവും വിരുന്നുകളും അലങ്കാരങ്ങളും നമുക്ക് ജനനപ്പെരുന്നാളിന്റെ പ്രതീകമാവുമ്പോൾ രാജാവ് തലചായ്ക്കുവാൻ ഇടമില്ലാതെ അലയുകയാണ്. കുറെ കാലങ്ങൾക്ക് ശേഷം പരീശപ്രമാണി ഞാൻ നിന്നെ അനുഗമിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ കർത്താവ് പറഞ്ഞ മറുപടി കുറുനരികൾക്ക് കുഴിയും പറവകൾക്ക് ‘ആകാശവും ഉണ്ട്’; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല എന്നാണ്.

ആധുനിക സുവിശേഷത്തിന്റെ താത്പര്യക്കാർ ഏറി വരുന്ന കാലമാണ്. ലോക സുഖവും, ധനവും, പ്രതാപവും ഒക്കെ ആണ് ദൈവരാജ്യമായി ഇവർ പഠിപ്പിക്കുന്നത്. അവിടെ തലചായ്ക്കുവാൻ ഇടം അന്വേഷിക്കുന്ന രാജാവിന് എന്ത് പ്രസക്തി. നാമും അത്തരക്കാരല്ലേ. ഭൗതികമായി ഒന്നും സ്ഥാപിക്കാത്തവന് ലോക പ്രകാരമുള്ള കൊട്ടാരങ്ങളും ഇടങ്ങളും ഒരുക്കുവാൻ വെമ്പൽ കൊള്ളുകയാണ് ആധുനിക ക്രൈസ്തവർ. തന്റെ ശരീരം അടക്കുവാൻ പോലും സ്ഥലം അരിമത്ഥ്യക്കാരൻ യൗസേപ്പ് നൽകേണ്ടിവന്നു. സ്വർഗ്ഗരാജ്യത്തിന്റെ മഹിമ പഠിപ്പിക്കുവാൻ അവൻ ഉപമയായി പറഞ്ഞതും ഇപ്രകാരമാണ്. ഒരുവൻ വിലയേറിയ മുത്ത് കണ്ട് പിടിച്ചപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കിയ വ്യാപാരിയോടാണ്.

ഈ കാഴ്ചപാടിലാണ് നമ്മുടെ ആത്മീയതയുടെ കുറവ് നാം തിരുത്തേണ്ടത്. ലൗകികവും ഭൗതികതയും മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ സമൂഹം തിരുത്തപ്പെട്ടേ മതിയാവുകയുള്ളൂ. അക്രൈസ്തവനേക്കാളും തരംതാണ ജീവിതം അതല്ലേ എവിടെയും നാം കാണുന്നത്. സഭകളിലും, സമൂഹങ്ങളിലും, ഭവനങ്ങളിലും എല്ലാം ഈ അധാർമ്മികത നിറഞ്ഞു നിൽക്കുന്നു. ഇതൊരു കുറവായി പോലും കാണാൻ കഴിയാത്ത വണ്ണം അന്ധരായി തീർന്നു. പാപങ്ങളെ പാപം എന്ന് തിരിച്ചറിഞ്ഞ് അനുതപിക്കുവാനോ കുമ്പസാരിക്കുവാനോ പോലും കഴിയുന്നില്ല. പീഡനവും കൊലപാതകവും പോലും നീതികരിക്കുന്നു. എവിടെ ധാർമികത മറഞ്ഞുപോയി. ഒന്നൊന്നായി പരിശോധിക്കുമ്പോൾ തിരുത്തൽ എവിടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ ഒരു മാസക്കാലത്തെ മാധ്യമങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ സമൂഹങ്ങളിൽ നടമാടുന്ന കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവങ്ങൾ തുടർച്ചയായി നടമാടുന്നത്. കുറച്ചു കൂടി ആഴത്തിൽ ഈ വ്യക്തികളിലേക്ക് നോക്കുമ്പോൾ അവരെല്ലാം സഭാമക്കളും നിരന്തരമായി ഇടവകകളുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ്.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട തലമുറ. കുറച്ച് ധനം ഉണ്ടേൽ എല്ലാം ആയി എന്നു കരുതുന്ന മുതിർന്നവർ. ഗേറ്റും, മതിലും, വീടും സുരക്ഷിതത്വം നൽകും എന്ന് വിശ്വസിക്കുന്ന കുടുംബസ്‌ഥർ. ഏത് പ്രശ്നത്തിനും മദ്യവും ലഹരിയും പരിഹാരം എന്ന് വിശ്വസിക്കുന്ന ചിലർ. ഇവരെല്ലാം പറയുന്നത് അവർ ക്രിസ്ത്യാനികൾ എന്നാണ്. അപ്പോൾ ഇങ്ങനെ ഉള്ളവരാണോ ക്രിസ്ത്യാനികൾ എന്ന് ആരേലും ചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയുവാൻ നമുക്ക് പറ്റുമോ. ചോദിക്കുക സ്വന്തം മനസാക്ഷിയോട്.

ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം ക്രിസ്തു ആരെന്ന് അറിയണം. അവൻ എന്താണ് പഠിപ്പിച്ചതെന്ന് പഠിക്കണം. അവന്റെ രാജ്യവും ഹിതവും എന്തെന്ന് തിരിച്ചറിയണം. എന്നിട്ട് അവനെ പിന്തുടരണം. അല്പം ബുദ്ധിമുട്ടാണ്. ഈ ക്രിസ്തുമസ് അതിലേക്ക് നമ്മെ നയിക്കണം.നാം അന്വേഷിക്കുന്ന ഇടങ്ങളിൽ ചിലപ്പോൾ അവനെ കണ്ടെത്തുവാൻ കഴിയുകയില്ല. മണിമാളികകളിലും ആഢ്യത്യം ഉള്ളിടങ്ങളിലും അണിഞ്ഞൊരുങ്ങി പോകുന്നവർക്ക് അവൻ അപരിചിതനായിരിക്കും. പകരം ഇന്ന് ബെത്‌ലഹേമിലേക്കു വരൂ. തലചായ്ക്കുവാൻ ഇടമില്ലാതെ അലയുന്ന, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നിൽക്കുന്ന, മൂകപ്രാണികൾക്ക് നടുവിൽ ഇടം കണ്ടെത്തുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാം. അവിടെയാണ് ക്രിസ്തു ഉള്ളത്. അവനെയാണ് നാം കണ്ടെത്തേണ്ടത്. അവനിലാണ് നമുക്ക് ആശ്രയം കണ്ടെത്തേണ്ടത്. അവനു മാത്രമേ നമ്മുടെ വേദനകൾ അറിയൂ. ആ കണ്ടെത്തലിലാണ് നമുക്ക് ക്രിസ്തുമസ് ആകേണ്ടത്.

ആയതിനാൽ നമ്മുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് കൈമോശം വന്നുപോയ നമ്മുടെ ക്രൈസ്തവ ജീവിതം തിരികെ ലഭിക്കുവാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ അവനോടു കൂടി സർവ്വതും ലഭിക്കും എന്ന് അരുളി ചെയ്തവന്റെ ശാശ്വത സമാധാനത്തിന്റെ നല്ല മക്കളായി തീരാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ഛൻ

തുടരുന്നു, ജോസഫിനും മറിയത്തിനും ഒപ്പം ബേത് ലഹമിലേക്കുള്ള യാത്ര തുടരുകയാണ്. ചില വേദഭാഗങ്ങൾ ഒന്ന് വായിച്ച് യാത്ര തുടരുന്നതാണ് നല്ലത്. ഉൽപ്പത്തി (35 : 16 – 20) ആദ്യ പുസ്തകത്തിൽ തന്നെ ബേത് ലഹേം ദുഃഖത്തിന്റെ നഗരമായാണ് വായിക്കുന്നത്. യാക്കോബും റാഹേലും തങ്ങളുടെ ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥ ബേത് ലഹേമുമായി ബന്ധപ്പെട്ടിരിക്കുന്നു. റാഹേലിനെ അവിടെവച്ച് ജനിച്ച പുത്രനെ ദുഃഖത്തിന്റെ പുത്രൻ എന്ന സെനോനിം എന്ന് പേർ വിളിക്കുന്നു രൂത്തിന്റെപുസ്തകം( 1 : 1 )ലും ഈ നഗരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ബേത് ലഹേം എന്ന വാക്കിന്റെ അർത്ഥം അപ്പത്തിന്റെ നഗരം എന്നാണെങ്കിലും ദാരിദ്ര്യം മൂലം ശൂന്യമാക്കപ്പെട്ട നഗരം ആയി മാറി. എന്നാൽ സോവാസിനൊപ്പം ( 2 : 1) റൂത്ത് നിറവിന്റെ പര്യായമായി മാറി. ദൈവകൃപയാൽ ദാവീദ് ഈ നഗരം വീണ്ടെടുത്ത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും നഗരം ആക്കി മാറ്റി ( സമൂവേൽ 23 :14-11). അതുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം ദാവീദിന്റെ പട്ടണമായ ബേത് ലഹേം എന്ന് പറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ നഗരമായാണ് മീഖാ ഈ നഗരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ( മീഖാ 5:2)

ഇപ്രകാരം നാം മനസ്സിലാക്കുമ്പോൾ പ്രത്യാശയും, പ്രബലതയും, വീണ്ടെടുപ്പും ഒക്കെയായി ഈ നഗരത്തെ കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ നാം അവിടേക്ക് പോയെ മതിയാവുകയുള്ളൂ. വേദനയും ദുഃഖവും ആണ് പ്രകടമായ ഭാവമെങ്കിലും അതിൽ നിന്നും ഉള്ള മോചനമാണ് യാത്രയിൽ നമുക്ക് ലഭിക്കുന്നത്.

അരാജകത്വവും, മറുതലിപ്പും എല്ലാ കാലങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ പിറകിലേക്ക് നോക്കുമ്പോൾ വളരെ കൂടുതൽ ഈ നാളുകളിൽ സംഭവിക്കുന്നതായി മാധ്യമങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. ചതിയും, വഞ്ചനയും, കൊലപാതകവും രഹസ്യമായി നടന്നു വന്നിരുന്ന കാര്യങ്ങളാണ് എങ്കിൽ ഇന്ന് സർവ്വസാധാരണമായി മാറി. ശിഥിലമാകുന്ന ബന്ധങ്ങൾ അതും നിസ്സാരകാര്യങ്ങൾക്ക്. സുഹൃത്ബന്ധം, കുടുംബബന്ധം ഇതൊക്കെ തോന്നുമ്പോൾ ഇട്ടേച്ച് പോകാവുന്ന കാര്യങ്ങളായി മാറി. എത്രയെത്ര സംഭവങ്ങളാണ് ഓരോ ദിനവും നാം കേൾക്കുന്നത്. ഇതൊന്നും തിരു ജനനത്തെപ്പറ്റി അറിയാത്തവരുടെ ഇടയിൽ അല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തീയജീവിതം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതമാർഗ്ഗം ആയിരുന്നു. എന്നാൽ ഇന്ന് സമ്പൽസമൃദ്ധി എന്ന് നാം വിളിക്കുന്ന ധാരാളിത്വത്തിന്റെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിൻെറയും ഉറവിടം ആക്കി നാം മാറ്റി. ഈ സാഹചര്യത്തിൽ നാം ബേത് ലഹേമിന്റെ അനുഭവത്തിൽ നമ്മുടെ കർത്താവ് ജനിച്ച സാഹചര്യം ഒന്നോർക്കുക.

സകലത്തിൻെറയും സൃഷ്ടാവ് ഒന്നുമില്ലാത്തവനായി തീരുന്നു. ജനിക്കുവാൻ പോലും സ്ഥലമില്ലാതെ വാതിലുകൾ തോറും മുട്ടുന്നു. ഈ ക്രിസ്തുമസ്സിൽ നാം ഓർക്കുക എത്ര യാചനകൾക്കാണ് നാം ചെവി കൊടുത്തിട്ടുള്ളത്. എത്ര മുട്ടലുകൾക്കാണ് നാം വാതിൽ തുറന്ന് കൊടുത്തിട്ടുള്ളത്. കർത്താവ് അരുളി ചെയ്തത് ഈ എളിയവരിൽ ഒരുവന് ചെയ്തിട്ടുള്ളത് എനിക്കാകുന്നു എന്ന് ; ആ പറഞ്ഞതിന്റെ അർത്ഥം ഇതാണ്. നാം ആ സങ്കൽപ്പത്തെ മാറ്റിമറിച്ചു. എല്ലാവർക്കും ഉള്ളത് എനിക്ക് മാത്രം എന്നാക്കി മാറ്റി. പട്ടിണിയും വേദനയും ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾക്ക് കേട്ടുകേൾവി മാത്രമായി. ജീവിതത്തിൽ സുഖവും സമ്പത്തും മാത്രം നാം നൽകിയാണ് അവരെ വളർത്തുന്നത്. ആയതിനാൽ അൽപം പോലും സഹിക്കുവാനോ ക്ഷമിക്കുവാനോ അവർക്ക് കഴിയുന്നില്ല. പരിപാവനമായ കുടുംബജീവിതം പോലും ഒരു വാക്കിൽ മുറിഞ്ഞു പോകുന്നു. നിസ്സാര വാക്ക് തർക്കമോ കളിയാക്കലോ മതി ഒരു ജീവൻ എടുക്കുവാനും നശിപ്പിക്കുവാനും.

ഈ യാത്ര ബേത് ലഹേമിൽ നാം തുടരുമ്പോൾ ഇന്ന് നാം അനുഭവിച്ച, അനുഭവിക്കുന്ന സന്തോഷം തരുവാൻ ദൈവമാതാവ് അനുഭവിച്ച യാതന എത്ര വലുതാണ്. ഇല്ലായ്മയുടെ ഇരുണ്ട അവസ്ഥ ആണല്ലോ കർത്താവ് പ്രത്യാശ ആക്കിമാറ്റിയത്. തുറക്കാത്ത വാതിലുകൾ സ്വീകരിക്കുന്ന കൃപയുടെ പ്രതീകമായി. കൊട്ടിയടക്കപ്പെട്ട ഇടങ്ങൾ സുരക്ഷിതത്വം എന്ന് കരുതുന്നുവെങ്കിൽ കർത്താവ് തന്റെ ജനനത്തിലൂടെ കാട്ടിത്തന്നത് തുറന്ന കാലിത്തൊഴുത്ത് അതിലും മഹത്തരമെന്ന്. ഓർക്കുക ! ഇനിയും യാത്ര ഉണ്ട്. നാം കാണുന്നതല്ല പകരം ദൈവപുത്രൻ കാട്ടി തന്നതാണ് നാം കാണേണ്ടത്. നമ്മുടെ ജീവിതം ഈ യാത്രയുടെ നല്ല അനുഭവങ്ങൾ തിരിച്ചറിഞ്ഞ് ദൈവപുത്രൻ ജനിക്കുവാനുള്ള ഇടങ്ങളായി തീരട്ടെ.

പ്രാർത്ഥനയിൽ,
ഹാപ്പി ജേക്കബ് അച്ചൻ.

RECENT POSTS
Copyright © . All rights reserved